സംസ്ഥാനത്തെ സർവ്വകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, പ്രതിമാസ സർക്കാർ ഗ്രാന്റ്തുക ഇതുവരെ നൽകിയില്ല,ഗ്രാന്റ് തടസ്സപ്പെടുന്നത് ചരിത്രത്തിൽ ആദ്യം ,നില തുടർന്നാൽ അടുത്ത മാസം മുതൽ ശമ്പളവും പെൻഷനും തടസ്സപ്പെടുമെന്ന് ആശങ്ക1 min read

8/8/22

തിരുവനന്തപുരം :സംസ്ഥാനത്തെ സർവകലാശാലകൾ
ക്കുള്ള സർക്കാറിൻറെ പ്രതിമാസ ഗ്രാന്റ് തടസ്സപ്പെട്ടതോടെ സർവ്വകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. പ്രതിമാസശമ്പളവും പെൻഷനും നൽകുന്നത് ഗ്രാന്റ് തുകയിൽ നിന്നാണ്.

സർവ്വകലാശാലകളുടെ തനത് ഫണ്ടിൽ നിന്നോ യുജിസി അനുവദിച്ചിട്ടുള്ള പദ്ധതി ഫണ്ടിൽ നിന്നോ ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റോ എടുത്ത് ശമ്പളവും പെൻഷനും നൽകാനുള്ള സർക്കാർ നിർദ്ദേശ പ്രകാരമാണ് ഈ മാസം ശമ്പളവും പെൻഷനും നൽകിയത്.ഒരു സർവകലാശാലയാകട്ടെ ഗവർണർ നൽകിയ ചാൻസിലേഴ്‌സ് അവാർഡ് തുകയാണ് ഈ ആവശ്യത്തിനായി വിനിയോഗിച്ചതെന്ന റിയുന്നു.ആദ്യമായാണ് സർവ്വകലാശാലകൾക്കുള്ള പ്രതിമാസഗ്രാന്റ് തടസ്സപ്പെടുന്നത്.

പുതുതായി സർവ്വകലാശാലകൾ ആരംഭിച്ചതും,നിലവിലെ സർവകലാശാലകളുടെ ആഭ്യന്തര വരുമാനം കുറഞ്ഞതും, സർവകലാശാലകളിൽ വ്യാപകമായി നടത്തുന്ന അധ്യാപക നിയമനങ്ങൾക്ക് കൂടുതൽ തുക വേണ്ടിവന്നതും മൂലം സർക്കാർ ഖജനാവിൽനിന്ന് സർവകലാശാലകളുടെ പ്രവർത്തനത്തിന് കൂടുതൽ തുക കണ്ടെത്തേണ്ടതായുണ്ട്.

കഴിഞ്ഞ മാസം ഇരുപത്തിരണ്ടാം തീയതി സർവകലാശാലകൾക്ക് പ്രതിമാസ ഗ്രാൻന്റ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടൂവിച്ചുവെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം ഗ്രാന്റ് തുക നൽകുവാൻ  ധനവകുപ്പ് അനുമതി നൽകിയില്ല.

കേരള സർവകലാശാലയ്ക്ക് പ്രതിമാസ ഗ്രാൻന്റ് ഇനത്തിൽ 30 കോടി, കാലിക്കറ്റ് 20 കോടി ,എംജി 16 കോടി, കുസാറ്റ് 14 കോടി, സംസ്കൃത 6കോടി, കണ്ണൂർ അഞ്ചുകോടിയുമാണ്  സർവ്വകലാശാലകൾക്ക് ലഭിക്കേണ്ടത്.

സർക്കാർ ഗ്രാന്റ് വിഹിതം സർവകലാശാല ഫണ്ടിലേയ്ക്ക് താമസംവിനാ നൽകുമെന്ന സർക്കാർ ഉറപ്പിലാണ് ഇപ്പോഴത്തെ പ്രതിസന്ധി സർവ്വകലാശാലകൾ മറികടന്നതെങ്കിലും ഇത് വരുംമാസങ്ങളിലും അവർത്തിക്കപ്പെട്ടാൽ സർവ്വകലാശാലകളുടെ ആക്കാദമിക് പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും.

പഴക്കംചെന്ന സർവ്വകലാശാലകളായ കേരള,കാലിക്കറ്റ് , കൊച്ചി  സർവകലാശാലകൾക്കും കാർഷിക സർവകലാശാലയ്ക്കും   പെൻഷൻ ഇനത്തിൽതന്നെ  വലിയൊരു തുക കണ്ടെത്തേണ്ടതുണ്ട്. പെൻഷൻ പ്രതിസന്ധി മറികടക്കുന്നതിന്  സർവകലാശാലകളിലെ ആഭ്യന്തര വിഭവസമാഹരണം വർദ്ധിപ്പിച്ച് പെൻഷനു പ്രത്യേക ഫണ്ട് രൂപീകരിക്കുവാൻ സർക്കാർ സർവകലാശാലകൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും പ്രസ്തുത ഉത്തരവ് സർക്കാർ ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *