കാലിക്കറ്റ്-ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യുന്നത് അപഹാസ്യവും നിയമ വിരുദ്ധമെന്ന് വിസി ക്ക് മുൻ ചീഫ് ജസ്റ്റിസിന്റെ നിയമോപദേശം- യൂണിവേഴ്സിറ്റി അഭിഭാഷകന്റെ നിയമോപദേശം തള്ളി വിസി – പുതിയ നിയമഉപദേശം വിശദമായി ചർച്ച ചെയ്യാൻ മാറ്റി.1 min read

തേഞ്ഞിപ്പാലം:ഇൻസ്‌ട്രുമെന്റേഷൻ എഞ്ചിനീയറെ തരം താഴ്ത്തിയ കാലിക്കറ്റ്‌ സർവകലാശാല സിന്ഡിക്കേറ്റ് തീരുമാനം റദ്ദാക്കിയ ചാന്സലറുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ പോകാനുള്ള സിന്ഡിക്കേറ്റ് തീരുമാനം അപഹാസ്യമാണെന്ന് മുൻ ഹൈകോടതി ചീഫ് ജസ്റ്റിസ്‌ പയസ് കുര്യാക്കോസ്. സർവകലാശാല സ്റ്റാൻഡിങ് കൗൺസൽ . ശശിധരൻ നൽകിയ നിയമോപദേശം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

സർവകലാശാല അഭിഭാഷകന്റെ നിയമോപദേശത്തിൽ വ്യക്തതയി ല്ലാത്തതിനാൽ പുതിയ വൈസ് ചാന്സലർ ഡോ:പി. രവീന്ദ്രൻ വിരമിച്ച ചീഫ് ജസ്റ്റിസിന്റെ നിയമോപദേശം തേടുകയായിരുന്നു. നിയമോപദേശത്തിൻറെ പ്രസക്തമായ ഭാഗങ്ങൾ :

ഒന്ന്: കാലിക്കറ്റ് സർവ്വകലാശാലയിൽ നടന്ന ഡിജിറ്റലൈസേഷൻ പ്രക്രിയയിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനിയർ മുഹമ്മദ് സാജിദിനെതിരെ സിണ്ടിക്കേറ്റ് എടുത്ത ശിക്ഷാ നടപടി മുഹമ്മദ് സാജിദിൻ്റെ അപ്പീൽ പരിഗണിച്ച് റദ്ദാക്കിയ വിധി അപ്പലേറ്റ് അതോറിറ്റിയായ ചാൻസലർ എല്ലാ നിയമപ്രക്രിയകളും പൂർത്തിയാക്കിയും നിയമങ്ങൾ സസൂക്ഷ്മം പരിശോധിച്ചെടുത്തതുമാണെന്ന് അത് സംബന്ധിച്ച രേഖകൾ പരിശോധിച്ചതിൽ നിന്ന് മനസിലാവുന്നു.

രണ്ട്: ചാൻസലറുടെ പ്രസ്തുത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സർവ്വകലാശാലാ സിണ്ടിക്കേറ്റ് എടുത്ത തീരുമാനവും അതിന് പ്രചോദനമായ സ്റ്റാൻഡിംഗ് കൗൺസലറുടെ നിയമോപദേശവും നിലനിൽക്കുന്നതല്ല. കാരണം, ‘അപ്പലേറ്റ് അതോറിറ്റി എന്ന ചാൻസലറുടെ പദവി സർവ്വകലാശാലാ ആക്ട് അനുസരിച്ച് സ്ഥാപിക്കപ്പെട്ടതാണ്. ആ പദവി ഉപയോഗിച്ചാണ് കീഴ്ഘടകമായ സിണ്ടിക്കേറ്റ് എടുത്ത ശിക്ഷാ നടപടി റദ്ദാക്കിയിരിക്കുന്നത്.
വൈസ് ചാൻസലറും സിണ്ടിക്കേറ്റും ആർക്കെങ്കിലും എതിരെ എടുക്കുന്ന നടപടികളും തീരുമാനങ്ങളും പരിശോധിച്ച്, നിയമാനുസൃതം അല്ലെങ്കിൽ റദ്ദ് ചെയ്യാൻ കാലിക്കറ്റ് സർവകലാശാല ആക്ട് ചാൻസലർക്ക് അധികാരം നൽകുന്നുണ്ട്.
മാത്രവുമല്ല, വൈസ് ചാൻസലർ, പ്രോ- വൈസ് ചാൻസലർ, സിണ്ടിക്കേറ്റ് എന്നിവ പിരിച്ച് വിടാനുള്ള അധികാരവും ആക്ടിലെയും സ്റ്റാറ്റ്യൂട്ടിലെയും ചില വകുപ്പുകൾ ചാൻസലർക്ക് നൽകുന്നുണ്ട്. ഇത് അർത്ഥമാക്കുന്നത് സർവ്വകലാശാലയുടെ അധികാര ഘടനയിലെ ഏറ്റവും മേലെയുള്ള അധികാരിയാണ് ചാൻസലർ എന്നാണ്. ചാൻസലറുടെ തീരുമാനം നടപ്പാക്കാൻ കീഴ് ഘടകങ്ങൾ നിയമപരമായി ബാധ്യസ്ഥമാണ്.
അതല്ലാത്ത പക്ഷം ശ്രേണീബന്ധിതമായ അധികാര ഘടനയുടെ ലക്ഷ്യം വ്യർത്ഥമാവും.

മൂന്ന്: ചാൻസലറുടെ തീരുമാനം നടപ്പാക്കാതെ അതിനെതിരെ നിയമനടപടിക്ക് നീങ്ങുന്ന സിണ്ടിക്കേറ്റ് തീരുമാനത്തെ മറ്റൊരു നിയമ പരിപ്രേക്ഷ്യത്തിലൂടെയും കാണാം.
അതിങ്ങനെയാണ്:

സിണ്ടിക്കേറ്റ് വിധിച്ച ശിക്ഷാ നടപടിക്കെതിരെ പരാതി പറയാൻ ഹർജിക്കാരനായ മുഹമ്മദ് സാജിദിനുള്ള വഴി മേൽ അധികാര ഘടകങ്ങളായ ചാൻസലറെയോ ഹൈക്കോടതിയെയോ സമീപിക്കുക എന്നതായിരുന്നു.

ഇത് പ്രകാരം സാജിദ് ആദ്യം സമീപിച്ചത് ഹൈക്കോടതിയെ ആണ്. ആ കേസിൽ സർവ്വകലാശാല സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഹർജിക്കാരൻ സമീപിക്കേണ്ടത് അപ്പലേറ്റ് അതോറിറ്റിയായ ചാൻസലറെയാണെന്ന് വ്യക്തമായി പറയുന്നുണ്ട്.
അതു പ്രകാരം അദ്ദേഹം ചാൻസലറെ സമീപ്പിക്കുകയും ചാൻസലറിൽ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെതിരെ സിണ്ടിക്കേറ്റ് ഹൈക്കോടതിയിൽ സമീപിക്കുന്നത്,
ഒരു ജില്ലാക്കോടതി
അതിൻ്റെ വിധിക്കെതിരായ
ഒരു ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകുന്നത് പോലെ പരിഹാസ്യമാണ്.
സിണ്ടിക്കേറ്റ് ശിക്ഷാവിധി നൽകിയിരിക്കുന്നത് അതിൻ്റെ അർധ ജുഡീഷ്യൽ അധികാരത്തോടെയാണ്. ഒരുc അർധ ജുഡീഷ്യൽ ഘടന ശിക്ഷ വിധിച്ച് കഴിഞ്ഞാൽ അത് സംബന്ധിച്ച അതിൻ്റെ അധികാരം അവസാനിച്ചു. പിന്നീട്, തീരുമാനം എടുക്കേണ്ടത് അതിന് മുകളിലുള്ള ഘടകമാണ്. അത് ചാൻസലറാണ്. അതാണ്v ചാൻസലർ സാജിദിൻ്റെ ഹർജിയിൽ ചെയ്തിരിക്കുന്നത്.

നാല്: ആയതിനാൽ, സ്റ്റാൻഡിംഗ് കൗൺസിൽ നൽകിയ നിയമോപദേശം അനുചിതമാണ്.

അഞ്ച്: ഇതോടൊപ്പം കൂട്ടിവായിക്കേണ്ട ഒരു പ്രധാന കാര്യം മുഹമ്മദ് സാജിദ് ചാൻസലറുടെ മുമ്പിൽ അവതരിപ്പിച്ച പ്രധാന വാദങ്ങളിലൊന്ന് പരാതിക്കിടയായ നടപടിയിലെ സ്പെസിഫിക്കേഷൻ നിർണയം, ടെൻഡർ പരിശോധന, ബില്ലിംഗ്, സർട്ടിഫിക്കേഷൻ തുടങ്ങിയ പ്രധാന കാര്യങ്ങളിലൊന്നും അദ്ദേഹത്തിന് പങ്കില്ലെന്നാണ്. പർച്ചേഴ്സ് വകുപ്പാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തത്. ഇക്കാര്യം അംഗീകരിച്ചാണ് ചാൻസലറുടെ വിധി.

ഈ വിധിയുടെ അടിസ്ഥാനത്തിൽ, മുഹമ്മദ് സാജിദിനെ ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനിയർ തസ്തികയിൽ മുൻകാല പ്രാബല്യത്തോടെ നിയമിക്കുകയും അദ്ദേഹത്തിൻ്റെ അർഹതപ്പെട്ട ശമ്പളകുടിശിക നൽകുകയും ചെയ്യുക എന്ന ചാൻസലറുടെ വിധി നടപ്പാക്കാൻ വൈസ് ചാൻസലർ
നിയമപരമായി ബാധ്യസ്ഥനാണ്.

കൂടാതെ അപലേറ്റ് അതോറിറ്റിയായ ചാൻസലർ ഇത് സംബന്ധിച്ച രേഖകൾ പരിശോധിച്ചതിൽ നിന്ന് കണ്ടെത്തിയ കാര്യം സാജിദിൻ്റെ പങ്ക് വെറും സാങ്കേതികം മാത്രമാണെന്നും മറ്റ് ഉദ്യോഗസ്ഥർക്കാണ് കുടുതൽ ഉത്തരവാദിത്തം എന്നുമാണ്. ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ പരാതിക്കിടയായ പർച്ചേയ്സിൽ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട പർച്ചേഴ്സ് ഡിപാർട്ടിമെൻ്റിലെ അടക്കം എല്ലാ തലത്തിലുമുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സമഗ്രമായ ഒരു അന്വേഷണത്തിന് വൈസ് ചാൻസലർ ഉത്തരവിടുന്നതും ഉചിതമായിരിക്കും.

*കലാമണ്ഡലം യൂണിവേഴ്സിറ്റിയിലും സമാന കേസ്*

കലാമണ്ഡലം കല്പിത സർവ്വകലാശാല വിസി, ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപച്ചത് വലിയ വിവാദമായിരുന്നു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിലെ ഇതേ അഭിഭാഷകന്റെ നിയമോപദേശപ്രകാരമാണെന്ന് അന്ന് ആരോപണം ഉണ്ടായിരുന്നു. സർക്കാരിന്റെ കർശന നിർദ്ദേശപ്രകാരം യൂണിവേഴ്സിറ്റിക്ക് ഗവർണർക്കെതിരെ ഫയൽ ചെയ്ത ഹർജ്ജി പിൻവലിക്കേണ്ടതായി വന്നു.

*സിൻഡിക്കേറ്റ് യോഗത്തിൽ സീറ്റിനെ ചൊല്ലി തർക്കം*

*വിസി പങ്കെടുക്കുന്ന* *ആദ്യ യോഗം അരമണിക്കൂർ*
*പ്രക്ഷുബ്ദ വേദിയായി*

അടിയന്തിര അക്കാദമിക് വിഷയങ്ങൾ ചർച്ച ചെയ്യേണ്ട യോഗത്തിൽ, ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങളുടെ പാർട്ടിസിനിയോറിറ്റി പരിഗണിക്കാതെ സെക്യൂരിറ്റി സ്റ്റാഫ് സീറ്റ് ക്രമീകരിച്ചതാണ് പ്രശ്നമായത്. അഡ്വ പി കെ ഖലീമുദ്ദീൻ, അഡ്വക്കറ്റ് എൽജി ലിജീഷ് എന്നിവരാണ് തർക്കം ആരംഭിച്ചത്. ആദ്യത്തെ അരമണിക്കൂർ നേരം സീറ്റ് തർക്കം തുടർന്നു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ താൽപര്യത്തിനനുസരിച്ച് സീറ്റ് ക്രമീകരിക്കാൻ വൈസ് ചാൻസലർ നിർദ്ദേശിച്ചതിന് അനുസരിച്ചാണ് പ്രശ്നം അവസാനിച്ചത്. വൈസ് ചാൻസലറുടെ ഓഫീസിലെ ജീവനക്കാരെയും സെക്യൂരിറ്റി സ്റ്റാഫ് അംഗങ്ങളെയും ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ഭീഷണിപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *