ക്ഷേത്ര ഭൂമികൾ വാഹനപാർകിംഗിന് നൽകാനുള്ള ദേവസ്വം ബോർഡ്‌ തീരുമാനം പിൻവലിക്കുക :ഹിന്ദു ഐക്യവേദി1 min read

തിരുവനന്തപുരം :തിരുവിതാംകൂർ ദേവസ്വം ബോർഡ് അധീനതയിലുള്ള ക്ഷേത്രങ്ങളുടെ ഭൂമി പാർക്കിങ്ങിന് നൽകുവാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിൽ ഭക്തജനങ്ങളിലും, ക്ഷേത്ര ആചാര്യന്മാരിലും, ക്ഷേത്ര ജീവനക്കാരിലും, ഭക്തജന സംഘടനകളിലും ഹിന്ദു സമുദായ സംഘടനകളിലും അതിയായ ആശങ്കയും ഉൽക്കണ്ഠയും ഉണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള വലുതും ചെറുതുമായ ക്ഷേത്രങ്ങളുടെ ഭൂമികൾ നാളിതുവരെ പല കാരണങ്ങൾ കൊണ്ട് നഷ്ടപ്പെട്ടത് വീണ്ടെടുക്കുന്നതിന് നടപടി സ്വീകരിക്കാത്ത ദേവസ്വം ബോർഡ് ഉത്സവങ്ങൾ ഉൾപ്പെടെയുള്ള ആചാരാനുഷ്ഠാനങ്ങൾ നടത്തപ്പെടുന്നതിന് സൗകര്യമൊരുക്കേണ്ടുന്ന ഭൂമികളാണ് രാഷ്ട്രീയ താൽപര്യമുള്ള ഗവൺമെന്റിന്റെ നിർദ്ദേശാനുസരണം പൊതുജന കാര്യങ്ങൾക്കെന്ന വ്യാജേന ലേലം ചെയ്യുന്നതിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് നിലവിലുള്ള ക്ഷേത്ര ഭൂമികൾ കൂടി ഭാവിയിൽ നഷ്ടപ്പെടുത്താനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദേവസ്വം ബോർഡിന്റെ അന്വേഷണത്തിൽ 500 ഏക്കറോളം ക്ഷേത്രഭൂമി നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് ബോർഡ് തന്നെ വ്യക്തമാക്കുന്നുണ്ട്. അത് കണ്ടെത്തുന്നതിനും  തിരിച്ചുപിടിക്കുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും ബോർഡ് നിയമിച്ച സ്പെഷ്യൽ ഓഫീസർ  ജ്യോതിബാബുവിന്റെ പ്രവർത്തനങ്ങൾ ഇതുവരെ ഭക്തജന സമക്ഷം വെളിവാക്കപ്പെട്ടിട്ടില്ല.

