മുംബൈ: നിർമ്മിത ബുദ്ധി അഥവാ എഐ, ചിപ്പ് വ്യവസായം തുടങ്ങിയ ആധുനിക വ്യവസായ, വൈജ്ഞാനിക മേഖലകളിൽ ഇന്ത്യ നായകസ്ഥാനത്ത് എത്തിച്ചേരുമെന്ന് ബിജെപി കേരള അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
“സെമികണ്ടക്ടറുകൾ, നിർമ്മിതബുദ്ധി മുതലായ നൂതന സാങ്കേതികമേഖലകളിലെ നവീകരണ പ്രക്രിയ ഒരു കുതിച്ച് ചാട്ടമല്ല, മറിച്ച് അതൊരു നീണ്ടതും അതിസങ്കീർണ്ണവുമായ യാത്രയാണ്. ഇവിടെ നമ്മൾ, ഇന്ത്യക്കാരാണ് നടുനായകത്വം വഹിക്കേണ്ടത്. അത് സംഭവിച്ചുകഴിഞ്ഞാൽ നിർമ്മിത ബുദ്ധിയുടെ ആഗോള ആവാസവ്യവസ്ഥ അതിവേഗം വികസിതമാകും” അദ്ദേഹം പറഞ്ഞു.
നിർമ്മിത ബുദ്ധിയുടെ മേഖലയിൽ മുൻനിര രാഷ്ട്രമായി ഇന്ത്യ മാറേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ച് ഇന്ത്യ ഗ്ലോബൽ ഫോറം മുംബൈയിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുൻ കാല ടെക് സംരംഭകൻ കൂടിയായ രാജീവ് ചന്ദ്രശേഖർ.
പത്ത് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാരംഭിച്ച ഇന്ത്യൻ സംരംഭകരുടെ വിജയഗാഥകളുടെ പ്രാരംഭ ഘട്ടം അതിവേഗം ഒരു തരംഗമായി പടർന്നു. പിന്നാലെ സ്റ്റാർട്ടപ്പുകളുടേതായ രണ്ടാം തരംഗവും സംഭവിച്ചു. ഇന്ത്യൻ യുവതയുടെ വർദ്ധിച്ച കഴിവുകൾ, വിപുലമായ അറിവ് മുതലായവ ലോക വൈജ്ഞാനിക മേഖലകളിൽത്തന്നെ ഒരു മുതൽക്കൂട്ടായി മാറുന്നതും ഇന്ന് നമ്മൾ കാണുന്നു. ഇത് എ ഐ രംഗത്ത് ഇന്ത്യക്ക് വിപുലമായ സാദ്ധ്യതകളാണ് തുറക്കുന്നത്. അവ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ രാജ്യം പ്രതിഞ്ജാബദ്ധവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത പ്രഥമ അന്താരാഷ്ട്ര സമ്മേളനം കൂടിയായിരുന്നു മുംബൈയിൽ നടന്നത്. ആഗോള എ ഐ , സെമികണ്ടക്ടർ മേഖലകളിലെ നിരവധി വ്യവസായ പ്രമുഖരും സാങ്കേതിക വിദഗ്ദ്ധരും രണ്ട് ദിവസത്തെ മുംബൈ എഐ ഫോറത്തിൽ പങ്കെടുത്തു.