തന്നെ കൂടുതൽ എതിർക്കുന്നത് കേരളത്തിലെ നേതാക്കൾ :ശശി തരൂർ1 min read

5/10/22

തിരുവനന്തപുരം :തന്നെ ഏറ്റവും കൂടുതൽ എതിർക്കുന്നത് കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളാണെന്ന് ശശിതരൂർ. വേണുഗോപാൽ തനിക്കെതിരെ പ്രവർത്തിക്കുന്നതെന്ന് മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്.താൻ ആരെയും ചവിട്ടിതാഴ്ത്തിയല്ല എത്തിയതെന്നും തരൂർ പറഞ്ഞു.

നിഷ്പക്ഷ വോട്ടെടുപ്പാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയില്ലെന്ന് വ്യക്തമാക്കിയിരിക്കെ അവരെ എങ്ങനെയാണ് അവിശ്വസിക്കുകയെന്നും അദ്ദേഹം  പറഞ്ഞു. പരസ്യമായി പിന്തുണ നല്‍കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടെന്നും തനിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചവരെ നേരില്‍ കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എത്ര വോട്ട് കിട്ടുമെന്ന് പറയാനാകില്ലെന്നും എന്നാല്‍ കേരളത്തില്‍ നിന്നും നല്ലൊരു ശതമാനം വോട്ടും ലഭിക്കുമെന്നും യുവാക്കളിലാണ് തന്റെ പ്രതീക്ഷയെന്നും ശശി തരൂര്‍ പറഞ്ഞു. എല്ലാവര്‍ക്കും തന്നെ അറിയാമെന്നും എല്ലായിടത്തു നിന്നും നല്ല സ്വീകാര്യത കിട്ടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി സ്വന്തം തറവാടാണെന്നും പറഞ്ഞു.

പാര്‍ലമെന്‍റിലെ ഐ.ടി സമിതിയില്‍ നിന്ന് മാറ്റിയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തന്റെ ചോദ്യങ്ങള്‍ ഭരണപക്ഷത്തിനെ അലോസരപ്പെടുത്തി കാണുമെന്നായിരുന്നു പ്രതികരണം. 66കാരനായ തരൂര്‍ കഴിഞ്ഞ ആഴ്ചയാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഒക്‌ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബര്‍ 19ന് ഫലം പുറത്തുവരും. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് എതിരാളി.

ഒരു സ്ഥാനാര്‍ത്ഥിക്കും പരസ്യ പിന്തുണ നല്‍കരുതെന്ന എഐസിസി മാര്‍ഗനിര്‍ദേശം തള്ളി ഖാര്‍ഗെയ്ക്ക് പിന്തുണ നല്‍കിയ കെപിസിസിയുടെ നടപടിയില്‍ തരൂരിന് അതൃപ്തിയുണ്ട്. എന്നാല്‍ തരൂരിന്റെ അതൃപ്തി കാര്യമാക്കേണ്ടെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. എന്നാല്‍ സംസ്ഥാനത്തു നിന്നുള്ള നിരവധി യുവ നേതാക്കള്‍ തരൂരിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തനിക്കൊപ്പമില്ലെന്ന് ശശി തരൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് വിവേചനമുണ്ട്. നേതാക്കള്‍ പക്ഷം പിടിക്കരുതെന്ന നിര്‍ദേശമുണ്ടെങ്കിലും വലിയ നേതാക്കളൊന്നും എനിക്കൊപ്പം കാണില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ വലിയ നേതാക്കളൊന്നും തന്നെ തനിക്കൊപ്പമുണ്ടായിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു.പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹങ്ങളെ മുന്നോട്ട് കൊണ്ടുപോകാനാണ് അധ്യക്ഷ സ്ഥാനത്ത് വേണ്ടി ഞാന്‍ മത്സരിക്കുന്നത്. ഭാരതം മുഴുവന്‍ ഇങ്ങനെയുള്ള ആള്‍ക്കാരാണ് എനിക്ക് പിന്തുണ തരുന്നത്. ഞങ്ങള്‍ക്ക് ഒരു മാറ്റം വേണം. നിങ്ങള്‍ നില്‍ക്കണം. ഒരിക്കലും പിന്‍വലിക്കരുത്. എല്ലാ വിധത്തിലും ഞങ്ങളുടെ പിന്തുണയുണ്ടാകുമെന്നു പറഞ്ഞാണ് ആളുകള്‍ വിളിക്കുന്നത്. അവരുടെ വിശ്വാസത്തെ ഞാന്‍ ഒരിക്കലും തകര്‍ക്കില്ല – തരൂര്‍ പറഞ്ഞു.

പാര്‍ട്ടിയുടെ അകത്ത് ജനാധിപത്യം ഉണ്ടാവണം എന്ന് വിശ്വാസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. രാഹുല്‍ ഗാന്ധിയും അങ്ങനെതന്നെയാണ് വിശ്വസിക്കുന്നത്. അദ്ദേഹം പത്ത് വര്‍ഷം മുമ്ബ് തന്നെ പറയാന്‍ തുടങ്ങിയ ഒരു കാര്യമാണ് പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് വേണം എന്നത്. ഈ തീരുമാനം പാര്‍ട്ടിക്ക് ഗുണമേ ചെയ്യൂ. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു ശക്തിയാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയുടെ അകത്തുള്ള ഐഡിയോളജിയെ കുറിച്ച്‌ ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. ബിജെപിയുടെ വെല്ലുവിളികളെ നേരിടാനാണ് ഞങ്ങള്‍ ഇറങ്ങിത്തിരിച്ചത്. എന്നാല്‍ അത് എങ്ങനെ ചെയ്യണം, എങ്ങനെ ശക്തമാക്കണം എന്ന കാര്യത്തില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ട്. ആര് ജയിച്ചാലും ശരിക്കുള്ള വിജയം പാര്‍ട്ടിയുടെ വിജയമായിരിക്കുമെന്നാണ് എന്റെ വിശ്വാസം. അവരവരുടെ മനസ്സാക്ഷിക്കനുസരിച്ച്‌ വോട്ട് ചെയ്യട്ടെ എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *