പ്രാദേശിക രുചി ഭേദങ്ങളെ ബ്രാൻഡഡാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം:മന്ത്രി വീണാ ജോർജ്1 min read

തിരുവനന്തപുരം :പ്രാദേശിക രുചി ഭേദങ്ങളെ അംഗീകരിച്ചു കൊണ്ട്
സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്ന ടൂറിസം കേന്ദ്രമായി കേരളം മാറണമെന്ന്
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.കേരളീയം ഭക്ഷ്യ മേളയുടെ ഭാഗമായി തനത് കേരള ഭക്ഷണങ്ങളെ ബ്രാൻഡഡ് ആക്കുന്നതിന്റെ ഭാഗമായുള്ള വീഡിയോ റിലീസ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് തന്നെ പ്രാദേശിക വിഭവങ്ങളെ ബ്രാൻഡഡ് ആക്കുന്ന സംസ്ഥാനമെന്ന നിലയിൽ അഭിമാനിക്കാം. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിലനിർത്താൻ കഴിയണം.മികച്ച സന്ദേശങ്ങൾ നൽകാൻ കഴിയുന്ന ഫുഡ് വ്‌ളോഗർമാർ ഇതുമായി സഹകരിക്കുന്നുവെന്നത് സന്തോഷം നൽകുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ എ എ റഹീം എം പി അദ്ധ്യക്ഷത വഹിച്ചു.കെ ടി ഡി സി മാനേജിംഗ് ഡയറക്ടർ ശിഖസുരേന്ദ്രൻ, ഫുഡ് കമ്മിറ്റി കോ -ഓർഡിനേറ്റർ സജിത് നാസർ എന്നിവർ സംബന്ധിച്ചു.

രാമശേരി ഇഡ്ഡലി,ബോളിയും പായസവും,കർക്കിടക കഞ്ഞി,പുട്ടും കടലയും,മുളയരി പായസം,വനസുന്ദരി ചിക്കൻ,പൊറോട്ടയും ബീഫും,കുട്ടനാടൻ കരിമീൻ പൊള്ളിച്ചത്,കപ്പയും മീൻകറിയും,തലശേരി ബിരിയാണി എന്നീ 10 കേരളീയ വിഭവങ്ങളുടെ ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തിറക്കിയത്. നവംബർ ഒന്നിന് ആരംഭിക്കുന്ന കേരളീയത്തിന്റെ പ്രധാന ആകർഷണമാണ് കനകക്കുന്നിൽ അരങ്ങേറുന്ന ബ്രാൻഡഡ് ഭക്ഷണങ്ങളുടെ മേള.
ആയിരത്തിലേറെ കേരളീയവിഭവങ്ങളുമായി മാനവീയം വീഥി മുതൽ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് നവംബർ ഒന്നുമുതൽ ഏഴുവരെ കേരളീയം ഭക്ഷ്യമേള നടക്കുന്നത്.അഞ്ഞൂറു വിദഗ്ധ ഷെഫുമാരുടെ നേതൃത്വത്തിലാണ് കേരളത്തിന്റെ തനതു വിഭവങ്ങൾ അണിനിരത്തുന്നത്.ഈ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള കൂറ്റൻ മെനുകാർഡ് കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.തട്ടുകട മുതൽ പഞ്ചനക്ഷത്രവിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ നൂറ്റൻപതിലധികം സ്റ്റാളുകൾ ഭക്ഷ്യമേളയുടെ ഭാഗമായി സജ്ജീകരിക്കും.പട്ടിക വർഗ വികസന വകുപ്പ്, സഹകരണ വകുപ്പ്,ഫിഷറീസ് വകുപ്പ്,ക്ഷീര വികസന വകുപ്പ്,കുടുംബശ്രീ തുടങ്ങിയവയും ഭക്ഷ്യമേളയുടെ ഭാഗമാകും.

പഴങ്കഞ്ഞിമുതൽ ഉണക്കമീൻ വിഭവങ്ങൾ വരെ കേരളത്തിലെ പരമ്പരാഗത ഭക്ഷണരീതികൾ ആസ്വദിക്കാൻ കഴിയുന്ന മാനവീയം വീഥിയിലെ പഴമയുടെ ഉത്സവം:നൊസ്റ്റാൾജിയ,ഉറുമ്പുചമ്മന്തി മുതൽ കിഴങ്ങുവർഗങ്ങളുടെ വ്യത്യസ്തവിഭവങ്ങൾ വരെ അവതരിപ്പിക്കുന്ന യൂണിവേഴ്സിറ്റി കോളജിലെ എത്നിക് ഫുഡ്ഫെസ്റ്റ് എന്നിവയും കേരളീയം ഭക്ഷ്യമേളയുടെ സവിശേഷതയാണ്.യൂണിവേഴ്സിറ്റി കോളേജ് മുതൽ വാൻറോസ് ജംഗ്ഷൻ വരെയുള്ള റോഡ് ഭക്ഷണ തെരുവായി മാറ്റുന്നതരത്തിൽ അവതരിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ കേരളീയത്തിന്റെ ഏഴുദിവസത്തെ രാത്രിജീവിതത്തിന്റെ കൂടെ ഭാഗമാകും.
സാമൂഹിക മാധ്യമങ്ങളിലടക്കം ജനപ്രിയരായ പാചകവിദഗ്ധരുടെ ലൈവ് ഫുഡ്ഷോയും ഭക്ഷ്യമേളയിലുണ്ടാകും.ഷെഫ്പിള്ള,ആബിദ റഷീദ്, ഫിറോസ് ചുട്ടിപ്പാറ,പഴയിടം മോഹനൻ നമ്പൂതിരി, കിഷോർ എന്നിങ്ങനെ പാചകരംഗത്തെ പ്രശസ്തർ അവരവരുടെ വ്യത്യസ്തപാചകരീതികൾ അവതരിപ്പിക്കുന്ന ഫുഡ്ഷോ സൂര്യകാന്തിയിൽ നവംബർ 2 മുതൽ ആറുവരെ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *