തിരുവനന്തപുരം :എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്ന സ്റ്റാളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് പേ വിഷബാധയ്ക്കെതിരെയുള്ള ബോധവത്കരണ രൂപങ്ങൾ. പേ വിഷബാധ എങ്ങനെ നേരിടാം എന്നതിനെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.
ഒരു നായയുടെ രൂപത്തിനൊപ്പം ഒരു സോപ്പിന്റെ ഘടനയും, മനുഷ്യന്റെ മുറിവേറ്റ കാലും ഒരു ടാപ്പിന്റെ സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്. നായയുടെ കടിയേറ്റ് മുറിവോ പോറലോ ഉണ്ടായാൽ 15 മിനിറ്റ് തുടർച്ചയായി സോപ്പുപയോഗിച്ച് കഴുകണം എന്ന നിർദ്ദേശവും രൂപത്തിനൊപ്പം നൽകിയിട്ടുണ്ട്.
പേ വിഷബാധയ്ക്കുള്ള പ്രതിരോധവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. പ്രതിരോധ കുത്തിവയ്പ്പ് സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്. മുറിവേറ്റതിനെ തുടർന്നുള്ള 3, 7, 28 ദിവസങ്ങളിലാണ് കുത്തിവയ്പ്പ് എടുക്കേണ്ടത്. ഡോക്ടർ നിർദേശിക്കുകയാണെങ്കിൽ മുറിവിന്റെ സ്വഭാവം അനുസരിച്ച് വാക്സിനൊപ്പം ഇമ്മ്യൂണോഗ്ലോബുലിൻ കൂടി എടുക്കേണ്ടി വരും.
ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരുപോലെ മനസ്സിലാകുന്ന രീതിയിലാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. പേ വിഷബാധയെ എങ്ങനെ ശാസ്ത്രീയമായി അഭിമുഖീകരിക്കാം എന്ന അറിവാണ് ജില്ലാ മെഡിക്കൽ ഓഫീസ് നൽകുന്നത്.