തിരുവനന്തപുരം :സിപിഎം അധ്യാപക സംഘടന നേതാവിന് അസോസിയേറ്റ് പ്രൊഫസർ നിയമനം നൽകിയത് ഗവർണറുടെ നിർദ്ദേശപ്രകാരം വീണ്ടും ചർച്ച ചെയ്യാൻ കേരള സിൻഡിക്കേറ്റിന്റെ പ്രത്യേക യോഗം തിങ്കളാഴ്ച. (നാളെ).
അജണ്ട ഒഴിവാക്കിയാണ്
രജിസ്ട്രാർ സിണ്ടി ക്കേറ്റ് അംഗങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. യോഗഅജണ്ട മുൻകൂറായി അറിയിക്കണമെന്ന പതിവ് വ്യവസ്ഥ ലംഘിച്ചത്, നേതാവിന്റെ പ്രൊമോഷൻ വിഷയത്തിൽ രാജ് ഭവന്റെ നിലപാട് പരസ്യമാക്കാതെ ചർച്ച ചെയ്യാനെന്ന് ആക്ഷേപമുണ്ട്.
കേരള സർവകലാശാലയിലെ സിപിഎം അധ്യാപക സംഘടന നേതാവും സിൻഡിക്കേറ്റ് അംഗവുമായ ഡോ: S.നസീബിന്റെ പ്രമോഷൻ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ വിസി യുടെ റിപ്പോർട്ടിൽ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സിൻഡിക്കേറ്റ് അടിയന്തിര പ്രത്യേക യോഗം ചേരുന്നത്.
സംസ്കൃത സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ച കാലയളവ് കൂടി പരിഗണിച്ച് നസീബിനെ അസോസിയേറ്റ് പ്രൊഫസ്സറായി നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചുവെങ്കിലും യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായ പ്രമോഷൻ അംഗീകരിക്കാതെ വിസി ഡോ: മോഹനൻ കുന്നുമ്മൽ ഗവർണറുടെ തീരുമാനത്തിന് വിടുകയായിരുന്നു.
അതിനിടെ സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാത്ത വിസി യുടെ നിലപാട് ചോദ്യം ചെയ്ത് ഡോ:നസീബ് ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഗവർണർ തീരുമാനമെടുക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
കഴിഞ്ഞ മാസം നിയമസഭ പാസാക്കിയ സർവ്വകലാശാല നിയമഭേദഗതി ബില്ലിൽ പിവിസിയുടെ യോഗ്യത പ്രൊഫസർ പദവിയിൽ നിന്നും അസോസിയേറ്റ് പ്രൊഫസർ ആയി താഴ്ത്താൻ
തീരുമാനിച്ചത് ഈ സംഘടനാ നേതാവിന് പിവിസിയായി നിയമനം നൽകുന്നതിന് വേണ്ടിയാണെന്ന ആക്ഷേപമു ണ്ടായിരുന്നു. കരാർ അധ്യാപന നിയമന കാലയളവ് അസോസിയേറ്റ് പ്രൊഫസ്സർ പ്രമോഷന് കണക്കാക്കുന്നത് യൂ ജി സി ചട്ടങ്ങൾക്ക് എതിരാണെന്നും, നസീബിന്റെ പ്രൊമോഷൻ തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും വിസി ക്കും നിവേദനം നൽകിയിരുന്നു.