ഡൽഹി:പാകിസ്ഥാന് ഇരട്ട പ്രഹര വുമായി ആഭ്യന്തര കലാപവും. പാക് സൈന്യ വുമായി ബലൂച്ച് ലിബറേഷൻ ആർമി പോരാടി.ക്വറ്റ പിടിച്ചെന്ന് ബലൂച് ലിബറേഷൻ ആർമി അറിയിച്ചതായി വിവരമുണ്ട്. അതേസമയം, പാകിസ്ഥാനെതിരെ തിരിച്ചടിക്കുകയാണ് ഇന്ത്യ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനമുണ്ടായി. ഇതേ തുടർന്ന് പാക് പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയില്‍ നിന്നും മാറ്റി.
ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ മിസൈല്‍ വർഷം നടത്തി. സിയാല്‍കോട്ടിവും കറാച്ചിയിലും ലാഹോറിലും തുടർ ആക്രമണമുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. നാല് പാക് പോർവിമാനങ്ങള്‍ ഇന്ത്യ വീഴ്ത്തി. കച്ചില്‍ മൂന്ന് ഡ്രോണുകള്‍ വീഴ്ത്തിയെന്നാണ് റിപ്പോർട്ട്. അതേസമയം, രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. പ്രധാനപ്പെട്ട ഓഫീസുകള്‍, റോഡുകള്‍, വീടുകള്‍ എന്നിവയ്ക്കെല്ലാം സുരക്ഷ കൂട്ടി. ഇന്ത്യ ഗേറ്റ് പരിസരത്ത് നിന്നടക്കം ആളുകളെ മാറ്റി.
അതേസമയം, അതിർത്തിയില്‍ പാകിസ്ഥാൻ്റെ കനത്ത ഡ്രോണ്‍ ആക്രമണത്തിലും ആളപായമില്ലെന്ന് സർക്കാർ അറിയിച്ചു. ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും തുടർച്ചയായി ഡ്രോണ്‍ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. നിലവില്‍ ജമ്മുവില്‍ ഉള്‍പ്പെടെ നിരവധിയിടങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് മുൻകരുതല്‍ അറിയിപ്പും നല്‍കിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.
ഹമാസ് മാതൃകയിലുള്ള ആക്രമണമാണ് പാകിസ്ഥാൻ ഇന്ത്യയില്‍ നടത്തിയതെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു. വ്യോമസേന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ അമൃത്സറിലും, ഹോഷിയാർപൂർ എന്നിവിടങ്ങളിലും ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു. അതിർത്തി മേഖലയില്‍ ഡ്രോണ്‍ ആക്രമണം നടക്കുകയാണ്. രാജസ്ഥാനിലും ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.
അതിനിടെ, രാജസ്ഥാൻ മുഖ്യമന്ത്രി ഉന്നത തലയോഗം ചേർന്നു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി ഇന്റലിജൻസ് ഡിജി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ജയ്സല്‍മിർ, ബാമർ, ഗംഗാനഗർ, ബികാനർ എന്നീ ജില്ലകളിലെ കളക്ടർമാരും എസ്പിമാരും പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്. ദില്ലിയിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. എല്ലാ ഉദ്യോഗസ്ഥരോടും നിർബന്ധമായും ജോലിക്കെത്താൻ നിർദേശം നല്‍കി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാകണമെന്നും മുന്നറിയിപ്പ് നല്‍കി.