ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമ സാധുത ഇല്ല2 min read

 

ഡൽഹി :ഇന്ത്യയില്‍ സ്വവര്‍ഗവിവാഹത്തിന് നിയമസാധുതയില്ല. കേസില്‍ വ്യത്യസ്ത വിധി വന്നതോടെയാണ് തീരുമാനം. 2 ന് എതിരെ 3 എതിര്‍ വിധികള്‍ വന്നതോടെയാണ് നിയമസാധുത ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയത്.

ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഢും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും അനുകൂലിച്ച്‌ വിധി പ്രഖ്യാപിച്ചപ്പോള്‍. ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവര്‍ വിധിയോട് വിയോജിച്ചു.

പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തികള്‍ക്ക് ഉണ്ടെന്നും കോടതി വിധി ന്യായത്തില്‍ പറഞ്ഞു. ഒരു വ്യക്തിയുടെ ലിംഗവും ലൈംഗീകതയും ഒന്നായിരിക്കണമെന്നില്ലെന്നും വിധി പ്രഖ്യാപനത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.

നാല് പ്രത്യേക വിധികളാണ് ഹര്‍ജിയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരാണ് നാല് പ്രത്യേക വിധികള്‍ പുറപ്പെടുവിച്ചത്. ചിലകാര്യങ്ങളില്‍ ബെഞ്ചിന് യോജിപ്പാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സ്‌പെഷ്യല്‍ മാരേജ് നിയമത്തിലെ നാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും തുല്യതയില്ലാത്ത കാലത്തേക്ക് രാജ്യത്തെ കൊണ്ടുപോകാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ മാറ്റം വേണോയെന്ന് പാര്‍ലമെന്റിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. പാര്‍ലമെന്റിന്റെ അധികാര പരിധിയിലേക്ക് കടന്നുകയറാതിരിക്കാൻ കോടതി ശ്രദ്ധിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

നഗരത്തിലെ വരേണ്യവര്‍ഗത്തിന്റെ അജണ്ട മാത്രമാണ് സ്വവര്‍ഗ ബന്ധമെന്ന് പറയാനാവില്ലെന്നും ഗ്രാമത്തിലെ സാധാരണക്കാരിയായ കര്‍ഷക സ്ത്രീക്ക് പോലും തന്റെ ക്വിയര്‍ വ്യക്തിത്വം തോന്നാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു

സ്വവര്‍ഗ പങ്കാളികള്‍ക്കും കുട്ടികളെ ദത്തെടുക്കാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. ദത്തെടുക്കല്‍ വ്യക്തിപരമായ കാര്യമാണ്. ദത്തെടുക്കപ്പെട്ട കുട്ടികളുടെ ഭാവിക്കാണ് പരിഗണനയെന്നും കോടതി പറഞ്ഞു. സ്ത്രീ – പുരുഷ ദമ്പ തികള്‍ക്ക് മാത്രമാണ് നല്ല മാതാപിതാക്കളാവാൻ സാധിക്കുകയുള്ളുവെന്ന് പറയനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത മതങ്ങളുടെ വ്യക്തിനിയമങ്ങളിലേക്ക് കടക്കാതെ, സ്വവര്‍ഗ വിവാഹത്തിന് സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം നിയമാനുമതി നല്‍കാനാകുമോയെന്നാണ് കോടതി പ്രധാനമായും പരിശോധിച്ചത്. ഇതിന് പുറമെ സ്വവര്‍ഗ വിവാഹത്തിന്റെ ഭരണഘടനാ സാധുത, വിദേശ വിവാഹ നിയമങ്ങള്‍ എന്നിവയും കോടതി പരിഗണിച്ചു.

35 രാജ്യങ്ങളാണ് നിലവില്‍ ലോകത്ത് സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കിയിട്ടുള്ളത്. വിവാഹമെന്ന നിയമപരമായ അംഗീകാരം, ജോയിന്റ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനുള്ള അനുമതി, പങ്കാളിയെ നോമിനിയായി ചേര്‍ക്കല്‍ തുടങ്ങിയ നടപടികളില്‍ പാര്‍ലമെന്റ് തീരുമാനിക്കേണ്ട കാര്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഹര്‍ജിയെ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ബെഞ്ചിനെ അറിയിച്ചിരുന്നു.

 

എന്നാല്‍ സ്വവര്‍ഗ വിവാഹം സംബന്ധിച്ച്‌ പാര്‍ലമെന്റ് എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഊഹിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്താൻ തങ്ങള്‍ക്കാവില്ലെന്ന് വാദത്തിനിടെ കോടതി വാക്കാല്‍ നിരീക്ഷിച്ചു.

സ്‌പെഷ്യല്‍ മാരേജ് ആക്റ്റിലെ ‘ഭര്‍ത്താവ്’, ‘ഭാര്യ’ എന്നീ വാക്കുകള്‍ ലിംഗഭേദമില്ലാതെ ‘ഇണ’ അല്ലെങ്കില്‍ ‘ വ്യക്തി’ എന്നാക്കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. 1954 ലെ സ്പെഷ്യല്‍ മാര്യേജ് ആക്‌ട് നടപ്പാക്കിയപ്പോള്‍ സ്വവര്‍ഗ ദമ്ബതികളെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ പാര്‍ലമെന്റ് ഒരിക്കലും ചിന്തിച്ചില്ലെന്ന വാദത്തെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. ഇത്തരം വാദങ്ങള്‍ ദത്തെടുക്കല്‍, പരിപാലനം, വാടക ഗര്‍ഭധാരണം, പിന്തുടര്‍ച്ചാവകാശം, വിവാഹമോചനം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന മറ്റ് നിയമനിര്‍മ്മാണങ്ങളെ തടസ്സപ്പെടുത്തുമെന്നും കേന്ദ്രം പറഞ്ഞു.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വവര്‍ഗ ദമ്പതികള്‍ക്ക് ദത്തെടുക്കാൻ അനുവദിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചപ്പോള്‍ ഡല്‍ഹി കമ്മീഷൻ ഫോര്‍ പ്രൊട്ടക്ഷൻ ഓഫ് ചൈല്‍ഡ് റൈറ്റ്സ് ഹര്‍ജികളെയും സ്വവര്‍ഗ ദമ്പതികൾക്ക്ദത്തെടുക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തു.

ഇന്ത്യൻ സംസ്‌കാരത്തിന് ഉള്‍ക്കൊള്ളാനുള്ള ഒരു നീണ്ട ചരിത്രമുണ്ടെന്നും ബ്രിട്ടീഷ് വിക്ടോറിയൻ ധാര്‍മ്മികത ക്വിയര്‍ വ്യക്തികളെ ഒഴിവാക്കുന്നതിനെ സ്വാധീനിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വാദം കേള്‍ക്കുന്നതിനിടെ നിരീക്ഷിച്ചു. ഇന്ത്യൻ സംസ്‌കാരം അന്തര്‍ലീനവും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്നതാണെന്നും 19-ാം നൂറ്റാണ്ടില്‍ വിക്ടോറിയൻ സദാചാരം അടിച്ചേല്‍പ്പിക്കപ്പെട്ടത് ഇന്ത്യയില്‍ സ്വവര്‍ഗരതിയെ ക്രിമിനല്‍വല്‍ക്കരിക്കുന്നതിലേക്ക് നയിച്ചുവെന്നും വാദം കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു.

സ്വവര്‍ഗ വിവാഹ വിഷയം നിയമനിര്‍മ്മാണ സഭയ്ക്ക് വിടണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങളുടെ ഇഷ്ടം യഥാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന നിയമനിര്‍മ്മാണ സഭയാണ് ഇത്തരം സെൻസിറ്റീവ് വിഷയങ്ങള്‍ കൈകാര്യം ചെയ്യാൻ ഏറ്റവും അനുയോജ്യമെന്നും ബി സി ഐ പറഞ്ഞു. 99.9 % ആളുകളും സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നതായും ബാര്‍കൗണ്‍സില്‍ പറഞ്ഞിരുന്നു.

മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ രോഹത്ഗി, ഡോ. അഭിഷേക് മനു സിങ്വി, രാജു രാമചന്ദ്രൻ കെ.വി. വിശ്വനാഥൻ, ഡോ. മേനക ഗുരുസ്വാമി, ജയ്‌ന കോത്താരി, സൗരഭ് കിര്‍പാല്‍, ആനന്ദ് ഗ്രോവര്‍, ഗീത ലൂത്ര, അഭിഭാഷകരായ അരുന്ധതി കട്ജു, വൃന്ദ ഗ്രോവര്‍, കരുണാനാഥ്, മനുര്‍ ശ്രീഗു നൂണ്ടി തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായത്.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഹര്‍ജികളെ എതിര്‍ത്ത് മധ്യപ്രദേശിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, അരവിന്ദ് ദത്തര്‍ എന്നിവരും ഹര്‍ജികളെ എതിര്‍ത്ത് വാദിച്ചു.

സ്വവര്‍ഗ വിവാഹം നിയമവിധേയമായ രാജ്യങ്ങള്‍

ലോകത്ത് ഇതിനോടകം 35 രാജ്യങ്ങളാണ് സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കിയിരിക്കുന്നത്. 35 -മത് രാജ്യമായ ഇസ്റ്റോണിയയില്‍ 2024 ജനുവരി 1 മുതല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാകും.

അൻഡോറ,അര്‍ജന്റീന,ഓസ്ട്രേലിയ,ഓസ്ട്രിയ,ബെല്‍ജിയം,ബ്രസീല്‍,കാനഡ,ചിലി,കൊളംബിയ,കോസ്റ്റാറിക്ക,ക്യൂബ,ഡെൻമാര്‍ക്ക്,ഇക്വഡോര്‍,എസ്റ്റോണിയ,ഫിൻലാൻഡ്,ഫ്രാൻസ്.ജര്‍മ്മനി.ഐസ്ലാൻഡ്.അയര്‍ലൻഡ്.ലക്സംബര്‍ഗ്,മാള്‍ട്ട,മെക്സിക്കോ,നെതര്‍ലാൻഡ്സ്,ന്യൂസിലാൻഡ്,നോര്‍വേ,പോര്‍ച്ചുഗല്‍,സ്ലോവേനിയ,ദക്ഷിണാഫ്രിക്ക,സ്പെയിൻ,സ്വീഡൻ,സ്വിറ്റ്സര്‍ലൻഡ്, തായ്‌വാൻ, യു കെ, യുഎസ്‌എ, ഉറുഗ്വേ എന്നിവയാണ് സ്വവര്‍ഗവിവാഹം നിയമവിധേയമായ മറ്റുരാജ്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *