ആറ്റുകാൽ ഭക്തി മുഖരിതം… ഗതാഗത നിയന്ത്രണം തുടങ്ങി1 min read

6/3/23

തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തലസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി. നഗരത്തിൽ ഇപ്പോൾ മുതൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു.

ഇന്ന് ഉച്ചക്ക് 2മണി  മുതല്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴു വരെ തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളില്‍ ഹെവി വാഹനങ്ങള്‍, കണ്ടെയ്നര്‍ വാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍ തുടങ്ങിയവ പ്രവേശിക്കുന്നതിനോ റോഡുകളിലോ സമീപത്തോ പാര്‍ക്ക് ചെയ്യുന്നതിനോ അനുമതിയുണ്ടാകില്ല.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന കിള്ളിപ്പാലം -പാടശ്ശേരി – ആറ്റുകാല്‍ ബണ്ട്റോഡ്, അട്ടക്കുളങ്ങര- മണക്കാട്-മാര്‍ക്കറ്റ് റോഡ്, അട്ടക്കുളങ്ങര-വലിയപള്ളി റോഡ്, കമലേശ്വരം – വലിയപള്ളി റോഡ്, കൊഞ്ചിറവിള – ആറ്റുകാല്‍ റോഡ്, ചിറമുക്ക് – ഐരാണിമുട്ടം റോഡ്, കിള്ളിപ്പാലം -അട്ടക്കുളങ്ങര റോഡ്.

അട്ടക്കുളങ്ങര- ഈഞ്ചക്കല്‍ റോഡ് , വെട്ടിമുറിച്ച കോട്ട -പടിഞ്ഞാറേകോട്ട റോഡ് , മിത്രാനന്ദപുരം – ശ്രീകണ്ഠേശ്വരം, പഴവങ്ങാടി – സെന്‍ട്രല്‍ തിയറ്റര്‍ റോഡ്, പഴവങ്ങാടി – എസ്.പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്, മേലേ പഴവങ്ങാടി – പവര്‍ഹൗസ് റോഡ്, തകരപ്പറമ്ബ് റോഡ്, ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്, കൈതമുക്ക് വഞ്ചിയൂര്‍ റോഡ്, ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവര്‍ ബ്രിഡ്ജ് റോഡ്, ഐരാണിമുട്ടം- കാലടി- മരുതൂര്‍ക്കടവ് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

ഈ പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജങ്ഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പൊങ്കാലയിടാന്‍ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകളിലോ എന്‍.എച്ച്‌, എം.സി, എം.ജി റോഡുകളിലോ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആറ്റിങ്ങല്‍ ഭാഗത്തു നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ കഴക്കൂട്ടത്തു നിന്ന് ബൈപാസ് റോഡ് വഴിയും ശ്രീകാര്യം കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകേണ്ടതാണ്.

പേരൂര്‍ക്കട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഊളന്‍പാറ, ശാസ്തമംഗലം ഇടപ്പഴിഞ്ഞി, പൂജപ്പുര വഴിയും പോകേണ്ടതാണ്. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കേശവദാസപുരം പട്ടം വഴുതക്കാട് പൂജപ്പുര വഴിയും പോകേണ്ടതാണ്.

നെയ്യാറ്റിന്‍കര ഭാഗത്തുനിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം – വിഴിഞ്ഞം ബൈപാസ് റോഡ് വഴി പോകേണ്ടതാണ്. പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളുമായി ആറ്റിങ്ങല്‍, കൊല്ലം, വെഞ്ഞാറമൂട്, കിളിമാനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈ‍ഞ്ചക്കല്‍ – ചാക്ക – കഴക്കൂട്ടം വെട്ടുറോഡ് ഭാഗത്തെത്തി പോകേണ്ടതാണ്.

ഫുട്പാത്തുകള്‍ വിലയേറിയ ടൈലുകള്‍ ഉപയോഗിച്ച്‌ പാകിയിട്ടുള്ളതിനാല്‍ ഫുട്പാത്തുകളില്‍ അടുപ്പുകള്‍ കൂട്ടാന്‍ പാടില്ലെന്ന് സിറ്റി പൊലീസ് അറിയിച്ചു. റോഡുകളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ്, പൊലീസ്, മറ്റ് അവശ്യ സര്‍വിസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കടന്നു പോകുന്നതിന് ആവശ്യമായ വഴി സൗകര്യം നല്‍കി മാത്രമേ പൊങ്കാല അടുപ്പുകള്‍ വെക്കാന്‍ പാടുള്ളൂ.

ഭക്തരുമായി വരുന്ന വാഹനങ്ങള്‍ക്ക് കരമന കല്‍പാളയം മുതല്‍ നിറമണ്‍കര പട്രോള്‍ പമ്ബ് ഭാഗം വരെ റോഡിന്റെ ഒരു വശത്തായും കോവളം- കഴക്കൂട്ടം ബൈപാസ് സര്‍വിസ് റോഡുകളിലും കൂടാതെ, പൂജപ്പുര ഗ്രൗണ്ട്, പൂജപ്പുര എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ട്, നിറമണ്‍കര എന്‍.എസ്.എസ് കോളജ് ഗ്രൗണ്ട്, പാപ്പനംകോട് എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ട്, തിരുവല്ലം ബി.എന്‍.വി ഹൈസ്കൂള്‍, തൈക്കാട് സംഗീത കോളജ്, പി.ടി.സി ഗ്രൗണ്ട്, ടാഗോര്‍ തിയറ്റര്‍, എല്‍.എം.എസ് കോമ്ബൗണ്ട്, കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്കൂള്‍, യൂനിവേഴ്സിറ്റി കോളജ് ഗ്രൗണ്ട്, യൂനിവേഴ്സിറ്റി ഓഫിസ് തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *