സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുന്നതിൽ സിനിമാ സംഘടനകൾ പരാജയപ്പെട്ടു: രാജീവ് ചന്ദ്രശേഖർ1 min read

തിരുവനന്തപുരം: സുരക്ഷിതമായ തൊഴിലിടവും തൊഴിലന്തരീക്ഷവും സൃഷ്ടിക്കുന്നതിൽ സിനിമാ മേഖലയിലെ സംഘടനകളായ ‘അമ്മ’ ഉൾപ്പെടെ ഉള്ളവർ പരാജയപ്പെട്ടെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഭയമില്ലാതെ, സുരക്ഷിതമായി തൊഴിലെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് അവരുടെ ഉത്തരവാദിത്തമായിരുന്നു. സിനിമാ പ്രവർത്തകരായ സ്ത്രീകളെ സംരക്ഷിക്കേണ്ടത് അവരുടെ ബാധ്യതയും അധികാരവുമായിരുന്നു. എന്നാൽ അക്കാര്യത്തിൽ അവർ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിച്ചില്ലന്ന് രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ സിനിമാ വ്യവസായത്തിലെ അധികാരത്തിൻ്റെ അസമത്വങ്ങൾ ഹേമകമ്മിറ്റി തുറന്നുകാട്ടുകയും ദുർബലരായ സ്ത്രീ സിനിമാ പ്രവർത്തകരെ ചിലരെല്ലാം ചൂഷണം ചെയ്യുന്നത് അവരുടെ തന്നെ മൊഴികളുടെ അടിസ്ഥാനത്തിൽ തുറന്നു കാട്ടുകയും ചെയ്തു. അധികാരത്തിൻ്റെ മറവിൽ ഏതാനും ആൾക്കാർ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയാണ്. ഇത് വേഗത്തിലും സുതാര്യമായും ന്യായമായും നിയമപ്രകാരം അന്വേഷിക്കുകയും കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുകയും വേണം.
ഇന്ത്യയിലെവിടെയും സ്ത്രീകൾക്ക് സുരക്ഷിതവും ചൂഷണരഹിതവുമായ തൊഴിൽ സ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള അവകാശമുണ്ട്. അവർ ഏത് തൊഴിലിൽ ഏർപ്പെട്ടാലും അവരുടെ മൗലികാവകാശമാണത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ വനിതാ സംവരണ ബിൽ ഉൾപ്പെടെ ഇന്ത്യയിൽ സ്ത്രീ ശാക്തീകരണത്തിനും സുരക്ഷയ്ക്കുമായുള്ള ഉദ്യമങ്ങൾ ഗണ്യമായി പുരോഗമിക്കുകയുണ്ടായിട്ടുണ്ട്. എന്നാൽ ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കൊൽക്കത്തയിലെ ബലാത്സംഗവും സമീപകാല ഹേമകമ്മിറ്റി റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നതു പോലെ പുരുഷ വേട്ടക്കാർ ഇരകളെ പീഡിപ്പിക്കുന്നത് തുടരുന്നു. ഈ സാഹചര്യത്തിന് മാറ്റം വരിക തന്നെ വേണം. സിനിമാ സംഘടനകൾക്ക് ഇക്കാര്യത്തിൽ ഒളിച്ചോടാനാകില്ല. അത്തരം കുറ്റകൃത്യങ്ങൾ കണ്ടില്ലന്ന് നടിക്കുന്നതും കുറ്റവാളികളെ സംരക്ഷിക്കുന്നതും കേരളത്തിലെ സിനിമാ വ്യവസായത്തെ തന്നെ തകർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ സർക്കാർ കർശന നടപ്പികൾ മുഖം നോക്കാതെ കൈക്കൊള്ളണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *