നെയ്യാറ്റിന്‍കര: സ്വദേശാഭിമാനി കെ. രാമകൃഷ്ണ പിള്ളയുടെ നാടു കടത്തലിന് 109 വയസ് . തിരുവിതാംകൂറിലെ ഭരണരംഗത്തെ അഴിമതിക്കും അന്നത്തെ ദിവാന് പി. രാജഗോപാലാചാരിയുടെ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും രാജസേവകരുടെ ചൂഷണങ്ങള്‍ക്കും എതിരെ സധൈര്യം തൂലിക പടവാളാക്കിയതിനു ലഭിച്ച ശിക്ഷയായിരുന്നു നാടു കടത്തല്‍. മലയാള മാധ്യമചരിത്രത്തിന്റെ തന്നെ ഭാഗമായ പത്രാധിപരെ ജന്മ നാടും സര്‍ക്കാരും അര്‍ഹമായ രീതിയില്‍ ഇപ്പോഴും സ്മരിക്കുന്നുണ്ടോ എന്ന സംശയം ബാക്കി.
സ്വദേശാഭിമാനിയുടെ ജനനവും മരണവും സാധാരണ മറന്നു പോകാറുള്ളതാണ്. പക്ഷെ നെയ്യാറ്റിന്‍കര നാടു കടത്തല്‍ ഗംഭീരമായി തന്നെ പല സംഘടനകളും ആചരിക്കാറുണ്ട് .
വിദ്യാര്‍ഥിയായിരിക്കുമ്പോഴേ പത്രപ്രവര്‍ത്തനത്തിന്റെ നാള്‍വഴികളിലൂടെ സഞ്ചാരം തുടങ്ങിയ കെ. രാമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായതോടെയാണ് സ്വന്തം പേരിനോടൊപ്പം പത്രത്തിന്റെ തലക്കെട്ടും ചേര്‍ത്ത് വായിക്കപ്പെട്ടത്. വക്കം മൗലവിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്വദേശാഭിമാനി പത്രം. ദിവാന് സര് സി.പി രാജഗോപാലാചാരിയുടെ കണ്ണിലെ കരടായി മാറിയതാണ് നാടു കടത്തലിനിടയാക്കിയത്.
അഴിമതിക്കും ദുര്‍ഭരണത്തിനും എതിരെ ശക്തമായ ഭാഷയിലെഴുതിയ മുഖപ്രസംഗങ്ങള്‍ ദിവാന്റെ ഉറക്കം കെടുത്തി. മനുഷ്യനിര്‍മിതമായ ഒന്നിനും മുട്ടു കുത്തില്ലായെന്ന ധീരനായ രാമകൃഷ്ണപിള്ളയുടെ ധാര്‍ഷ്ട്യം ദിവാനെയും കൂട്ടരെയും രോഷാകുലരാക്കി. അപ്പോഴും ആദര്‍ശങ്ങളിലുറച്ചു തന്നെ സ്വദേശാഭിമാനി എഴുത്തു തുടര്‍ന്നു. ഗര്‍ഹ്യമായ നടത്ത, യുക്തിഭ്രമങ്ങളും കൈക്കൂലിപ്പിശാചിന്റെ വിക്രിയകളും, തിരുവിതാംകൂറിലെ അഴിമതികള്‍ എന്നിങ്ങനെ ഒന്നിനു പിറകെ ഒന്നായി മുഖപ്രസംഗങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഒടുവില്‍ സ്വദേശാഭിമാനിയെ തിരുവിതാംകൂറില്‍ നിന്നും നാടു കടത്താനുള്ള രാജകീയ വിളംബരം നേടിയെടുക്കാന്‍ ദിവാന് സാധിച്ചു. കെ. രാമകൃഷ്ണപിള്ളയെ 1910 സെപ്തംബര്‍ മാസം 26 ന് (കന്നി പത്തിന്) തിരുവിതാംകൂറിന്റെ അതിര്‍ത്തിയായ ആരല്‍വായ്മൊഴിക്ക് അപ്പുറത്തേയ്ക്ക് നാടു കടത്തി. വളരെയധികം പീഡകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ശേഷിച്ച ജീവിതം. പിന്നീട് 1916 മാര്‍ച്ച് 28 ന് കണ്ണൂരിലെ പയ്യാമ്പലം കടല്‍ത്തീരത്ത് നെയ്യാറ്റിന്‍കരയുടെ പ്രിയപ്പെട്ട പത്രാധിപര്‍ ഓര്‍മയായി. നെയ്യാറ്റിന്‍കരയില്‍ ജനിച്ച രാമകൃഷ്ണപിള്ളയെക്കുറിച്ച് ഇന്നും ജډനാട്ടില്‍ പുതിയ തലമുറയ്ക്ക് അത്ര പരിചിതമാണോ എന്ന സംശയം നിലനിൽക്കുന്നുണ്ട് .p
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മാതൃഗൃഹമായ അതിയന്നൂര്‍ പഞ്ചായത്തിലെ കൂടില്ലാ വീട് സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് . സാംസ്കാരികവകുപ്പ്, പുരാവസ്തു വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുടെ പൂര്‍ണ്ണ സഹകരണം കൂടില്ലാ വീടിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഉറപ്പാക്കണം. സ്വദേശാഭിമാനിയുടെ പേരില്‍ ഒരു പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നീക്കം നടക്കുന്നു. ആദ്യപടിയായി കേന്ദ്രത്തിനുള്ള സ്ഥലം ലഭ്യമാക്കുന്ന നടപടികള്‍ ആരംഭിച്ചതായും അറിയുന്നു. ഓരോ വർഷവും നാടുകടത്തൽ ഗംഭീരമായി ആഘോഴിക്കുന്നതൊഴിച്ചാൽ യാതൊരു നിർമാണപ്രവർത്തനവും അതിയന്നൂരിലെ കൂടില്ല വീട്ടിൽ ആരും നടത്തിയിട്ടില്ല .
രാജ്യ സഭ അംഗം സുരേഷ് ഗോപി പതിനൊന്നേ മുക്കാൽ ലക്ഷം മുടക്കി കൂടില്ല വീടും പത്തുസെന്റ് സ്ഥലവും വാങ്ങി തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ ഏൽപ്പിച്ചു .പിന്നീട് അഞ്ചു ലക്ഷം രൂപാ പുനരുദ്ധാരണത്തിന് വേണ്ടി നൽകി . ഒന്നേമുക്കാൽ ലക്ഷം മുടക്കി വീടിനു മുകളിൽ ഒരു കൂടാരം പണിതിട്ടുണ്ട് . കൂടില്ല വീട് ഇപ്പോൾ നാശത്തിന്റെ വക്കിൽ ആണ് . ഭിത്തികൾ ഇടിഞ്ഞു വീണ നിലയിൽ വാതിലുകൾ പലതും ഇല്ല .ഈ വീട് സംരക്ഷിക്കേണ്ടവർ തന്നെ ഇതിനെ അവഗണിക്കുന്ന നിലയിൽ മാധ്യമ സംഘടനകൾ പോകുകയാണെന്നാണ് അതിയന്നൂർക്കാർ പറയുന്നത്.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നെയ്യാറ്റിൻകരയിൽ നിന്ന് അരുൾ വാ മൊഴിയിലേക്കു നാട് കടത്താൻ കൊണ്ട് പോകുന്ന ചിത്രം.