തിരുവനന്തപുരം :കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ ബിരുദ വിദ്യാർത്ഥിയെ പീഡിപ്പിച്ചതായ പരാതിയിൽ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ: എസ്. എം. റാഫിയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യാനും വകുപ്പ് മേധാവിസ്ഥാനത്തുനിന്നും നീക്കം ചെയ്യുവാനും ഇന്ന്കൂടിയ സിൻഡിക്കേറ്റ് തീരുമാനിച്ചു.
വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്യാമ്പസ് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ക്യാമ്പസ് യൂണിയൻ ചെയർമാനും ഈ അധ്യാപകൻ സ്ഥിരമായി മദ്യപിച്ച് ക്യാമ്പസിൽ വരാറുണ്ടെന്നും, ക്യാമ്പസില്‍ മദ്യപിച്ച് കാർ ഓടിച്ച് അപകടം വരുത്തിയിട്ടുണ്ടെന്നും പരാതിപ്പെട്ടിട്ടുണ്ട്.
ഇന്ന് കൂടിയ സിൻഡിക്കേറ്റിൽ വിസി ഡോ:മോഹനൻ കുന്നുമ്മേൽ പ്രത്യേക അജണ്ടയായി ഈ വിഷയം ചർച്ചചെയ്തശേഷമാണ് അധ്യാപകനെ സസ്പെൻഡ് ചെയ്യുവാനും വകുപ്പ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്യാനും തീരുമാനിച്ചത്.
മൂന്നുവർഷം മുമ്പ് സർവ്വകലാശാല റാഫിയെ അസോസിയേറ്റ് പ്രൊഫസറായി നേരിട്ട് നിയമിക്കുകയായിരുന്നു.
അന്വേഷണത്തിന് സിൻഡിക്കേറ്റിന്റെ മൂന്ന് അംഗ ഉപസമിതിയെ നിയോഗിക്കുവാനും, അക്വാട്ടിക് ബയോളജി പ്രൊഫസർ എ. ബിജു കുമാറിന് വകുപ്പ് മേധാവിയുടെ ചുമതല നൽകുവാനും തീരുമാനിച്ചു.