ധനുവച്ചപുരം: അമരവിള-കാരക്കോണം റോഡിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ പല ഭാഗങ്ങളിലും ഓട നിർമ്മിച്ചിട്ടില്ലെന്നതും മിക്ക സ്ഥലങ്ങളിലും വൈദ്യുത തൂണുകൾ റോഡിലേക്ക് കയറി നിൽക്കുന്നതും യാത്രക്കാർക്ക് വലിയ അപകടഭീഷണി ഉണ്ടാക്കുന്ന സാഹചര്യമായാണ് നിലവിൽ നിലനിൽക്കുന്നത്.
മഴക്കാലം തുടങ്ങിയതോടെ ഓടയില്ലാത്ത സ്ഥലങ്ങളിൽ ഉയർന്ന സ്ഥലങ്ങളിൽ നിന്നും പലതരത്തിലുള്ള വേസ്റ്റും, ചെളിയും, മണ്ണും റോഡിലേക്ക് ഒഴുകി ഇറങ്ങിയിരിക്കുകയാണ്. ഇങ്ങനെ ഒലിച്ചിറങ്ങിയ വേസ്റ്റ്, ചെളി, മണ്ണ് ഇവയെല്ലാം റോഡിലേക്ക് കയറി നിൽക്കുന്ന പോസ്റ്റിനു കീഴിലും റോഡിലേക്കും അടിഞ്ഞുകൂടി അപകടസാധ്യത വർദ്ധിപ്പിക്കുകയും യാത്രാ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇങ്ങനെ മണ്ണടിഞ്ഞു കൂടിയത് കാരണം മുൻ കാലങ്ങളിൽ നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട് എന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.
മേയ്പുരം മുതൽ പനയറക്കലിലേക്ക് പോകുന്ന റോഡിന്റെ തുടക്കം വരെയുള്ള ഓട നിർമ്മാണം പൂർണ്ണതയിലും അല്ല. റോഡിന്റെ ഒരു വശത്ത് കുറച്ചുഭാഗത്ത് മാത്രമായിട്ടേ ഓട നിർമ്മാണം പൂർത്തിയായിട്ടുള്ളു. നടപ്പാത കണക്കാക്കി ഇന്റർലോക്കും പാകിയിട്ടുണ്ട്. ഇവിടെയുള്ള വൈദ്യുത തൂണുകളിൽ മിക്കതും നടപ്പാതയ്ക്കും റോഡിനും ഇടയിൽ ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. മഴക്കാലമായതിനാൽ മുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന വേസ്റ്റും മണ്ണും ചെളിയും ഓടയുടെ അഭാവം കാരണം റോഡിലേക്കാണ് ഒലിച്ചിറങ്ങി കിടക്കുന്നത് . ഇത് ഇരുചക്ര വാഹനക്കാർക്കും മറ്റ് യാത്രക്കാർക്കും വലിയ രീതിയിൽ ഉള്ള അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഈ ഭാഗത്ത് ഓട ഇല്ലാതിരിക്കുകയും നടപ്പാതയുടെ ഭാഗത്ത് ഇൻറർലോക്ക് ടൈലുകൾ മാത്രവുമാണ് പാകിയിരിക്കുന്നതുമാണ്.
നിരവധി പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് ധനുവച്ചപുരം. ഇവിടെ സ്ഥിതി ചെയ്യുന്ന സ്കൂളുകളിലേക്കും ഐടിഐ യിലേക്കും കോളേജുകളിലേക്കും ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന നിരവധി കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ദിനംപ്രതി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റോഡായ അമരവിള-കാരക്കോണം റോഡിൽ ഈ രീതിയിലുള്ള അപകടകരമായ സ്ഥിതി തുടരുന്നത് ജനം ഭയത്തോടെ കാണുന്നു. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാർക്കും കുട്ടികളുമായി കാൽനടയായി മേയ്പുരം സ്കൂളിലേക്ക് പോകുന്ന രക്ഷകർത്താക്കൾക്കും റോഡിലേക്ക് ഒലിച്ചിറങ്ങി കിടക്കുന്ന മണ്ണ് വലിയ രീതിയിലെ അപകട ഭീഷണി ഉയർത്തുന്നു. വളരെയധികം ജനത്തിരക്കുള്ള ഈ റോഡിന്റെ ഗതാഗതത്തിന് ഉയർന്ന രീതിയിലുള്ള അപകടഭീഷണി ഉയർത്തിയിരിക്കുന്ന ഈ അസൗകര്യത്തിന് ശാശ്വതമായ പരിഹാരം ഇതുമായി ബന്ധപ്പെട്ട അധികൃതർ കൈക്കൊള്ളണമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.