മാത്രമല്ല കോടതി നടപടികളിലൂടെ ദേവസ്വം ഭൂമികൾക്കനുകൂലമായ വിധി ഉണ്ടായിട്ടും വിധിനേടിയെടുത്ത ഭക്തർക്കും ഉപദേശക സമിതികൾക്കൊപ്പവും നിൽക്കാൻ ദേവസ്വം ബോർഡിന് കഴിയാത്തത് പ്രതിക്ഷേധാർഹമാണ്. കൊല്ലം ജില്ലയിലെ കുന്നത്തൂർ ചക്കുവള്ളി ശ്രീ പരബ്രഹ്മ ക്ഷേത്രത്തിന്റെ കോടിക്കണക്കിന് വിലമതിക്കുന്ന ഭൂമി കയ്യേറ്റത്തിലൂടെയും മറ്റും നഷ്ടപ്പെട്ടത് തിരികെ ലഭിക്കുന്നതിന് ഉപദേശക സമിതിയും ഭക്തജനങ്ങളും കോടതിയെ സമീപിക്കുകയും വിവിധ കോടതികളുടെ വ്യവഹാരങ്ങൾക്ക് അവസാനം  സുപ്രീം കോടതി വിധി ഉണ്ടായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ കാലതാമസം വരുത്തുകയാണ് ചെയ്തത്. ഒടുവിൽ ഭക്തജനങ്ങളെ സംഘടിപ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ശക്തമായ സത്യഗ്രഹ പ്രക്ഷോഭങ്ങൾക്കൊടുവിൽ മാത്രമാണ് വിധിന്യായത്തിലുള്ള ഭൂമി തിരികെ ലഭിക്കുന്നത്. ശേഷിക്കുന്ന ഭൂമി ഒഴിപ്പിക്കുവാൻ ഇതുവരെ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. തിരുവിതാകൂർ ദേവസ്വത്തിന്റെ കീഴിൽ പാളയം ശ്രീ ശക്തിവിനായക ക്ഷേത്ര ഭൂമി, കൊട്ടാരക്കര ശ്രീ മഹാഗണതിക്ഷേത്രം, പടിഞ്ഞാറ്റിൻകര മഹാദേവക്ഷേത്രം, കുമാരനലൂർ മഹാവിഷ്ണു ക്ഷേത്രഭൂമികൾ, അടൂർ പാർത്ഥസാരഥി ക്ഷേത്ര ഭൂമി…… ഇങ്ങനെ ചൂണ്ടിക്കാട്ടുവാൻ നിരവധിയുണ്ട്. റവന്യു രേഖകളിൽ പുറമ്പോക്കെന്ന് തരം മാറ്റപ്പെട്ട രീതിയിലാണ് ക്ഷേത്രഭൂമികളിൽ ഏറിയ പങ്കും കിടക്കുന്നത്. അത് നീയമവിവഹാരങ്ങളിലൂടെ തനത് ക്ഷേത്രഭൂമിയാക്കി മാറ്റി സംരക്ഷിക്കാൻ നടപടി സ്വീകരിക്കാതെയും വ്യക്തികളും സ്ഥാപനങ്ങളും കയ്യേറി കൈവശം വച്ച് അനുഭവിക്കുന്ന ക്ഷേത്രഭൂമികൾ വീണ്ടെടുക്കാതും അധികാരപ്പെട്ട ദേവസ്വം ബോർഡ് അത് ചെയ്യാതിരിക്കുകയും മതേതര നിലപാട് സ്വാർത്ഥ താല്പര്യത്തിന് മാത്രം സ്വീകരിക്കുന്ന രാഷ്ടീയക്കാരുടെ ഗവൺമെന്റ് തീരുമാനം നടപ്പിലാ ക്കാനുള്ള ഉപാധിയായി ബോഡിനെ മാറ്റിയതിൽ ഭക്തർക്കും ഹിന്ദു സംഘടനകൾക്കും ആശങ്കയുണ്ട്. മാത്രമല്ല മഹാക്ഷേത്രങ്ങളുടെ കാലോചിതമായ വികസനത്തിന്‌ ഉപയോഗിക്കേണ്ട ക്ഷേത്ര ഭൂമി കളാണ് ഇപ്പോൾ ലേലത്തിന് നൽകാൻ തീരുമാനിച്ചിരിക്കുന്നത് ക്ഷേത്രങ്ങളും ക്ഷേത്ര ഭൂമികളും ക്ഷേത്ര സ്വത്തുക്കളും എക്കാലവും സംരക്ഷിക്കേണ്ടുന്ന ദേവസ്വം ബോർഡിന്റെ പരമാധികാരം മതേതര ഗവൺമെന്റിന്റെ ഇടപെടിലിലൂടെ നഷ്ടപ്പെടുത്തുമ്പോൾ അത് ഹിന്ദു സമൂഹത്തിന്റെ ആരാധനാസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിക്കാനുള്ള ബാഹ്യശക്തികളുടെ നിക്കിക്ക് ഒത്താശ ചെയ്യുന്നതിനും കാരണമാകും.

