ഡോ :വന്ദനയുടെ കൊലപാതകം, സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈകോടതി1 min read

കൊച്ചി :ഡോക്‌ടർ വന്ദന ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. വന്ദനയുടെ പിതാവ് മോഹൻദാസ് നല്‍കിയ ഹർജി ഹൈക്കോടതി തള്ളി..

അപൂർവമായ സാഹചര്യം കേസില്‍ ഇല്ലെന്നും കോടതി വിലയിരുത്തി.

സന്ദീപ് മാത്രമാണ് കേസിലെ പ്രതി. ഉദ്യോഗസ്ഥർക്കെതിരെ കണ്ടെത്തലൊന്നും ഇല്ല. കേസില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. 106 സാക്ഷികളെ വിസ്തരിക്കുകയും സമഗ്രമായ അന്വേഷണത്തിന് ശേഷം 89-ാം ദിവസം അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സന്ദീപിനൊപ്പമുണ്ടായിരുന്ന പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ഒഴിച്ചാല്‍ അന്വേഷണത്തില്‍ ഗുരുതരമായ പിഴവുകളൊന്നും ഹർജിക്കാർക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞില്ല. പ്രതികളുടെ ആക്രമണത്തില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയതിന് ഒരു ക്രിമിനല്‍ ഉദ്ദേശവും ആരോപിക്കപ്പെടുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുറ്റപത്രം സമർപ്പിച്ച്‌ വിചാരണക്കുള്ള നടപടി തുടങ്ങാൻ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു കഴിഞ്ഞു. വളരെ ആഴത്തിലുള്ള മുറിവുകളാണ് വന്ദനയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ ഉള്ളത്. പ്രതിയുടെ മുൻകാല ചരിത്രം കൂടി പരിഗണിച്ചാണ് തീരുമാനമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. സിബിഐ അന്വേഷിക്കണമെന്ന ആവശ്യം തള്ളിയതിനെ കുറിച്ച്‌ വന്ദനയുടെ മാതാപിതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *