തിരുവനന്തപുരം :കേരളാ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും യൂണിയൻ രൂപീകരിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കാൻ തയ്യാറാകാത്ത വിസി യുടെ നടപടിയിൽ പ്രതിഷേധിച്ച് സർവകലാശാല വളപ്പിനുള്ളിൽ പന്തൽ കെട്ടി എസ്എഫ്ഐ നടത്തുന്ന സമരം ഇന്നും തുടർന്നു.
വിദ്യാർത്ഥികൾ അധി ക്രമിച്ചു കടന്ന് പന്തൽ കെട്ടിയത് റിപ്പോർട്ട് ചെയ്യാത്ത സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് രജിസ്ട്രാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും മേൽനടപടികൾ എടുത്തിട്ടില്ല.
,*ഹൈക്കോടതി ഹർജ്ജി ജാനു: 3ന് മാറ്റി*
യൂണിയൻ രൂപീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ വിസി ക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നൽകിയ ഹർജ്ജിയിൽ ഇന്ന് വാദം കേട്ടുവെങ്കിലും ഹർജ്ജി സംബന്ധിച്ച് വിസി യുടെ സത്യവാങ്മൂലം ആവശ്യപ്പെട്ട്,വാദം കേൾക്കുന്നത് കോടതി ഫെബ്രുവരി 3 ലേക്ക് മാറ്റി.
സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ വൈസ് ചാൻസലർ, അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉപ സമിതി രൂപീകരിച്ചുവെങ്കിലും നാലുമാസം കഴിഞ്ഞാണ് കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചതെന്നും, ഭാരവാഹികളുടെ വോട്ടെണ്ണൽ പരാതികൾ കൂടാതെ പൂർത്തിയാക്കി വിജയിച്ചകളെ പ്രഖ്യാപിക്കുകയായിരുന്നുവെന്നും വോട്ടെണ്ണൽ രേഖകൾ കൂടാതെ തന്നെ വിസി ക്ക് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവി ക്കാവുന്നതാണെന്നുമു ള്ള കമ്മിറ്റിയുടെ ശുപാർശ രജിസ്ട്രാർ കോടതിയിൽ ഹാജരാക്കി. തുടർന്നാണ് വിസിയുടെ സത്യവാങ്മൂലം ഫെബ്രുവരി മൂന്നിന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.
വിദ്യാർത്ഥി സമരം തുടരുന്നതുകൊണ്ട് ഫെബ്രുവരി നാലിന്റെ സെനറ്റ് യോഗം മാറ്റിവയ്ക്കാൻ വിസി ഡോ:മോഹനൻ കുന്നുമ്മേൽ രജി സ്ട്രാർക്ക് നിർദ്ദേശം നൽകി.
സർവ്വകലാശാലയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് സിൻഡിക്കേറ്റ് യോഗവും, നാലാം തീയതിയിലെ സെനറ്റ് മാറ്റിവെച്ച വിവരം വിസി ഇന്ന് രാജ്ഭവനിൽ ഗവർണറെ നേരിൽകണ്ട് ബോധ്യപ്പെടുത്തി. അടുത്ത സെനറ്റ് യോഗത്തിൽ ഗവർണർ പങ്കെടുക്കുന്നതാണെന്ന് വിസി യെ അറിയിച്ചു.ഗവർണ്ണക്ക് സൗകര്യപ്രദമായ തീയതിയിലായിരിക്കും അടുത്ത സെനറ്റ് യോഗം ചേരുക.
സർവ്വകലാശാല ക്യാമ്പസിനുള്ളിൽ ഉച്ചത്തിൽ മൈക്ക് പ്രവർത്തിപ്പിച്ചുകൊണ്ടുള്ള പ്രസംഗങ്ങളും വിദ്യാർത്ഥികളുടെ നൃത്ത പ്രകടനങ്ങളും കാരണം ഓഫീസിന്റെ അന്തരീക്ഷവും സുരക്ഷയും അലങ്കോലപ്പെട്ടതായി ജീവനക്കാർ പരാതിപ്പെടുന്നുണ്ട്.