തിരുവനന്തപുരം :സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഭാര്യ ഡോ: ആശാ പ്രഭാകരൻ
അവതരിപ്പിച്ച പ്രമേയത്തിന് വിസി അവതരണാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് കേരള സർവകലാശാലയുടെ ഇന്ന് ചേർന്ന് അക്കാദമിക് കൗൺസിൽ യോഗത്തിൽഅംഗങ്ങൾ ചേരിതിരിഞ്ഞ് ബഹളം.
യുജിസി ഈ വർഷം പുറത്തിറക്കിയ ഡ്രാഫ്റ്റ് റെഗുലേഷനിലെ വകുപ്പ് 11 ഭരണഘടനാ വിരുദ്ധമാണെന്നും തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയമാണ് അക്കാദമിക് കൗൺസിൽ അംഗമായ
ഡോ: ആശാ പ്രഭാകരൻ നൽകിയിരുന്നത്.ധനമന്ത്രിയുടെ സഹധർമ്മിണിയാണ് കോളേജ് അധ്യാപികയായ ഡോ:ആശ. എന്നാൽ ഈ പ്രമേയം സർവ്വകലാശാല ചട്ടങ്ങളുടെ ലംഘനമായതുകൊണ്ട് അനുവദിക്കാനാവില്ലെന്ന നിലപാടാണ് വിസി ഡോ:മോഹനൻ കുന്നു മ്മേൽ സ്വീകരിച്ചത്. തുടർന്ന് ഈ വിഷയത്തിൽ, സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മിലുള്ള വാഗ്വാദം മൂലം അക്കാദമിക് കൗൺസിൽ യോഗം ഏറെ നേരം തടസ്സപ്പെട്ടു.
യുജിസി റെഗുലേഷനുകൾ ലംഘിച്ചാൽ യൂണിവേഴ്സിറ്റിയുടെ ബിരുദകോഴ്സുകൾ അനുവദിക്കുന്നത് തടയുമെന്നും, യുജിസി സ്കീമുകൾ അനുവദിക്കില്ലെന്നുമു ള്ള വ്യവസ്ഥകളാണ് കളാണ് പുതിയ റെഗുലേഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രമേയം അംഗീകരിക്കുന്നതിന് പകരം യുജിസിയുടെ പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നതിലുള്ള കൗൺസിലിന്റെ ആശങ്ക രേഖപ്പെടുത്താമെന്ന വിസി യുടെ നിർദ്ദേശം അക്കാഡമിക് കൗൺസിൽ അംഗീകരിച്ചു.
സർവ്വകലാശാലയുടെ അധികാരപരിധിയിൽ പെടാത്ത വിഷയങ്ങളിലുള്ള പ്രമേയങ്ങൾക്ക്
അവതരണാനുമതി പാടില്ലെന്ന യൂണിവേഴ്സിറ്റി ചട്ടം ചൂണ്ടിക്കാട്ടിയാണ് പ്രമേയം വിസി വിലക്കിയത്.