അമരത്ത് ഖാർഗെ ;ശശിതരൂർ തരംഗമുണ്ടാക്കിയില്ല, നിലനിൽപിന് ഇനി എങ്ങോട്ട്?…1 min read

19/10/22

 

ഡൽഹി :അട്ടിമറി ജയം ഉണ്ടാകുമെന്ന് തരൂര്‍ ക്യാംപ് ഉള്‍പ്പെടെ അവകാശപ്പെട്ടിരുന്നുവെങ്കിലും യാതൊരു അട്ടിമറിയുമില്ലാതെ  ഖാര്‍ഗെ വിജയിച്ചു . മികച്ച പ്രകടനം പുറത്തെടുത്ത തരൂര്‍, 12 ശതമാനം വോട്ടുകള്‍ നേടി. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 416 വോട്ടുകള്‍ അസാധുവായി. എന്നാല്‍ ശശി തരൂരിന് ലഭിച്ച വോട്ടുകള്‍ അവഗണിക്കാന്‍ പാര്‍ട്ടിക്ക് ആകില്ല.

രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷം ഇതാദ്യമായാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രസിഡന്റ് എത്തുന്നത്. നിഷ്പക്ഷ തിരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാല്‍ ഖര്‍ഗെയുടെ വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂര്‍ എത്ര വോട്ടു നേടുമെന്നു മാത്രമായിരുന്നു ആകാംക്ഷ.

സംഘടനാ രംഗത്തെ അനുഭവസമ്പത്ത്കൈമുതലാക്കിയാണ് കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളിലൊരാളായ എണ്‍പതുകാരന്‍ ഖര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. സംസ്ഥാന നേതാക്കളുമായി ഉറച്ച ബന്ധം, ദലിത് മുഖം തുടങ്ങിയ ഘടകങ്ങളും ഖര്‍ഗെയ്ക്ക് തുണയായി.

മൂന്ന് തവണ കപ്പിനും ചുണ്ടിനുമിടയില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആണ് ഇത്തവണ കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നത സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. 1999, 2004, 2013 വര്‍ഷങ്ങളില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഖാര്‍ഗെയ്ക്ക് നഷ്ടമായിരുന്നു. യഥാക്രമം എസ് എം കൃഷ്ണ, ധരം സിംഗ്, സിദ്ധരാമയ്യ എന്നിവരായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പകരം മുഖ്യമന്ത്രിയായത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസില്‍ സജീവമായ 80 കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒൻപത്തവണ എം എല്‍ എയായിരുന്നു. നിലവില്‍ കോണ്‍ഗ്രസിലെ ഏറ്റവും പ്രധാനപ്പെട്ട ദളിത് മുഖവുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്‌സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തിയിരുന്നു.

ഒക്ടോബര്‍ 19 നാണ് പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാണ് എന്ന് വ്യക്തമാവുക. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജയിക്കുകയാണ് എങ്കില്‍ സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പ്രസിഡന്റാകുന്ന ആറാമത്തെ ദക്ഷിണേന്ത്യന്‍ നേതാവായി മാറും. ബി പട്ടാഭി സീതാരാമയ്യ, എന്‍ സഞ്ജീവ റെഡ്ഡി, കെ കാമരാജ്, എസ് നിജലിംഗപ്പ, പി വി നരസിംഹ റാവു എന്നിവരാണ് മറ്റുള്ളവര്‍.

കൂടാതെ രണ്ടര പതിറ്റാണ്ടിന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് പാര്‍ട്ടിയെ നയിക്കുന്ന ആദ്യ വ്യക്തിയായും മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാറും. 1969-ല്‍ തന്റെ ജന്മനാടായ ഗുല്‍ബര്‍ഗയിലെ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിതനായതു മുതലാണ് ഖാര്‍ഗെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. 1972-ല്‍ ആണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 1976-ല്‍ ദേവരാജ് ഉര്‍സ് സര്‍ക്കാരില്‍ ആദ്യമായി മന്ത്രിയായി.

1980 ല്‍ ഗുണ്ടു റാവു സര്‍ക്കാര്‍, 1990-ല്‍ എസ് ബംഗാരപ്പ സര്‍ക്കാര്‍, 1992 മുതല്‍ 1994 വരെ എം വീരപ്പ മൊയ്ലി സര്‍ക്കാര്‍ എന്നിവയില്‍ മന്ത്രിയായി. 1996-99-ല്‍ പ്രതിപക്ഷ നേതാവായിരുന്നു. ദേശീയ രാഷ്ട്രീയത്തിലേക്ക് കളം മാറ്റുന്നതിന് മുന്‍പ് 2005-08 ല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു. പിന്നീട് 2004 ലെ ആദ്യ മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായി.

തുടര്‍ന്ന് റെയില്‍വേ, സാമൂഹിക നീതി, ശാക്തീകരണം എന്നിവയുടെ ചുമതലയും നല്‍കി. 2014 ല്‍ കോണ്‍ഗ്രസ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ലോക്സഭയില്‍ കേവലം 44 അംഗങ്ങളായി ചുരുങ്ങുകയും ചെയ്തതോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി.

2019-ല്‍, തന്റെ തിരഞ്ഞെടുപ്പ് ജീവിതത്തില്‍ ആദ്യമായി, ഖാര്‍ഗെ പരാജയം രുചിച്ചു. എന്നാല്‍ അപ്പോഴേക്കും ഹൈക്കമാന്റിന്റെ പ്രീതി പിടിച്ച്‌ പറ്റിയ വിശ്വസ്തനായ ഖാര്‍ഗെയെ കോണ്‍ഗ്രസ് രാജ്യസഭയിലെത്തിച്ചു. 2021 ഫെബ്രുവരിയില്‍ അദ്ദേഹത്തെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാക്കി. പൊതുവെ സൗമ്യനും മൃദുഭാഷിയുമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഗുല്‍ബര്‍ഗ ജില്ലയിലെ വാര്‍വാട്ടിയിലെ ഒരു ദരിദ്രകുടുംബത്തിലാണ് ജനനം. ബിഎയും നിയമവും പഠിച്ചു.

Leave a Reply

Your email address will not be published. Required fields are marked *