വീടിനെക്കാൾ നാടിനെയും, നാട്ടുകാരെയും സ്നേഹിച്ച ശരത്തിന്റെ വിയോഗത്തിൽ ഞെട്ടലോടെ ഗ്രാമം, അവസാന യാത്രയും നന്മയുടെ പ്രകാശം വിതറി, ഷോക്കിൽ നിന്നും മുക്തരാകാതെ സുഹൃത്തുക്കൾ, ആരോഗ്യമന്ത്രി ശരത്തിന്റെ ഭവനം സന്ദർശിച്ചേക്കും1 min read

14/4/23

തിരുവനന്തപുരം :യാത്രകളെ സ്നേഹിച്ചിരുന്ന കഠിനധ്വാനിയായ ചെറുപ്പക്കാരൻ, അന്യന്റെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങളായി കാണുന്ന പ്രകൃതം, നാടിന്റെ നന്മക്കായുള്ള പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിന്ന കൂട്ടുകാരൻ. സ്നേഹവും, വാത്സല്യവുമുള്ള മകനും, സഹോദരനും, കരുതലും, കാവലുമായ ഭർത്താവ്, കൃത്യതയും, ഉത്തരവാദിത്ത ബോധവും,മാതൃകയുമായ ഊർജ്ജസ്വലനായ സഹപ്രവർത്തകൻ… ശരത് കൃഷ്ണൻ ഇതെല്ലാമായിരുന്നു.

പുന്നക്കുളം ഗ്രാമ പ്രദേശത്തിൽ ബന്ധു ബലവും, സുഹൃത്ത് വലയവും ആവോളമുണ്ടായിരുന്ന ചെറുപ്പം ശരത് വിനിയോഗിച്ചത്  സമൂഹത്തിന്റെ നന്മക്കായും, ആതുര സേവന പ്രവർത്തനത്തിനായും സുഹൃത്തുക്കളെ സംഘടിപ്പിക്കുകയും മുന്നിൽ നിന്ന് നയിക്കുകയും ചെയ്യുന്നത്തിനായിരുന്നു. നാടിന്റെ കണ്ണിലുണ്ണി യായ ശരത്തിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

ഏറെ നാളത്തെ ആഗ്രഹത്തിനോടുവിൽ സ്വന്തമാക്കിയ ബുള്ളറ്റിൽ ഒറ്റക്കാണ് ശരത് യാത്ര പോയത്. സാധാരണ ദൂരെയാത്രക്ക് കാറാണ് ഉപയോഗിക്കാറുള്ളത്. അത്തരം യാത്രയിൽ സുഹൃത്തുകളിൽ ആരെങ്കിലും  കൂടെ കൂട്ടും. പക്ഷെ,ആഗ്രഹിച്ചു നേടിയ വണ്ടിയിൽ ആരെയും കൂട്ടാതെയുള്ള യാത്ര നാടിന് സമ്മാനിച്ചത് തീരാ ദുഃഖമാണ്.

അപ്രതീക്ഷിതമായുണ്ടായ വാഹനാപകടം കവർന്നെടുത്തത് അർച്ചനയുടെ പ്രാണനായ ശരത്തിന്റെ ജീവനായിരുന്നു. വിദഗ്ദ ചികിത്സയിലും ശരത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഭർത്താവിന്റെ മനസ്സറിയുന്ന അർച്ചന വേറൊന്നും ആലോചിച്ചില്ല. ദുഃഖത്തിന്റെ കയത്തിൽ മുങ്ങുമ്പോഴും ശരത്തിന്റെ മരിക്കാത്ത ഓർമ്മകൾ നിലനിർത്താൻ അവയവ ദാനത്തിന് അർച്ചന സമ്മതം മൂളി.  ബന്ധുക്കളുടെ സമ്മതം കൂടിയായപ്പോൾ ശരത്തിന്റെ വൃക്കകളും, കണ്ണുകളും ദാനം ചെയ്തു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2പേർക്ക് വൃക്ക മാറ്റിവച്ചു.കണ്ണുകൾ തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിലേക്ക് നൽകി.കണിയാപുരം സ്വദേശിയായ 48കാരൻ, കൊല്ലം മയ്യനാട് സ്വദേശിയായ 54കാരൻ എന്നിവർക്കാണ് ശരത്തിന്റെ വൃക്ക ലഭിച്ചത്. നാടിന്റെ കണ്മണിയായിരുന്ന ശരത്തിന്റെ അവയവ ദാനത്തോടെ  4പേർക്ക് ലഭിച്ചത് ജീവന്റെ പുതിയ വെളിച്ചമാണ് .ഡോക്ടർമാരും, നേഴ്സ്മാരും അടങ്ങുന്ന അൻപതോളം ജീവനക്കാരുടെ കഠിനപ്രയത്നത്താൽ ശരത്തിന്റെ വൃക്ക സ്വീകർത്താകളിൽ വിജയകരമായി മാറ്റിവച്ചു. ബുധനാഴ്ച പുലർച്ചെ നാലുമണിക്ക് തുടങ്ങിയ ശസ്ത്രക്രിയ രാവിലെ 9മണിവരെ നീണ്ടു.തമിഴ്‌നാട്ടിലും, കേരളത്തിലും അനുയോജ്യമായ രോഗികൾ ഇല്ലാത്തതിനാൽ ശരത്തിന്റെ മറ്റ് അവയവങ്ങൾ എടുക്കാൻ സാധിച്ചില്ല. കെ സോട്ടോ വഴിയാണ് അവയവ കൈമാറ്റം നടത്തിയത്.

ബാലരാമപുരം പുന്നക്കുളം സ്വദേശിയായ രാധാകൃഷ്ണൻ നായരുടെയും, ലീലാദേവിയുടെയും മകനാണ് ശരത് കൃഷ്ണൻ, സഹോദരി ശാന്തി കൃഷ്ണ നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയാണ്.

BLM ഹൗസിംഗ് ബോ ർഡ് ബ്രാഞ്ച് മാനേജറുമായ ശരത് കൃഷ്ണൻ കഴിഞ്ഞ 7ആം തിയതി തമിഴ്നാടിലെ കോവിൽ പ്പെട്ടിയിൽ വച്ചുണ്ടായ വാഹനപകടത്തെ തുടർന്ന് കോവിൽപ്പെട്ടി യിലും, തിരുനെൽവേലി മെഡിക്കൽ കോളേജിലും തുടർന്ന്തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അർച്ചനയെയും, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ സംഘത്തെയും ആരോഗ്യമന്ത്രി വീണാജോർജ് അഭിനന്ദിച്ചു.മരണത്തിലും സമൂഹത്തിന് മാതൃകയായ ശരത്തിന്റെ മാതാപിതാക്കളെയും, പത്നി അർച്ചനയെയും ആരോഗ്യമന്ത്രി സന്ദർശിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *