തിരുവനന്തപുരം :സെക്രട്ടറിയേറ്റ് പടിക്കലെ രാപകൽ സമരത്തിന്റെ നൂറാം ദിവസമായ ഇന്ന് വൈകുന്നേരം 4.30ന് സമരവേദിയിൽ ആശാവർക്കർമാർ ആളിക്കത്തുന്ന 100 പന്തങ്ങൾ ഉയർത്തും. നൂറാം ദിനത്തിലും സമരം സംസ്ഥാനമെമ്പാടും ആളിപ്പടരുന്നു എന്ന സന്ദേശവുമായാണ് 100 സമരപ്പന്തങ്ങൾ ഉയർത്തുന്ന പരിപാടി സംഘടിപ്പിക്കുന്നത്. ആരോഗ്യവകുപ്പിലെ അടിസ്ഥാന ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ സഹനസമരം 100 ദിവസമായി തെരുവിൽ തുടരുമ്പോഴും കോടികൾ ചെലവിട്ട് നാലാം വാർഷികം ആഘോഷിക്കുന്ന തിരക്കിലാണ് സംസ്ഥാന സർക്കാർ.
ഓണറേറിയം വർദ്ധിപ്പിക്കുക, എല്ലാമാസവും അഞ്ചാം തീയതിക്കുള്ളിൽ നൽകുക, കുടിശ്ശിയായ ഓണറേറിയവും ഇൻസെന്റീവും ഉടൻ വിതരണം ചെയ്യുക, വിരമിക്കൽ ആനുകൂല്യവും പെൻഷനും നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെബ്രുവരി 10 ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശാവർക്കർമാർ സമരം ആരംഭിച്ചത്. സമരം കൂടുതൽ ശക്തമാകുന്നത് കണ്ട് കുടിശ്ശിക തിരക്കിട്ട് വിതരണം ചെയ്ത സർക്കാർ പക്ഷേ ആഘോഷങ്ങൾക്കിടയിലും ആശമാരെ മറന്നിരിക്കുകയാണ്. ഫെബ്രുവരി മുതൽ ഓണറേറിയം ലഭിക്കാതെ ദുരിതത്തിലാണ് ബഹുഭൂരിപക്ഷം ആശമാരും.
ആശാവർക്കർമാരുടെ രാപ്പകൽ സമര യാത്രയുടെ 16-ാം ദിവസമായ ഇന്ന് (മെയ് 20) ആശാ സമരത്തിന്റെ നൂറാം ദിവസത്തിലും ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാരിനെതിരെ പ്രതിഷേധ ജ്വാല ഉയർത്തും. വൈകുന്നേരം നാലുമണിക്ക് പാലക്കാട് കല്ലേപ്പുള്ളിയിൽ നടക്കുന്ന സ്വീകരണ യോഗത്തിലാണ് പ്രതിഷേധ ജ്വാല തെളിക്കുന്നത്. സമരത്തിന്റെ നാലാം ഘട്ടമായ സഞ്ചരിക്കുന്ന രാപകൽ സമര യാത്ര ജില്ലകളിൽ പര്യടനം തുടരുകയാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന സമര യാത്ര മെയ് അഞ്ചിന് കാസർഗോഡ് നിന്നാണ് ആരംഭിച്ചത്. സമര യാത്ര കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം പൂർത്തിയാക്കി പാലക്കാട് ജില്ലയിൽ തുടരുകയാണ്. മെയ് 17ന് സമര യാത്രയുടെ അവസാന ദിവസം വൻപിച്ച ബഹുജന മാർച്ച് ആയി സെക്രട്ടറിയേറ്റിലേക്ക് എത്തുമെന്നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചിട്ടുള്ളത്.
നൂറാം ദിവസത്തിൽ എത്തിനിൽക്കുന്ന സ്ത്രീ തൊഴിലാളികളുടെ ഈ ധർമ്മ സമരം ചരിത്രം സൃഷ്ടിക്കുകയാണ്. നീതിക്കായുള്ള ഒറ്റപ്പെട്ട നിലവിളികളല്ല ഒറ്റക്കെട്ടായ പ്രതിഷേധമാണ് പോംവഴി എന്ന ലോക മാതൃക സ്വീകരിച്ചാണ് ഈ സമരം ഉജ്ജ്വലമായി മുന്നേറുന്നത് എന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എസ് മിനി പറഞ്ഞു.