വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം1 min read

 

തിരുവനന്തപുരം :വയനാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ സർക്കാരിനൊപ്പം ജില്ലയിൽ അണി ചേരുന്നത് നിരവധി പേരാണ്. വയനാടിന്റെ അതിജീവനത്തിനായി, പ്രായഭേദ്യമന്യേ തങ്ങളുടെ സമ്പാദ്യങ്ങളിൽ നിന്ന് ചെറിയൊരു പങ്ക് ദുരിതാശ്വാസനിധിയിൽ സന്തോഷത്തോടെ നൽകുകയാണിവർ.

വിഷുവിന് കിട്ടിയ കൈനീട്ടം ഉൾപ്പെടെ തന്റെ കുഞ്ഞു സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മൂന്നര വയസുകാരി ശിവങ്കി എ പ്രവീൺ മാതൃകയായി. പേയാട് സ്വദേശികളായ പ്രവീൺ-അരുണ ദമ്പതികളുടെ മകളാണ് എൽ.കെ.ജി വിദ്യാർത്ഥിനി ശിവങ്കി. വയനാട് ദുരന്തത്തിന്റെ വാർത്തകൾ മാധ്യമങ്ങളിലൂടെ കണ്ട ശിവങ്കി, തന്റെ കൊച്ചു കുടുക്കയിലെ പണം ദുരിതബാധിതർക്കായി നൽകണമെന്ന് അച്ഛൻ പ്രവീണിനോട് ആവശ്യപ്പെടുകയായിരുന്നു. മകളുടെ ആഗ്രഹ പ്രകാരം പ്രവീൺ തുക സി.എം.ഡി.ആർ.എഫിലേക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. കളിപ്പാട്ടം വാങ്ങുവാൻ സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ ശിവങ്കിയെ ജില്ലാ കളക്ടർ അനുകുമാരി അനുമോദിച്ചു.

കരകുളം സ്വദേശിയും ലോട്ടറി വിൽപ്പനക്കാരനുമായ സെയ്ദ് അലി തന്റെ ഒരു ദിവസത്തെ ലോട്ടറി വിൽപനയിലൂടെ സമാഹരിച്ച 10,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നൽകിയത്. കൂടാതെ അരുവിക്കര ജി.എച്ച്.എസ്.എസിലെ 1997 ബാച്ച് പൂർവവിദ്യാർത്ഥി കൂട്ടായ്മയെ പ്രതിനിധികരിച്ച് സംഘാംഗം ജയകൃഷ്ണൻ 11,500 രൂപ ജില്ലാ കളക്ടർ അനുകുമാരിയ്ക്ക് കൈമാറി.

ബിഎസ്എഫ് മലയാളി അസോസിയേഷൻ തിരുവനന്തപുരം ജില്ല 55,555 രൂപയും സി.എം.ഡി.ആർ.എഫിലേക്ക് നൽകി. അസോസിയേഷൻ തിരുവനന്തപുരം ജില്ല പ്രസിഡന്റ് സതീഷ് കുമാർ.എം, സെക്രട്ടറി രാജേഷ് ബാബു.സി.എസ്, ട്രഷറർ സുനിൽ കുമാർ സി.എൽ എന്നിവർ ചേർന്ന് ചെക്ക് ജില്ലാ കളക്ടർക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *