പേരൂർക്കട പോലീസ് സ്റ്റേഷനിൽ യുവതിക്ക് നേരിടേണ്ടി വന്ന പീഡനം;പിണറായി സർക്കാരിന് കീഴിൽ ദലിതർ നേരിടുന്ന ക്രൂരതയുടെ ഞെട്ടിക്കുന്ന ഓർമ്മപ്പെടുത്തലാണെന്ന് രാജീവ്‌ ചന്ദ്രശേഖർ1 min read

തിരുവനന്തപുരം: പേരൂർക്കടയിൽ  ബിന്ദു എന്ന ദളിത് യുവതിക്ക് പൊലീസിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രമം, പിണറായി വിജയൻ സർക്കാരിന് കീഴിൽ ദലിതർ നേരിടുന്ന ക്രൂരതയുടെ ഞെട്ടിക്കുന്ന ഓർമ്മപ്പെടുത്തലാണ്. ഇടത് ഭരണത്തിൻ്റെ നഷ്ടദശകത്തിൽ പട്ടികജാതി സമൂഹങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ, കടുത്ത അവഗണനയും അനീതിയും പാർശ്വവൽക്കരണവുമാണ് നേരിടുന്നത്. ബിന്ദുവിനെ അപമാനിച്ച സബ് ഇൻസ്‌പെക്ടർക്കും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ എസ്‌സി/എസ്‌ടി നിയമപ്രകാരം കേസെടുക്കണം. നീതി തേടി ബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസിൽ പി ശശിയെയും സമീപിച്ചിരുന്നു. എന്നാൽ അവിടെ നിന്നുള്ള പ്രതികരണം ബിന്ദുവിനെ കൂടുതൽ അപമാനിതയാക്കി.

ദു‍ർഭരണത്തിൻ്റെ വാർഷികം ആഘോഷിക്കാൻ കോടികൾ ചെലവാക്കാൻ സർക്കാരിന് പണമുണ്ട്. പക്ഷെ ദളിത് വിഭാ​ഗങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കാൻ സ‍ർക്കാരിന് ഫണ്ടില്ല. മുഖ്യമന്ത്രിയുടെ മകൾക്കും മരുമകനും, അവരുടെ എല്ലാ ആവശ്യങ്ങൾക്കും പണം ലഭിക്കുന്നുണ്ട്. പക്ഷേ പട്ടികജാതിക്കാരുടെ സുരക്ഷയ്‌ക്കോ വികസനത്തിനോ ഇവിടെ ഒന്നും തന്നെയില്ല. കേരളത്തിൽ ദലിത് വിഭാ​ഗത്തിനുണ്ടായ എല്ലാ പുരോഗതിയും നരേന്ദ്ര മോദി സർക്കാരിൻ്റെ വിവിധ പദ്ധതികളുടെ ഫലമായി ഉണ്ടായതാണ്. സ്കോളർഷിപ്പുകൾ, രണ്ട് കോടി രൂപ വരെയുള്ള ബിസിനസ് വായ്പകൾ, പരിഷ്കരിച്ച പട്ടികജാതി നിയമം, പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാ​ഗമായുള്ള വീട് നിർമ്മാണം, ഗരീബ് കല്യാൺ അന്ന യോജന പ്രകാരം സൗജന്യ റേഷൻ തുടങ്ങിയ കേന്ദ്ര പദ്ധികൾ, ദലിത് വിഭാ​ഗങ്ങളുടെ ഉന്നമനത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.

സിപിഎമ്മിൻ്റെ ഇൻഡി സഖ്യ പങ്കാളിയായ കോൺ​ഗ്രസും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. കർണാടകയിൽ, എസ്‌സി/എസ്ടി ക്ഷേമത്തിനായുള്ള ഫണ്ടുകൾ വഴിതിരിച്ചുവിട്ട് ദുരുപയോഗം ചെയ്യുകയായിരുന്നു കോൺ​ഗ്രസ് ചെയ്തത്.

കേരളത്തിൽ, കഴിഞ്ഞ 70 വർഷത്തിലേറെയായി, ദളിതരെ വെറും വോട്ട് ബാങ്കായി മാത്രം കാണുകയും പൊലീസിനെ ഉപയോ​ഗിച്ച് അവർക്കെതിരെ അതിക്രമങ്ങൾ നടത്തുകയും അവരുടെ വികസനത്തിനുള്ള ഫണ്ട് കൊള്ളയടിക്കുകയും മാത്രമാണ് കോൺ​ഗ്രസും ഇടത് പക്ഷവും ചെയ്തത്. പക്ഷെ അവർക്ക് വേണ്ടി ശബ്ദമുയർത്താൻ ആരുമില്ലെന്ന് കരുതരുത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയും ബിജെപിയും അവ‍ർക്ക് വേണ്ടി ശബ്ദമുയർത്തും. ദളിത് ശാക്തീകരണത്തിന് കൂടി മുൻ​ഗണന നല്കിയാണ് എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം എന്ന കാഴ്ചപ്പാടുമായി ബിജെപി സ‍ർക്കാ‍ർ മുന്നോട്ട് പോകുന്നത്.

കേരളത്തിൽ ഒരു മാറ്റത്തിനുള്ള സമയമായിരിക്കുന്നു. ബിന്ദു ഉൾപ്പടെയുള്ള ഒട്ടേറെപ്പേർ നേരിടുന്ന അനീതി അവസാനിപ്പിക്കാനുള്ള സമയമായിരിക്കുന്നു. കേരത്തിലെ ഓരോ ദലിതർക്കും യഥാർത്ഥ വികസനവും അന്തസ്സും നീതിയും ഉറപ്പാക്കാനുള്ള സമയമാണിത്.

Leave a Reply

Your email address will not be published. Required fields are marked *