ആയതിനാൽ ക്ഷേത്രഭൂമികൾ ലേലം ചെയ്യുക എന്ന ആപൽക്കരമായ നിലയിൽ നിന്ന് എത്രയും പെട്ടെന്ന് ദേവസ്വം ബോർഡ് പിന്മാറുകയും അവശേഷിക്കുന്ന ക്ഷേത്ര ഭൂമികൾ സംരക്ഷിക്കുന്നതിന് ഭക്തജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നു അല്ലാത്തപക്ഷം ഭക്തജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭപരിപാടികൾക്ക് രൂപം നൽകുമെന്നും അറിയിക്കുകയാണ്ശബരിമല ദർശനത്തിന് നിർബന്ധിത ഫീസും, നിയന്ത്രണവും ഏർപ്പെടുത്താൻ സർക്കാർ ദേവസ്വം ബോർഡ് തീരുമാനം മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. ശരിയെങ്കിൽ ആ നിർദ്ദേശം പുനഃപരിശോധിക്കണമെന്നറിയിക്കാനാണ് ഈ നിവേദനം നൽകുന്നത്. വെർച്ചൻ ക്യു വഴി ദർശനം നടത്തുന്നവർക്ക് കടുത്ത നിയന്ത്രണവും അമിത ഫീസ് ഈടാക്കുന്നതും. ഒപ്പം സ്പോട്ട് ബുക്കിങ്ങിന് വിലക്കേർപ്പെടുത്തുകയും ചെയ്യുന്നത് തീർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിനെ സാരമായി ബാധിക്കുന്നതാണ്. തിരുപ്പതി പോലെ ഭാരതത്തിലെ മഹാക്ഷേത്രങ്ങളിൽ സ്പെഷ്യൽ ദർശനത്തിന് നിശ്ചിത ഫീസ് ഏർപ്പെടുത്താറുണ്ടെങ്കിലും സാധാരണ ഭക്തർക്ക് ദർശനഫീസ് ഈടാക്കാറില്ല. മാത്രമല്ല സാധാരണ ഭക്തന് സുഗമമായ ക്ഷേത്രദർശനം നടത്താനുള്ള എല്ലാ സൗകര്യവും ഏർപ്പെടു ത്തുകയും ചെയ്യുന്നുണ്ട്. വെർച്വൽ ബുക്കിങ്ങിന് ഫീസ് ഏർപ്പെടുത്തുക വഴി ശബരിമല തീർത്ഥാടനത്തെയും, അതിന്റെ വിശുദ്ധിയെയും കളങ്കപ്പെടുത്തുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ശബരിമല തീർത്ഥാടനത്തിനായി 41 ദിവസം വ്രതം നോറ്റ് കോടിക്കണക്കിന് ഭക്തർ എത്തിയാലും അവർക്കെല്ലാം സുഖദർശനം ഒരുക്കാനുള്ള ഉത്തരവാദിത്വം ദേവസ്വം ബോർഡിനും, സംസ്ഥാന സർക്കാരിനും ഉണ്ട്അന്തർ  സംസ്ഥാന ഭക്തർ അടക്കം ഓരോ ഭക്തരും 1500 രൂപയിൽ അധികം തീർത്ഥാടന ആവശ്യത്തിനായി കേരളത്തിൽ എത്ത ചിലവഴിക്കുന്നുണ്ട്. അതിന്റെ ജി എസ് ടി തന്നെ കോടികളാണ് സർക്കാർ ഖജനാവിലേക്ക് ലഭിക്കുന്നത്. വഴിപാട് കാണിക്ക,പൂജ ഇനത്തിൽ ഭക്തജനങ്ങളും കോടികളാണ് ദേവസ്വം ബോർഡിന് നൽകുന്നത്. ശബരിമല ദർശനം നടത്തുന്ന മുഴുവൻ ഭക്തർക്കും ഇൻഷുറൻസ് ഏർപ്പെടുത്താൻ എന്ന പേരിൽ ദർശനത്തിന് ഫീസ് ഏർപ്പെടുത്തുന്നത് അനുവദിക്കാൻ കഴിയില്ല. ശബരിമലയിൽ എത്തുന്ന അയ്യപ്പഭക്തർക്ക് എല്ലാ സ്ഥലത്തും അമിത നിരക്കും ശബരിമലയിലും പമ്പയിലും പ്രാഥമിക കാര്യങ്ങൾക്ക് പോലും പണം അടയ്ക്കേണ്ട ഗതികേടും നിലനിൽക്കുമ്പോഴാണ് വീണ്ടും ആളൊന്നിന് 10രൂപ ഫീസ് വാങ്ങാൻ തീരുമാനമെടുക്കുന്നത് എന്നത് വിരോധാഭാസമാണ്

ദേവസ്വം ബോർഡ് ശബരിമല ക്ഷേത്രത്തെയും, വിശ്വാസത്തെയും വില്പനയ്ക്ക് വെച്ച് ധനം നേടാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം. അതോടൊപ്പം പരമ്പരാഗതമായി മണ്ഡലകാല തീർത്ഥാടന കാലയളവിൽ സേവന പ്രവർത്തനം നടത്തിയിരുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനം കഴിഞ്ഞ മണ്ഡലകാലയളവിൽ ഒഴിവാക്കിയിരുന്നു. ഈ മണ്ഡലകാലത്ത് അവരെയെല്ലാം വിലക്കിയിട്ട് 5000 വോളണ്ടിയേഴ്സിനെ പുതിയതായി റിക്രൂട്ട് ചെയ്യുമെന്ന് അറിയുന്നുണ്ട്. ഭക്തജന പങ്കാളിത്തത്തോടും സന്നദ്ധസംഘടനകളുടെ സൗജന സേവനങ്ങളും ഉപയോഗപ്പെടുത്തി മണ്ഡലകാല തീർത്ഥാടനം സുഗമമാക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നു.

പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ആർ വി ബാബു, സംസ്ഥാന ജനറൽ സെക്രട്ടറി മഞ്ഞപ്പാറ സുമേഷ്, സംസ്ഥാന ട്രഷറർ ജ്യോതീന്ദ്രകുമാർ, സംസ്ഥാന സെക്രട്ടറിമാരായ കെ. പ്രഭാകരൻ, സന്ദീപ് തമ്പാനൂർ, ജില്ലാ വർക്കിങ് പ്രസിഡൻറ് കല്ലിയൂർ കൃഷ്ണകുമാർ, ജില്ലാ ജനറൽ സെക്രട്ടറി വഴയില ഉണ്ണി എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *