തിരുവനന്തപുരം :ദളിത് സ്ത്രീയെ ഒരു രാവും പകലും പോലീസ് സ്റ്റേഷനിൽ തടങ്കലിലിട്ട് ബുദ്ധിമുട്ടിക്കുകയും മോഷ്ടാവ് എന്ന് വരുത്തി തീർത്ത് അപമാനിക്കുകയും ചെയ്ത പോലീസ് മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തത്.
കഴിഞ്ഞമാസം 23ന് പേരുർക്കട പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളം പോലും നൽകാതെ ചോദ്യം ചെയ്യുകയും വിവസ്ത്രയാക്കി ദേഹ പരിശോധന നടത്തുകയും ചെയ്ത സംഭവം പരിഷ്കൃത നവ കേരളത്തിന്റെ വികൃത മുഖത്തെയാണ് അനാവരണം ചെയ്യുന്നത്.
വലിയ കൊട്ടിഘോഷത്തോടെ പട്ടികജാതി സംഗമം പാലക്കാട് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി തന്റെ ഭരണകാലത്ത് നടന്ന പട്ടികജാതി ക്ഷേമ പ്രവർത്തനങ്ങളെ ക്കുറിച്ച് ഞായറാഴ്ച ഘോര ഘോരം പ്രസംഗിച്ചു. പക്ഷേ സെക്രട്ടറിയേറ്റിൽ തന്റെ മുറിയിൽ നീതി തേടിയെത്തിയ ഒരു ദളിത് സ്ത്രീയുടെ കണ്ണീർ കാണാനുള്ള മനുഷ്യത്വം ഉണ്ടായില്ല എന്ന യാഥാർത്ഥ്യം അദ്ദേഹം മന:പൂർവ്വം മറച്ചുവെച്ചു. മുഖ്യമന്ത്രിക്ക് പട്ടികജാതി ക്ഷേമവും സ്ത്രീ സുരക്ഷയും വീമ്പിളക്കി പ്രസംഗിക്കാൻ മാത്രമുള്ള പ്രചരണ വിഷയങ്ങൾ ആണെന്ന് അടിക്കടി കേരളത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ തെളിയിക്കുന്നു.
ആർ ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത് അന്വേഷണം നടത്തുകയോ മോഷണം നടന്നുവെന്ന് ഉറപ്പിക്കുകയോ ചെയ്യാതെയാണ്. സ്ത്രീകളെ രാത്രിയിൽ സ്റ്റേഷനിൽ പാർപ്പിക്കരുതെന്ന നിയമവും പോലീസ് ലംഘിച്ചു. കസ്റ്റഡി വിവരം ബന്ധുക്കളെ അറിയിക്കാനുള്ള സാമാന്യ മര്യാദ പോലും കാണിച്ചില്ല.
കാണാതായ 18 ഗ്രാം സ്വർണമാല അതേ വീട്ടിൽ നിന്നും കണ്ടെത്തിയെങ്കിലും സ്ത്രീ കുറ്റം സമ്മതിച്ചെന്ന് രേഖപ്പെടുത്തിയ എഫ്ഐആർ റദ്ദ് ചെയ്യാത്തത് പോലീസ് സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നത് കൊണ്ടാണ് .
കുറ്റം ചെയ്ത പോലീസുകാർക്ക് എതിരെ കേസ് ഫയൽ ചെയ്ത് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണം.