തിരുവനന്തപുരം : സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തിവരുന്ന രാപകൽ സമരം 50-ാം ദിവസത്തിൽ എത്തുമ്പോൾ പ്രതിഷേധം ശക്തമാക്കുന്ന ഭാഗമായി ആശാവർക്കർമാർ മുടിമുറിക്കുന്നു. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ രാവിലെ 11ന് സമരവേദിയിൽ മുടി മുടി മുറിക്കൽ സമരത്തിൽ പങ്കാളികളാകും. 18 വർഷത്തിലേറെയായി ആരോഗ്യ മേഖലയുടെ അടിത്തറയായി പ്രവർത്തിക്കുന്ന ആശ വർക്കർമാരാണ് വേതന വർദ്ധനയും വിരമിക്കൽ ആനുകൂല്യവും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്നത്. ജനാധിപത്യ രീതിയിൽ സമൂഹത്തിനുതന്നെ മാതൃകയായി ആശമാരുടെ അവകാശ സമരം ശക്തമായി മുന്നേറുമ്പോഴും ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ചർച്ച എന്ന പേരിൽ സമര നേതാക്കളെ വിളിച്ച് സമരം അവസാനിച്ചു പോകാൻ ആവശ്യപ്പെട്ട സർക്കാർ ആശമാരുടെ ആവശ്യങ്ങളെപ്പറ്റി യാതൊരു പ്രതികരണവും നടത്താൻ തയ്യാറായില്ല. ആശമാർ ഉന്നയിക്കുന്നത് ജീവൽ പ്രധാനമായ ആവശ്യങ്ങളാണ്. സർക്കാർ അറിയിച്ചാൽ ഏത് സമയത്തും സമര നേതൃത്വം ചർച്ചയ്ക്ക് തയ്യാറാണ്. അധിക്ഷേപങ്ങളും ആക്ഷേപങ്ങളും അവസാനിപ്പിച്ച് സാധാരണക്കാരായ സ്ത്രീ തൊഴിലാളികളുടെ സമരത്തെ അംഗീകരിക്കാനാണ് സർക്കാർ തയ്യാറാകേണ്ടത് എന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ് മിനി പറഞ്ഞു.
നിരാഹാര സമരം തുടരുന്നു
അവർക്കർമാർ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരം സമരം 11 ദിവസം പിന്നിടുന്നു. പാലോട് എഫ് എച്ച് സിയിലെ എസ്.എസ് അനിതകുമാരി, പുത്തൻതോപ്പ് സി എച്ച് സിയിലെ ബീന പീറ്റർ എന്നിവർ നിരാഹാരം 5 ദിവസം പിന്നിട്ടു, വട്ടിയൂർകാവ് എഫ് എച്ച് സിയിലെ എസ്.ബി രാജി രണ്ട് ദിവസം പിന്നിട്ട് നിരാഹാര സമരം തുടരുകയാണ്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു, പുതുകുറുച്ചി എഫ് എച്ച് സി യിലെ ആർ. ഷീജ, തൃക്കണ്ണാപുരം യു പി എച്ച് സി യിലെ കെ.പി തങ്കമണി, വട്ടിയൂർക്കാവ് യു പി എച്ച് സി യിലെ ശോഭ എം, കുളത്തൂർ യു പി എച്ച് സി യിലെ എസ്. ഷൈലജ എന്നിവരാണ് ആദ്യഘട്ടത്തിൽ നിരാഹാരം അനുഷ്ടിച്ചത്.