ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റം ; പരീക്ഷ കഴിഞ്ഞ് 30 ദിവസത്തിനകം ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കണം1 min read

1/7/22

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ പരീക്ഷാരംഗത്ത് സമഗ്ര മാറ്റം നിർദേശിച്ച് പരീക്ഷാ പരിഷ്കരണ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നൽകി. അടുത്ത അധ്യയനവർഷം മുതൽ എല്ലാ സർവകലാശാലകളും പഠനലക്ഷ്യം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതി നടപ്പാക്കണമെന്നത് ഉൾപ്പെടെ അമ്പതോളം നിർദേശങ്ങളാണ് പ്രൊഫ. സി.ടി. അരവിന്ദകുമാർ അധ്യക്ഷനായ കമ്മിഷൻ സമർപ്പിച്ചത്. കമ്മിഷൻ അംഗങ്ങളും ഓരോ സർവകലാശാലയിലെയും വിവരവിനിമയ-സാങ്കേതിക വിദഗ്‌ധരും ചേർന്നുള്ള നിർവഹണ സമിതിയുണ്ടാക്കി നിർദേശങ്ങൾ നടപ്പാക്കുമെന്ന് റിപ്പോർട്ട് സ്വീകരിച്ച് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

*പ്രധാന ശുപാർശകൾ*

• ഇന്റേണൽ പരീക്ഷ അതത് കോളേജുകളിൽ നടത്തണം.

• ഇന്റേണൽ അസസ്‌മെന്റിന്റെ ഫലം അവസാന സെമസ്റ്റർ പരീക്ഷ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും പ്രസിദ്ധീകരിക്കണം.

• ടേം-എൻഡ് എക്‌സ്റ്റേണൽ പരീക്ഷകളുടെ മൂല്യനിർണയം അതത് കോളേജുകളിൽ നടത്തണം.

• എൻഡ്-സെമസ്റ്റർ എഴുത്തുപരീക്ഷകളിലും വിദ്യാർഥികൾക്ക് പരമാവധി 15 മിനിറ്റ് കൂൾ ഓഫ് സമയം നൽകണം.

• എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൗൺസലിങ് സെന്റർ ഉണ്ടാകണം.

• മോഡറേഷൻ നൽകുന്നതും ഗ്രേസ് മാർക്കിന്റെ ഇരട്ട ആനുകൂല്യവും ഒഴിവാക്കണം.

• പരീക്ഷാഫലങ്ങൾ പരീക്ഷയുടെ അവസാന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കണം.

• ഫലം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം അച്ചടിച്ച പ്രൊവിഷണൽ സർട്ടിഫിക്കറ്റ് നൽകണം. 30 ദിവസത്തിനുള്ളിൽ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകണം.

• റെഗുലർ പഠനമെങ്കിൽ സർട്ടിഫിക്കറ്റിൽ കോളേജിന്റെ പേരും ചേർക്കണം.

• പുനർമൂല്യനിർണയത്തിനായി ഓൺ സ്‌ക്രീൻ മൂല്യനിർണയം നടപ്പാക്കണം.

• ക്ലാസ് ഹാജരിന് വെയിറ്റേജ് നൽകുന്ന രീതി അവസാനിപ്പിക്കണം.

• യു.ജി., പി.ജി. പ്രവേശനത്തിനുള്ള നടപടികൾ ജൂൺ, ജൂലായ് മാസത്തിൽ പൂർത്തിയാക്കണം.

• 90 ദിവസത്തിനുള്ളിൽ പിഎച്ച്.ഡി. തീസിസ് മൂല്യനിർണയം പൂർത്തിയാക്കണം. അധ്യാപക പരിശീലനത്തിന് എല്ലാ സർവകലാശാലകളും ഒരു പാഠ്യപദ്ധതി വികസനകേന്ദ്രം സ്ഥാപിക്കണം. സർവകലാശാലകൾ ഏകീകൃത ഗ്രേഡിങ് പാറ്റേൺ പിന്തുടരണം.

Leave a Reply

Your email address will not be published. Required fields are marked *