തിരുവനന്തപുരം :ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ സംസ്ഥാനത്ത് തിരുവന്തപുരം,കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിൽ സ്വകാര്യ സംരംഭകരുമായി യോജിച്ച് സർക്കാർ ആരംഭിക്കുന്ന സയൻസ് പാർക്കുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുവാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ പത്തേക്കർ ഭൂമി വിട്ടുകൊടുക്കുന്നതിൽ വിസി മുന്നോട്ടുവച്ച സർവ്വകലാശാലയുടെ ഭരണപരമായ നിബന്ധനകളും വ്യവസ്ഥകളും നിർദ്ദിഷ്ട സയൻസ് പാർക്ക് പദ്ധതിയുടെ
മാനദണ്ഡങ്ങളുമായി യോജിക്കാത്തതിനാൽ തിരുവനന്തപുരം ജില്ലയിൽ പാർക്ക് സ്ഥാപിക്കുന്നതിന് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്താൻ മുഖ്യമന്ത്രി, തിരുവനന്തപുരം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയെങ്കിലും ഏകദേശം 100 കോടിയിൽ കൂടുതൽ വിലവരുന്ന
യൂണിവേഴ്സിറ്റി വക പത്തേക്കർ ഭൂമിനേരത്തെ നിശ്ചയിച്ച നിബന്ധനകൾ ഒഴിവാക്കി സൗജന്യമായി വിട്ടുകൊടുക്കുവാൻ തയ്യാറെന്ന നിലപാടുമായി സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തിറങ്ങി.
സാങ്കേതിക സർവ്വകലാശാലയുടെയും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെയും ആസ്ഥാനമന്ദിരങ്ങൾ നിർമിക്കാൻ സ്ഥലം വിട്ട് നൽകില്ലെന്ന് തീരുമാനം കൈക്കൊണ്ട സർവ്വകലാശാലയാണ് സ്വകാര്യ സംരംഭകർക്ക് സയൻസ് പാർക്ക് ആരംഭിക്കുവാൻ സൗജന്യമായി ഭൂമി വിട്ടു നൽകുന്നത്.
2014 ൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പ്രതിവർഷം ഒരു കോടി രൂപ പാട്ട വ്യവസ്ഥയിൽ 37 ഏക്കർ ഭൂമി 30 വർഷത്തേയ്ക്ക് വിട്ടുകൊടുത്ത ഏജൻസി കഴിഞ്ഞ 10 വർഷമായി പാട്ടതുക കുടിശികയാണ്.സർവ്വകലാശാല നാളിതുവരെ ഒരുനടപടിയും കൈകൊണ്ടിട്ടില്ല
യൂണിവേഴ്സിറ്റി വക ഭൂമി നഷ്ടപ്പെടില്ലെന്ന മുഖ്യമന്ത്രി, ധനമന്ത്രി, വ്യവസായമന്ത്രി, എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗ മിനിറ്റ്സ് സിൻഡി ക്കേറ്റ് യോഗത്തിൽ വിസി റിപ്പോർട്ട് ചെയ്യവേയാണ് ഭൂമി ഏറ്റെടുക്കണമെന്ന സിൻഡിക്കേറ്റിന്റെ താൽപ്പര്യം സർക്കാരിനെ അറിയിക്കുവാൻ തീരുമാനിച്ചത്.
നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചതോടെ സർവ്വകലാശാലയുടെ വികസന പ്രവർത്തനങ്ങളെ ഭൂമി കൈമാറ്റം ചെയ്യുന്നത് ദോഷകരമായി ബാധിക്കും.
സയൻസ് പാർക്ക് കാര്യവട്ടം ക്യാമ്പസ്സിനു സമീപം വരുന്നത് കൊണ്ട് സർവ്വകലാശാലയ്ക്കോ സർവ്വകലാശാല വിദ്യാർത്ഥികൾക്കോ പ്രയോജനം ചെയ്യില്ല എന്ന് ടെക്നോപാർക്കിന് സ്ഥലം നൽകിയതിലൂടെ തന്നെ സർവകലാശാലയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
കൊച്ചി സർവകലാശാലയ്ക്ക് സമീപം സയൻസ് പാർക്ക് ആരംഭിക്കുവാൻ എഫ്.എ.സി.ടി യുടെയും, കണ്ണൂരിൽ കിൻഫ്രായുടെയും ഉടമസ്ഥാവകാശമുള്ള ഭൂമിയുമാണ് ഏറ്റെടുക്കുന്നത്.
FACT യുടെ ഭൂമി 100 കോടി രൂപ സർക്കാർ നൽകി വാങ്ങുമ്പോൾ സൗജന്യ പാട്ട വ്യവസ്ഥയിലാണ് ‘കേരള’യുടെ ഭൂമി കൈമാറുന്നത് .
തങ്ങൾ ഭൂമി സയൻസ് പാർക്കിന് പ്രത്യേകമായി മാറ്റിവച്ചിരിക്കുകയാണെന്നും വിട്ടു നൽകാൻ തയ്യാറാണെന്നും കാണിച്ച് രജിസ്ട്രാർ ഇന്ന് സർക്കാരിന് കത്ത് നൽകി. സെനറ്റ് മുന്നോട്ടുവച്ചിട്ടുള്ള നിബന്ധനകൾ മറച്ചുവച്ചാണ് രജിസ്ട്രാർ സർക്കാരിന് കത്ത് നൽകിയിട്ടുള്ളത്. സയൻസ് പാർക്കിന്റെ ഭരണസമിതിയിൽ വിസി ചെയർമാൻ ആയിരിക്കണമെന്നും, സിൻഡിക്കേറ്റ് അംഗങ്ങൾക്ക് പ്രതിനിധ്യം വേണമെന്നും, വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനുള്ള സൗകര്യം നൽകണമെന്നുമു ള്ള നിബന്ധനകളാണ് ഒഴിവാക്കിയത്
ഇപ്പോൾ വിട്ടുകൊടുക്കുന്ന സ്ഥലത്ത് നിർമ്മിച്ചിട്ടുള്ള ഫാമിലി ക്വാർട്ടേഴ്സുകൾ ക്യാമ്പസ്സിലെ മറ്റൊരു സ്ഥലത്ത് ഫ്ലാറ്റ് മാതൃകയിൽ നിർമ്മിക്കുവാനാണ് സർവ്വകലാശാലയുടെ തീരുമാനം.
വിസി ഡോ:മോഹനൻ കുന്നുമ്മേൽ ഉന്നയിച്ച നിബന്ധനകൾ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടുവെങ്കിലും, കേരള സർവകലാശാലയുടെ വൈജ്ഞാനിക നേതൃത്വവും സാമീപ്യവും സയൻസ് പാർക്കിന് ഉറപ്പാക്കുക എന്ന സ്വകാര്യ സംരംഭകരുടെ പ്രത്യേക താത്പര്യത്തിന് സിൻഡിക്കേറ്റ് അംഗങ്ങൾ വഴങ്ങുകയായിരുന്നുവെന്നാണ് ആക്ഷേപം.
മുഖ്യമന്ത്രിക്ക് വസ്തുത ബോധ്യപ്പെട്ടുവെങ്കിലും, മന്ത്രിസഭയിലെ ഒരു പ്രമുഖ മന്ത്രിയുടെയും യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിലെ ചിലരുടെയും നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് വഴങ്ങി കോടികളുടെ മൂല്യമുള്ള സർവ്വകലാശാല ഭൂമി സൗജന്യമായി സർക്കാരിന് വിട്ടുനൽകാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും വൈസ് ചാൻസിലർക്കും നിവേദനം നൽകി.
,