കൊച്ചി :ആലുവയില്‍ അതിഥിതൊഴിലാളിയുടെ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ബീഹാര്‍ സ്വദേശി അസ്ഫാക്ക് ആലത്തിന്റെ ശിക്ഷവിധിച്ചു.
വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇന്ന് ശിശുദിനത്തിലാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. വധശിക്ഷ ലഭിക്കാവുന്ന നാല് കുറ്റങ്ങള്‍ പ്രതിക്ക് മേല്‍ സ്ഥാപിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു.
എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. ശിശുദിനത്തിലാണ് അഞ്ച് വയസുകാരിക്ക് നീതി ലഭിച്ചത്. രാജ്യത്ത് പോക്‌സോ നിയമങ്ങള്‍ നിലവില്‍ വന്ന ദിവസമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്. പ്രതി ചെയ്ത കുറ്റം അത്യപൂര്‍വമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളില്‍ 13 കുറ്റങ്ങളിലാണ് ശിക്ഷവിധിച്ചത്. മൂന്ന് കുറ്റങ്ങള്‍ ആവര്‍ത്തിച്ചുവന്നതിനാലാണ് 13 കുറ്റങ്ങളില്‍ മാത്രം ശിക്ഷവിധിക്കുന്നതെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു.
ജൂലായ് 28നായിരുന്നു കേരളത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂര ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.
30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു. ഒക്ടോബര്‍ നാലിനാണ് വിചാരണ തുടങ്ങിയത്. അസ്ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്.
കുട്ടിയുടെ വീടിനടുത്ത് തന്നെയായിരുന്നു അസ്ഫാക്കും താമസിച്ചിരുന്നത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്ബാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു ക്രൂരമായി ബലാത്സംഗം ചെയ്തത്. തെളിവ് നശിപ്പിക്കാൻ കുട്ടി ധരിച്ചിരുന്ന ബനിയൻ തന്നെ എടുത്ത് കഴുത്ത് ഞെരിച്ച് കൊന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കി. കുഞ്ഞിനെ ചാക്കില്‍കെട്ടി കരിയിലകള്‍ക്കുള്ളില്‍ മൂടി.
പ്രതിയെ അന്ന് തന്നെ പിടികൂടിയിരുന്നു. 50ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണം. ബലാത്സംഗക്കേസില്‍ അസ്ഫാക്ക് മുൻപും ജയിലില്‍ കിടന്നിട്ടുണ്ട്.