കാത്തീടാം പൈതൃകത്തെ ;സംരക്ഷിച്ചീടാം വാർദ്ധക്യത്തെ ; ഒക്ടോബർ 1 അന്താരാഷ്ട്ര വൃദ്ധദിനം1 min read

1/10/22

ഒക്ടോബർ 1 അന്താരാഷ്ട്ര വൃദ്ധദിനമായി ആചരിച്ചു വരുന്നു. ഇന്നിപ്പോൾ ഓരോ ദിനത്തിനും ഓരോ പ്രതിഏകതകൾ നാം കല്പിച്ചിട്ടിട്ടുണ്ടല്ലോ. അത്തരത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ലോക വയോജനദിനം.

വയോജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഏക സന്നർഭം കൂടിയാണിത്. കേരളത്തിൽ വൃദ്ധജനങ്ങളുടെ എണ്ണം കൂടിക്കൂടി വരുന്നു. പ്രായമായ അച്ഛനമ്മമാരെ മക്കളോടും ചെറുമക്കളോടുമൊപ്പം തന്നെ കഴിയാനുള്ള അവസരം സംജാതമാക്കേണ്ടതാണ്.

വ്യസനം വാർന്നൊഴുകുന്ന വദനങ്ങളുമായി വഴിചുറ്റുന്ന വയസ്സേറിയവർ വർത്തമാനകാലത്തിന്റെ നിത്യ കാഴ്ചകളാണ്. ജീവിത സായാഹ്നത്തിൽ സ്നേഹ മസൃണമായ വാക്കും സന്തോഷസ്പര്ശവും കൊതിക്കുന്ന വൃദ്ധമനസ്സുകൾ. അവരുടെ നനഞ്ഞുണങ്ങിയനയനങ്ങളിൽ നഷ്ടസ്വപ്നങ്ങൾ ദൃശ്യമാണ്. എല്ലാമെല്ലാമായ മക്കൾക്ക്‌ തങ്ങൾ ഒരിക്കലും ഭാരമാകുമെന്നു കരുതിയിരുന്നില്ല. ജീവിതം ആർക്കുവേണ്ടിയാണോ ഉഴിഞ്ഞുവെച്ചതു അവർ നൽകിയ പ്രതിഫലം, എല്ലാം വിധി ! വൃദ്ധസദനങ്ങളിലിരുന്നു അവർ ആശ്വാസം കൊള്ളുന്നു. പൊയ്‌പ്പോയ വസന്തകാലത്തെ ഓർത്തു നെടുവീർപ്പിടുന്നു. മരണത്തിന്റെ മണമുള്ള നരയുടെ അസഹ്യതയിൽ കൊതി തീരാത്ത ജീവിതത്തിന്റെ സുവർണ്ണ സ്മരണകളാണ് കുട്ടിത്തത്തിലൂടെ പ്രകാശിപ്പിക്കുന്നത്. കാരുണ്യം മരവിച്ച പുതിയ തലമുറ വൃദ്ധരുടെ നിശബ്ദ വിളികൾ കേൾക്കുന്നില്ല. ജന്മം നൽകിയവരെ ആട്ടിപ്പുറത്താക്കുന്നതും പരിഹസിക്കുന്നതും ഉത്തരാധുനിക യുഗത്തിലെ ഫാഷനാണ്. പഴുത്ത ഇലകൾ കൊഴിഞ്ഞു വീഴുന്നത് കണ്ടു ചിരിച്ചാസ്വദിക്കുന്ന പച്ചിലകൾ സ്വാഭാവികമായ ജീവിതാവസ്ഥയായ വാർദ്ധക്യം ആയുസ്സുള്ളവന് മേനികാണിച്ചു മാറ്റി നിർത്താൻ കഴിയില്ലെന്ന യാഥാർഥ്യം മറക്കാൻ ശ്രമിക്കുന്നു.

ഇന്ത്യൻ സംസ്കാരത്തിൽ ആശ്രമ വ്യവസ്ഥകളാചരിച്ചിരുന്ന കാലത്തു ബഹ്മചര്യവും ഗാര്ഹസ്ഥ്യവും കഴിഞ്ഞാൽ വാനപ്രസ്ഥം ആയിരുന്നു അടുത്തഘട്ടം. ഭാര്യയുണ്ടെങ്കിൽ രണ്ടു പേരും വാനപ്രസ്ഥം നടത്തണം. ഈ നൂറ്റാണ്ടിൽ ലോകം നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളിൽ പ്രധാനപെട്ടതാണ് ഊർജപ്രതിസന്ധിയും, കുടിവെള്ള ക്ഷാമവും, തൊഴിലില്ലായ്മയും, വയോജനവർധനവും. ഇരുപത്തിഒന്നാം നൂറ്റാണ്ടു വയോജനങ്ങളുടേതായിരിക്കണമെന്നാണ് കരുതുന്നത്. കേരളത്തിൽ 1956-ഇൽ 9 ലക്ഷമായിരുന്ന വയോജനങ്ങൾ ഇപ്പോൾ 40ലക്ഷമായിരിക്കുമെന്നു കാണാക്കപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ വയോജനങ്ങളുടെ സംഖ്യ അതിവേഗം വർധിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാനത്തു കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ 60 വയസ്സിനു മേൽ പ്രായമായവരുടെ സംഖ്യ കുത്തനെ ഉയർന്നു. വൃദ്ധസദനങ്ങൾ പെരുകാൻ കാരണം :

കേരളത്തിലെ വയോജനങ്ങളിൽ 90 ശതമാനവും സ്വന്തം മക്കളോടൊപ്പം താമസിക്കുന്നവരാണ്. കൂട്ട് കുടുംബ സമ്പ്രദായം ഇല്ലാതാകുന്നതിന്റെയും കുടുംബങ്ങളുടെ വലുപ്പം കുറയുന്നതിന്റെയും യുവാക്കൾ തൊഴിൽ തേടി അന്യരാജ്യങ്ങളിൽ പോകുന്നതിന്റെയും ഫലമായി വൃദ്ധജനങ്ങൾ സംരക്ഷണത്തിന് ആളില്ലാത്ത അവസ്ഥയിലാകുകയാണ്. വയോജന സംരക്ഷണം നിയമങ്ങളുടെ പിൻബലത്തിൽ നടപ്പിലാകുന്നതല്ല, മറിച്ചു പ്രായമായവരെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന അവബോധം സമൂഹത്തിൽ ഉണ്ടാവണം വയോജന സംരക്ഷണ പ്രവർത്തനങ്ങളിൽ ഒട്ടേറെ സംഭാവനകൾ നൽകാൻ സന്നദ്ധ സംഘടനകൾക്ക് കഴിയുമാറാകട്ടെ……. !ഒപ്പം വൃദ്ധജനങ്ങളെ നമ്മോടൊപ്പം കഴിയാനവസരം ഒരുക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

ലേഖകൻ :

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ

Leave a Reply

Your email address will not be published. Required fields are marked *