സ്വകാര്യ പങ്കാളിത്തത്തോടെ സയൻസ് പാർക്ക്‌;ഭൂമി വിട്ടുനൽകില്ലെന്ന 8 വർഷം മുൻപുള്ള തീരുമാനംകേരളസർവകലാശാല സെനറ്റ് പിൻവലിക്കുന്നു,പതിനഞ്ച് ഏക്കർ സർവ്വകലാശാല ഭൂമി ഏറ്റെടുക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന്മുഖ്യമന്ത്രിക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി1 min read

18/4/23

തിരുവനന്തപുരം :സർവ്വകലാശാലയുടെ വികസന പ്രവർത്തനങ്ങൾക്ക് ദോഷമാകുമെന്നതിനാൽ  മേലിൽ സർവ്വകലാശാല ഭൂമി വിട്ടുനൽകാൻ  പാടില്ലെന്ന ‘കേരള’ സെനറ്റിന്റെ തീരുമാനം എട്ടു വർഷങ്ങൾക്ക് ശേഷം പിൻവലിക്കുന്നു.

സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ(P. P. P) ആരംഭിക്കുന്ന  സയൻസ് പാർക്കിന് കാര്യവട്ടം ക്യാമ്പസ്സിൽ 15 ഏക്കർ ഭൂമി  വിട്ടുനൽകാനുള്ള സിൻഡിക്കേറ്റിന്റെ ശു പാർശയ്ക്ക് കഴിഞ്ഞ ആഴ്ച കൂടിയ  സെനറ്റ് യോഗം അംഗീകാരം നൽകി.

സംസ്ഥാനത്ത്  ഒരു ഡിജിറ്റൽ പാർക്കിന് പുറമേ മൂന്ന് സയൻസ് പാർക്കുകൾ കേരള, കുസാറ്റ്,കണ്ണൂർ സർവ്വകലാശാല ക്യാമ്പസുകളിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുവാനാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. ആയിരം കോടിരൂപ കിഫ്‌ബിയിൽ നിന്നും പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾക്കായി ബഡ്ജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്. കുസാറ്റും, കണ്ണുരും   സർവ്വകലാശാല ക്യാമ്പസ്സിനോട്  ചേർന്നുള്ള കിൻഫ്രായുടെ സ്ഥലമാണ് വിട്ടു നൽകു ന്നത്. എന്നാൽ ‘കേരള’യുടെ
200 കോടി രൂപ മതിപ്പ് വിലയുള്ള സ്വന്തം ഭൂമിയാണ് യൂണിവേഴ്സിറ്റി വിട്ടുനൽകുന്നത്.

യൂണിവേഴ്സിറ്റി വക ഭൂമി, ടെക്നോപാർക്ക്, ഗവൺമെൻറ് കോളേജ്, ഹൈവേ റിസർച്ച്  ഇൻസ്റ്റിറ്റ്യൂട്ട്, ടെലിഫോൺ എക്സ്ചേഞ്ച്, ലക്ഷ്മിഭായി സ്പോർട്സ് കോളേജ്, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവയ്ക്ക് വിട്ടുകൊടുത്തതോടെ  149 ഏക്കർ ഭൂമിയാണ് ഇതിനകം നഷ്ടപ്പെട്ടത്.
ഇപ്പോൾ  സർവ്വകലാശാലയുടെകൈവശമുള്ള ഭൂമി 329   ഏക്കർ ആയികുറഞ്ഞു.

സർവകലാശാലയുടെ വികസന പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ
ഭാവിയിൽ ഭൂമി വിട്ടുകൊടുക്കുന്നത് 2015ൽ സെനറ്റ് തടഞ്ഞിരുന്നു .യുഡിഎഫ് സർക്കാരിന്റെ കാലത്ത് സാങ്കേതിക സർവ്വകലാശാല ആസ്ഥാനത്തിനും, കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ  ആ സ്ഥാനത്തിനും  സർവ്വകലാശാല ഭൂമി ആവശ്യപ്പെട്ടുകൊണ്ടുള്ള , സർക്കാർ നിർദ്ദേശം സെനറ്റ് തള്ളിക്കളയുകയായിരുന്നു.

ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനുള്ള സ്ഥലം 15  വർഷത്തെ പാട്ടവ്യവസ്ഥയിയിലാണ് നൽകിയതെങ്കിലും , ഏറ്റെടുത്ത കമ്പനി സർവ്വകലാശാലയ്ക്ക് പാട്ട കുടിശിക ഇനത്തിൽ 10 കോടി രൂപ നൽകാനുള്ളപ്പോഴാണ് വീണ്ടും പാട്ട വ്യവസ്ഥയിൽ സ്വകാര്യ സംരംഭകരുമായി ചേർന്ന് ആരംഭിക്കുന്ന സയൻസ്
പാർക്കിന് സർവ്വകലാശാല ഭൂമി വിട്ടുകൊടുക്കുന്നത്.
സ്വകാര്യ പങ്കാളിത്തം മറച്ചു വെച്ചാണ് സർക്കാർ സർവ്വകലാശാലയ്ക്ക് കത്ത് നൽകിയതെന്ന്
സിൻഡിക്കേറ്റ് കുറുപ്പിൽ നിന്നും വ്യക്തമാണ്.

സയൻസ് പാർക്ക് ക്യാമ്പസിൽ സ്ഥാപിക്കുന്നത് ഗവേഷണ വിദ്യാർത്ഥികൾക്ക് ഗുണകരമാകുമെ ന്നതാണ് സർവകലാശാലയുടെ വിശദീകരണം. ടെക്നോപാർക്കിന് ഭൂമി  നൽകിയപ്പോൾ ഇതേ വാദം നിരത്തിയിരുന്നുവെങ്കിലും ടെക്നോപാർക്ക് ആരംഭിച്ച ശേഷം സർവ്വകലാശാല വിദ്യാർത്ഥികൾക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.

സർവകലാശാല ഭൂമി സ്വകാര്യ സംരംഭകർക്ക് വിട്ടുകൊടുക്കുന്നത് സർവ്വകലാശാലയുടെ ഭാവി വികസനത്തെ ദോഷകരമായി ബാധിക്കും.
തിരുവനന്തപുരം ജില്ലയിൽ തോന്നയ്ക്കലിൽ സർക്കാർ ഉടമസ്ഥയിലുള്ള ലൈഫ് സയൻസ് പാർക്കിൽ കൂടുതൽ ഭൂമിയുള്ളപ്പോൾ സയൻസ് പാർക്ക് കൂടി അവിടെ ആരംഭിക്കാവുന്നതാണെ ന്നിരിക്കെ കേരള സർവ്വകലാശാലവക ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *