തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും ഹരിത ചട്ടങ്ങൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭ്യർഥിച്ചു. പൊങ്കാല ഇടാനെത്തുന്നവർ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കണം, പകരം സ്റ്റീൽ പാത്രങ്ങളും ഗ്ലാസും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അന്നദാനവും കുടിവെള്ളവിതരണവും നടത്തുന്നവർക്കും ഇക്കാര്യത്തിൽ ജാഗ്രതയുണ്ടാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇത്തരം സന്നദ്ധസംഘടനകൾക്ക് കോർപറേഷൻ ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ കോർപറേഷന്റെ പ്രത്യേക സ്ക്വാഡും പരിശോധന നടത്തും. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തെ വൃത്തിയായി സൂക്ഷിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് കോർപറേഷൻ നടത്തിയിരിക്കുന്നത്. കോർപറേഷൻ ഒരുക്കിയ സജ്ജീകരണങ്ങളോട് സഹകരിക്കാൻ എല്ലാവരും തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 3204 ശുചീകരണ തൊഴിലാളികളെയാണ് പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനത്തിന് കോർപറേഷൻ നിയോഗിക്കുന്നത്. പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ഇഷ്ടികകൾ അതിദരിദ്ര വിഭാഗത്തിലെ കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാനായി നൽകാനുള്ള കോർപറേഷൻ തീരുമാനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.