ജീവശാസ്ത്രം സാങ്കേതിക വളർച്ചയിലൂടെ അസാധാരണമായ തൊഴിൽ പഠനമേഖലകൾ തുറന്നുതരുന്നു: ഡോ. എ ജയകൃഷ്ണൻ1 min read

26/7/22

തിരുവനന്തപുരം :നാഷണൽ കോളേജിൻ്റെ “ഇൻസൈറ്റോ നാഷണൽ -2022” പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയിലെ സയന്റിസ്റ്റും കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. എ ജയകൃഷ്ണൻ തിരുവനന്തപുരം നാഷണൽ കോളേജിലെ ജീവശാസ്ത്ര വിഭാഗം വിദ്യാർത്ഥികളുമായി “ജീവശാസ്ത്രവും തൊഴിലും നൂതനാശയവും” എന്ന വിഷയത്തെ ആസ്പദമാക്കി സംവദിച്ചു. ജീവശാസ്ത്രം പ്രായത്തിനും കാലത്തിനും അതീതമാണെന്നും പഠനത്തിന് അതിർവരമ്പുകളില്ലെന്നും പുതിയ പഠനം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കിയല്ലാതെ അനുബന്ധ ശാസ്ത്രവിഷയങ്ങളിൽ കൂടി പ്രാവീണ്യം നേടാനുതകുന്നതാകണമെന്നും ഫിനിഷിംഗ് സ്കൂളിൻ്റെ ആവശ്യം അത്യന്താപേഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ജീവശാസ്ത്രം സാങ്കേതിക വളർച്ചയിലൂടെ അസാധാരണമായ തൊഴിൽ പഠനമേഖലകൾ തുറന്നിട്ടിരിക്കുകയാണെന്നും ശാസ്ത്ര പഠനം കാലയളവിനെ മറികടന്നുള്ളതാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് വിദ്യാർഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. ചടങ്ങിൽ ബയോടെക്നോളജിയിൽ പ്രോജക്ട് പേപ്പർ പ്രസിദ്ധീകരിച്ച വർഷ എ എം, അഞ്ജലി കൃഷ്ണ, നന്ദിനി ഹരീഷ് തുടങ്ങിയ വിദ്യാർത്ഥികളെ ആദരിച്ചു. .

“പഠനമാണ് ജീവിതം” (Learning is Life) എന്ന ബൃഹദ്പദ്ധതിയുടെ ഭാഗമായ നാഷണൽ കോളേജിൻ്റെ ഇൻസൈറ്റോ നാഷണൽ” (Insightó National) സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യുകയും തുടർന്ന് കേരളാ ചീഫ് സെക്രട്ടറി ശ്രീ വി പി ജോയ് ഔപചാരികമായി തുടക്കമിടുകയും ചെയ്തിരുന്നു.

നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ എസ് എ ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോട്ടണി വിഭാഗം മേധാവി എസ് അനിത, മൈക്രോ ബയോളജി വിഭാഗം മേധാവി ഗീതു കൃഷ്ണ, ബയോ കെമിസ്ട്രി അസിസ്റ്റൻറ് പ്രൊഫസർ ബി അഖില എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് ഐക്യുഎ സി കോഡിനേറ്ററും ബയോടെക്നോളജി ഡിപ്പാർട്ട്മെൻ്റ് മേധാവിയുമായ ഷബീർ അഹമ്മദ് എൻ കൃതജ്ഞത രേഖപ്പെടുത്തി. കോളേജ് സെമിനാർ ഹാളിൽ നടന്ന സംവാദപരിപാടി സെന്റർ ഫോർ ബയോസയൻസും ഐ ക്യു എ സിയും സംയുക്തമായാണ് സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *