30 കോടി ധനസഹായം നൽകി സംസ്ഥാനത്ത് 100 കൂൺ ​ഗ്രാമങ്ങൾ സ്ഥാപിക്കും: പി. പ്രസാദ്1 min read

 

തിരുവനന്തപുരം :-കൂൺ ​ഗ്രാമപദ്ധതിയിൽ തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സംരംഭംഇന്ന് നെട്ടയത്ത് കൃഷിമന്ത്രിപി പ്രസാദ് ഉദ്ഘാടനം ചെയതു.

30 കോടിയിലധികം രൂപ ധനസഹായം നൽകിക്കൊണ്ട് സംസ്ഥാനത്തുടനീളം 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കൃഷി വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതിയിൽ ജില്ലയിലെ ആദ്യത്തെ സംരംഭം വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്ത് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കും യുവാക്കൾക്കും ഉൾപ്പെടെ മികച്ച വരുമാന മാർഗമായി സ്വീകരിക്കാവുന്ന മേഖലയാണ് കൂൺ കൃഷി. പ്രോട്ടീൻ കലവറയായ കൂൺ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് ജീവിത ശൈലി രോഗങ്ങളോടൊപ്പം ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ സഹായിക്കും. അതിനാലാണ് കൂണിന്റെ ലഭ്യത സംസ്ഥാനത്തുടനീളം ഉറപ്പാക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി കൂൺ ഗ്രാമം എന്ന ബൃഹത് പദ്ധതി കൃഷി വകുപ്പ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
റീജിയണൽ കാൻസർ സെന്ററിലെ ഡോക്ടർമാരും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും കൂൺ കർഷകരും അടങ്ങുന്ന ഒരു സംഘം ഈ വർഷം തന്നെ ഹിമാചൽ പ്രദേശ് സോളനിലെ ഡയറക്ടറേറ്റ് ഓഫ് മഷ്‌റൂം റിസർച്ചിൽ ഒരു പരിശീലന പരിപാടിക്കായി സജ്ജമാകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾക്ക് പുറമേ രണ്ട് വൻകിട കൂൺ ഉൽപ്പാദന യൂണിറ്റ്, ഒരു കൂൺ വിത്തുത്പാദന യൂണിറ്റ്, മൂന്ന് കൂൺ സംസ്കരണ യൂണിറ്റ്, രണ്ട് പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം. അരുന്ധതി എന്ന കർഷകയാണ് ഫാം വേഗൻ മഷ്‌റൂം എന്ന പേരിൽ സർക്കാർ സഹായത്തോടെ കൂൺ ഉല്പാദന യൂണിറ്റിന് മണികണ്ഠേശ്വരത്ത് തുടക്കം കുറിച്ചത്. നിലവിൽ കൂൺ ഉൽപ്പാദനത്തോടൊപ്പം കൂൺ വിത്തുൽപ്പാദന യൂണിറ്റും മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണവും സ്ഥലത്ത് ആരംഭിച്ചിട്ടുണ്ട്.
വി.കെ പ്രശാന്ത് എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉല്പാദന യൂണിറ്റിന്റെ ലോഗോ പ്രകാശനം മന്ത്രിയും എംഎൽഎയും ചേർന്ന് നിർവ്വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലത.ആർ, സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ ഡയറക്ടർ തോമസ് സാമുവൽ, കൃഷി ഓഫീസർ ഡോ.തുഷാര റ്റി ചന്ദ്രൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. ചാരുമിത്രൻ, കാർഷിക വികസന സമിതി അംഗം കല്ലടനാരായണപിള്ള , രാജൻ,ബി.സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *