7/10/22
ചെന്നൈ :ശശി തരൂരിന്റെ കണക്കുകൂട്ടലുകൾ പിഴക്കുന്നോ?..കേരളത്തിലെ കോൺഗ്രസ്‌കാർ കൈവിട്ടതിനു പിന്നാലെ അയൽക്കാരായ തമിഴ്നാട്ടിലും പിന്തുണ കുറയുന്നു.700 വോട്ടുകള്‍ ഉള്ള തമിഴ്നാട്ടില്‍ 12 പ്രതിനിധികള്‍ മാത്രമാണ് ശശിതരൂര്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്തത്. പാര്‍ട്ടിയുടെ ചെന്നൈയിലെ ആസ്ഥാനമായ സത്യമൂര്‍ത്തി ഭവനിലാണ് തരൂര്‍ യോഗം വിളിച്ചത്.യോഗത്തില്‍ പങ്കെടുക്കാന്‍ മടികാണിക്കുന്നത്അത് അവരുടെ നഷ്ടം മാത്രമാണെന്ന് ശശിതരൂര്‍ പ്രതികരിച്ചു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്നത് നേരത്തെ തന്നെ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന് പലരും ഇപ്പോഴും തെറ്റുധരിക്കുന്നു.ഇത്ഇല്ലാതാക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. തരൂരിന്റെ യോഗത്തില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് എതിരാകും എന്ന് ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ യോഗത്തില്‍ നിന്ന് പലരും വിട്ട് നിന്നതെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.
സംസ്ഥാന നേതാക്കളെ താന്‍ ശാക്തീകരിക്കുമെന്നും, കോണ്‍ഗ്രസ് നേതൃത്വത്തിന് ശക്തമായ അടിത്തറ നല്‍കുമെന്നും കോണ്‍ഗ്രസ് എങ്ങനെ ദുര്‍ബലപ്പെട്ടു എന്ന ചോദ്യത്തിന് മറുപടിയായി അദേഹം പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്‌റു ശക്തനായ പ്രധാനമന്ത്രിയായിരുന്ന 50കളിലും 60കളിലും ശക്തരായ സംസ്ഥാന നേതാക്കള്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. , ബംഗാളില്‍ ബിസി റോയി , അതുല്യ ഘോഷ്, തമിഴ്‌നാട്ടില്‍ കാമരാജ്, മഹാരാഷ്ട്രയില്‍ എസ്‌കെ പാട്ടീല്‍, വൈബി ചവാന്‍, ഉത്തര്‍പ്രദേശില്‍ ഗോവിന്ദ് വല്ലഭ് പന്ത് എന്നിവര്‍ അതിന് ഉദാഹരണങ്ങളാണ്. ഇത്തരത്തിലെ ശക്തമായ നേതൃത്വം കോണ്‍ഗ്രസിന് നേട്ടമാണ് ഉണ്ടാക്കിത്.- തരൂര്‍ പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ നേതാക്കളെ പാര്‍ട്ടിയിലേക്ക് തിരിച്ച് വിളിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച നേതാവാണ് തരൂര്‍. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക ശേഷമാണ് അദേഹം ഈ കാര്യം വ്യക്തമാക്കിയത്.