തിരുവനന്തപുരം :സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി വീണാജോർജ്.ആലപ്പുഴ മെഡിക്കല്‍ കോളേജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിംഗിനെ സംബന്ധിച്ച പരാതിയിലും ചികിത്സാ പിഴവിലും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തില്‍ മന്ത്രി നിർദേശം നല്‍കി.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയതു വലിയ വിവാദമായ സാഹചര്യത്തിലാണ് ഇന്നലെ മന്ത്രി ഉന്നതതല യോഗം വിളിച്ചത്. കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജുകളുടെ പ്രിൻസിപ്പല്‍മാർ, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.
ഡോക്ടർമാരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടാവാൻ പാടില്ല. രോഗികളോട് ഇടപെടുമ്ബോള്‍ എല്ലാക്കാര്യങ്ങളും ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം. രോഗികളുടെ ചികിത്സാ രേഖകളും മരുന്നു കുറിപ്പടികളും ഡിജിറ്റലാക്കണം. ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരേ ഉയർന്ന പരാതികളില്‍ ഡിഎംഒ റിപ്പോർട്ട് നല്‍കണമെന്നും യോഗത്തില്‍ മന്ത്രി നിർദേശം നല്‍കി.