സാങ്കേതിക സർവകലാശാല;പരീക്ഷാഫലങ്ങൾ വൈകുന്നു- ബിരുദത്തിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നു1 min read

22/11/22

സുപ്രീംകോടതി വിധിയെ തുടർന്ന് വൈസ്ചാൻസലർ പദവി  ഒഴിഞ്ഞ ഡോ:എം.എസ്. രാജശ്രീക്ക് പകരം  ചുമതലയേറ്റ  ഡോ: സിസതോമസിന് ഫയലുകൾ കൈമാറാൻ ഉന്നത ഉദ്യോഗസ്ഥരും സർവ്വകലാശാല
ജീവനക്കാരും തയ്യാറാകാത്തത് കൊണ്ട് സർവ്വകലാശാല ഭരണം സ്തംഭനത്തിലായി.സർക്കാരിലെ ഉന്നതരുടെ നിർദ്ദേശനുസരണമാണ് ഉദ്യോഗസ്ഥരുടെ വിസി യോടുള്ള നിസ്സഹകരണ മെന്നറിയുന്നു.

സർക്കാർ ശുപാർശ ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇഷിത റോയ് ഐ.എ.എസ്സിന് യുജിസി ചട്ടപ്രകാരം  വിസി യുടെ ചുമതല വഹിക്കുവാനുള്ള യോഗ്യത
ഇല്ലാത്തതുകൊണ്ട് ഗവർണർ, സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ പ്രൊഫസറും സാങ്കേതിക വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടറുമായ ഡോ: സിസാ തോമസിന് വൈസ് ചാൻസിലരുടെ താൽക്കാലിക ചുമുതല നൽകുകയായിരുന്നു.

സിസാ തോമസ് വിസി യുടെ ചുമതല ഏറ്റെടുത്ത ദിവസം മുതൽ ഒരു വിഭാഗം ജീവനക്കാരും വിദ്യാർത്ഥികളും വിസി യുടെ ഓഫീസിനു മുന്നിൽ പ്രതിഷേധസമരം നടത്തുകയാണ്.
വിസിക്ക് ഡിഗ്രി  സർട്ടിഫിക്കറ്റുകളിൽ ഡിജിറ്റൽ ഒപ്പ്
വയ്ക്കുവാനുള്ള സൗകര്യം ഒരുക്കുവാൻ രജിസ്ട്രാർ തയ്യാറാകാത്തത്കൊണ്ട് 4000 ത്തോളം വിദ്യാർത്ഥികളുടെ ബിരുദ
സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ പരീക്ഷ കണ്ട്രോളറുടെ ഓഫീസിൽ കെട്ടി കിടക്കുകയാണ്.അധിക ഫീസ് അടച്ച് ഫാസ്റ്റ് ട്രാക്കിൽ അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കും യഥാസമയം സർട്ടിഫിക്കറ്റ് നൽകാനാവുന്നില്ല.

സ്ഥാനമൊഴിഞ്ഞ വൈസ് ചാൻസലർ ഒപ്പുവച്ച 500 ഓളം ഡിഗ്രി സർട്ടിഫിക്കറ്റു കൾ റദ്ദാക്കേണ്ടതു ണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുതിയ സർട്ടിഫിക്കറ്റുകളിൽ ഒപ്പ് വയ്ക്കാനുള്ള സംവിധാനം നീട്ടിക്കൊണ്ടുപോകുന്നതെന്നറിയുന്നു.
വിദേശത്ത് ജോലി ലഭിക്കേണ്ട നിരവധി വിദ്യാർത്ഥികൾ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കിട്ടാത്തതിലുള്ള ആശങ്കയിലാണ്.
മൂല്യനിർണയംകഴിഞ്ഞ പരീക്ഷാഫലങ്ങൾ പോലും പ്രസിദ്ധീകരിക്കുന്നില്ല.

വിസി യുടെ സർവീസ് കാലാവധിയിടൊപ്പം പദവി അവസാനിച്ച പിവിസി, വിസി ഒഴിഞ്ഞിട്ടും ഓഫീസിൽ ചട്ടവിരുദ്ധമായി തുടരുന്നു. യൂജിസി ചട്ടപ്രകാരം വിസി യുടെ ശുപാർശയിൽ സിൻഡിക്കേറ്റ് നിയമിക്കുന്ന പിവിസി യുടെ കാലാവധി വിസി യോടൊപ്പം അവസാനിക്കേണ്ടതാണ്..

എഞ്ചിനീയറിംഗ് ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് ഒരു വിദേശ കമ്പനിയുമായി സർവ്വകലാശാല ഒപ്പുവച്ച ധാരണപത്ര ചടങ്ങിൽ വിസി യെ ഒഴിവാക്കി ഒരു സിൻഡിക്കേറ്റ് അംഗത്തിന്റെ സാന്നിധ്യത്തിൽ നടത്തിയതായും
സർവ്വകലാശാലയുടെ ഭരണം  പൂർണ്ണമായും തടസ്സപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥന്മാർക്ക്  നിർദ്ദേശം നൽകുന്നത് സിൻഡിക്കേറ്റ് അംഗങ്ങളാണെന്നും ആക്ഷേപമുണ്ട്.

വിസി യുടെ താൽക്കാലിക ചുമതല നൽകികൊണ്ടുള്ള ചാൻസിലരുടെ ഉത്തരവ് ചോദ്യം ചെയ്ത് ചാൻസിലർ, വിസി സിസാ തോമസ് എന്നിവരെ എതിർ കക്ഷികളാക്കി സർക്കാർ ഫയൽ ചെയ്ത ഹർജ്ജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *