വയനാട് ചൂരൽ മലയിൽ ഉരുൾപൊട്ടൽ ;മരണം എട്ടായി, നിരവധി പേർ കുടുങ്ങി കിടക്കുന്നു1 min read

വയനാട് :കനത്ത മഴയെ തുടർന്ന് ചൂരൽമലയിൽ ഉരുൾപൊട്ടി. എട്ടുപേർ മരണപെട്ടതായാണ് ലഭിക്കുന്ന വിവരം.കനത്ത മഴയ്ക്കിടെ പുലര്‍ച്ചെ ഒരു മണിയോടെയാണ് മുണ്ടക്കൈ ടൗണ്ടില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു.

വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രാവിലെ ആറു മണിയോടെ മൂന്നാമതും ഉരുള്‍പൊട്ടലുണ്ടായതായിട്ടാണ് റിപ്പോർട്ട്. ചൂരല്‍മലയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി.

മേഖലയില്‍ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള റോഡ് ഒലിച്ച്‌ പോയതോടെ രക്ഷാപ്രവർത്തകർക്ക് അവിടേക്ക് എത്തിച്ചേരുന്നതും ദുഷ്കരമായി. ദുരിതാശ്വാസ ക്യാമ്ബ് പ്രവർത്തിച്ചിരുന്ന വെള്ളാർമല സ്കൂള്‍ മുങ്ങി. ഉരുള്‍പൊട്ടലില്‍ നിരവധി പേർ അകപ്പെട്ടതായിട്ടാണ് വിവരം. ചൂരല്‍മലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും റിപ്പോർട്ടുണ്ട്.

കോഴിക്കാട് ജില്ലയില്‍ നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായി. മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മഞ്ഞച്ചീളിയില്‍ ഒട്ടേറെ വീടുകളും കടകളും തകർന്നു. ഒരാളെ കാണാതായി. വിലങ്ങാട് ടൗണില്‍ വെള്ളം കയറി. പുഴകളില്‍ ജലനിരപ്പുയരുന്നു. ഫയർഫോഴ്സ്, എൻഡിആർഎഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്ടർ സഹായവും കേരളം തേടിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *