ജോലിക്കായി മുട്ടിലിഴയേണ്ടി വരുന്നത് വേദനാജനകം: രാജീവ് ചന്ദ്രശേഖർ1 min read

 

തിരുവനന്തപുരം: അഭ്യസ്ത വിദ്യരായിട്ടും ഉന്നത ബിരുദങ്ങൾ ഉണ്ടായിട്ടും തൊഴിലിനായി സമരം ചെയ്യേണ്ട ഗതികേടിലാണ് കേരളത്തിലെ യുവാക്കളെന്ന് കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ .
പ്രൊഫഷണൽ ഡിഗ്രിയുള്ളവർ പോലും ജോലിക്കായി റോഡിലൂടെ മുട്ടിലിഴയേണ്ടി വരുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമനം നടത്തണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയിൽ കഴിഞ്ഞ 34 ദിവസങ്ങളായി സമരമിരിക്കുന്ന സി.പി.ഒ. റാങ്ക് ഹോൾഡേഴ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യവിലാസം ഹോട്ടലിൽ പ്രാതൽ കഴിക്കാനെത്തിയപ്പോഴാണ് റാങ്ക് ഹോൾഡേഴ്സ് രാജീവ് ചന്ദ്രശേഖറിനെ കാണാൻ എത്തിയത്. കേരള സർക്കാരിൽ പ്രതീക്ഷ നഷ്ടപ്പെട്ട യുവാക്കൾക്ക് ഒരു കാര്യം അദ്ദേഹം ഉറപ്പുകൊടുത്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ഇന്ത്യയിൽ കേരളത്തിലെ യുവജനങ്ങൾ തൊഴിലില്ലാതെ സമരമിരിക്കേണ്ടി വരില്ല. പിൻവാതിലിലൂടെയല്ലാ മുൻവാതിലിലൂടെ തന്നെ അർഹരായ എല്ലാവർക്കും തൊഴിൽ ലഭിക്കും. ഇതാണ് മോദിയുടെ ഗാരൻ്റിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തങ്ങൾ നേരിടുന്ന അവഗണനയും ഇടതുപക്ഷ സർക്കാരിൻ്റെ പക്ഷപാത നിലപാടുകളെ കുറിച്ചും ഉദ്യോഗാർത്ഥികൾ മന്ത്രിയോട് പറഞ്ഞു. കേരളത്തിൽ എല്ലാം സിപിഎം വൽക്കരിച്ചിരിക്കുന്നു. തൊഴിൽ ലഭിക്കാനുള്ള മാനദണ്‌ഡം വിദ്യാഭ്യാസവും യോഗ്യതയും ഒന്നുമല്ല. സി പി എം പ്രവർത്തകനാകുക എന്നതാണ്. എല്ലാ റാങ്കു പട്ടികകളും അട്ടിമറിച്ച് സി പി എം പ്രവർത്തകരെയും ഇഷ്ടക്കാരെയും ഉദ്യോഗസ്ഥാനങ്ങളിലേക്ക് പിൻവാതിൽ നിയമനം നടത്തുകയാണെന്ന് അവർ പറഞ്ഞു.
കേരളത്തിലെ യുവജനങ്ങൾ നേരിടുന്ന ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുമെന്ന ഉറപ്പ് രാജീവ് ചന്ദ്രശേഖർ നൽകി. പിൻവാതിൽ നിയമനങ്ങൾ തടയുകയും പി എസ് സി വഴിയുള്ള നിയമനങ്ങൾ കൂടുതൽ സുതാര്യമാവുകയും വേണം. അതിനുള്ള നടപടികൾ സ്വീകരിക്കും. കേരളത്തിലെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പു നൽകി.

Leave a Reply

Your email address will not be published. Required fields are marked *