കരുത്തോടെ മോദി 3.0, സത്യപ്രതിജ്ഞക്ക് ലോകനേതാക്കൾ പങ്കെടുക്കും, സുരേഷ് ഗോപിയുടെ കാര്യത്തിൽ അനിശ്ചിതത്വം1 min read

ഡൽഹി :ചരിത്രം തീർത്ത് മൂന്നാം വട്ടം മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.കേന്ദ്രമന്ത്രിയാകുമെന്ന് മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. ചെയ്തു തീർക്കാനുള്ള നാലു സിനിമകളുടെ ജോലികൾ പൂർത്തിയാക്കാനുള്ളതിനാൽ തത്കാലം ഇപ്പോൾ മന്ത്രിയാകാനില്ലെന്ന് സുരേഷ് ഗോപി അറിയിച്ചുവെന്നാണ് വിവരം.

ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും.

പുതിയ മന്ത്രിസഭയില്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് നാലും ജെഡിയുവിന് രണ്ടും മന്ത്രി സ്ഥാനങ്ങളും ലഭിക്കുമെന്നാണ് സൂചന.

ഇന്ദിരാ ഗാന്ധിക്കു പോലും സാധിക്കാത്ത നേട്ടം കൈവരിച്ചാണ് മോദി വീണ്ടും പ്രധാനമന്ത്രി യാകുന്നത്. പാ ർട്ടിയെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടർത്താൻ നരേന്ദ്ര മോദിക്കായി.

ഗുജറാത്തില്‍ നിന്ന് 2014 ല്‍ മോദി ദില്ലിയിലേക്ക് എത്തിയത് ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടാക്കിയത് വലിയ മാറ്റമായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് ഒരു ദിവസത്തെ പോലും വിശ്രമമില്ലാത്ത നിരന്തര രാഷ്ട്രീയ നീക്കങ്ങളാണ് മോദിക്ക് മൂന്നാം ഊഴം സമ്മാനിച്ചിരിക്കുന്നത്. ഗുജറാത്തിനെ നയിക്കാൻ 2002ല്‍ പാർട്ടി ചുമതല നല്‍കുമ്ബോള്‍ നരേന്ദ്ര മോദി ജനകീയ നേതാവായിരുന്നില്ല. ആർഎസ്‌എസിലൂടെ ബിജെപിയിലെത്തി സംഘടനാ കാര്യങ്ങളില്‍ ഒതുങ്ങിയ നേതാവായിരുന്നു അദ്ദേഹം. 2002ലും ഗുജറാത്ത് കലാപത്തിനു ശേഷമുള്ള അന്തരീക്ഷം രാജ്യത്തെ സംഘപരിവാർ അണികളിലാകെ മോദിയുടെ സ്വീകാര്യത കൂട്ടി.

എതിരാളികളുടെ വേട്ടയാടാലിനിടയിലും ഗുജറാത്തില്‍ ഹിന്ദു വോട്ടുകളില്‍ ഏകീകരണം സാധ്യമാക്കി മോദി 12 കൊല്ലം മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. 2004 ലും 2009ലും തോല്‍വി എറ്റുവാങ്ങിയ ബിജെപിയില്‍ നരേന്ദ്ര മോദിയെ നേതൃത്വത്തിലെത്തിക്കാനുള്ള മുറവിളി ഉയർന്നു. അദ്വാനി അടക്കമുള്ള നേതാക്കളെ മറികടന്നാണ് മോദിയെ ആർഎസ്‌എസ് നേതൃത്വം ഏല്‍പിച്ചത്. വാരാണസിയില്‍ മത്സരിച്ച്‌ ഹിന്ദി ഹൃദയഭൂമിയിലും അനക്കമുണ്ടാക്കിയ മോദി ഒറ്റയ്ക്ക് പാർട്ടിയെ അധികാരത്തിലെത്തിച്ചു. അയോധ്യയും മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും ഉത്തരേന്ത്യയിലെ മുന്നോക്കക്കാർ ബിജെപിയുടെ പിന്നില്‍ നില്ക്കാൻ സഹായിച്ചിരുന്നു. എന്നാല്‍ പാർട്ടിയോട് അകന്നു നിന്ന പിന്നാക്കക്കാരെ കൂടി ചേർത്തു നിർത്തിയാണ് മോദി പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടിക്കൊടുത്തത്.ബിജെപിയിലും സർക്കാരിലും പിന്നെ എല്ലാം മോദിയില്‍ കറങ്ങുകയായിരുന്നു. വലിയ തീരുമാനങ്ങളെടുക്കാൻ മോദി മടിച്ചില്ല. നോട്ടു നിരോധനം എന്ന വെല്ലുവിളി ഏറ്റെടുത്ത മോദി ഇതുയർത്തിയ പ്രതിസന്ധി മറികടന്നാണ് യുപിയില്‍ പാർട്ടിക്ക് വിജയം സമ്മാനിച്ചത്. രണ്ട് സർജിക്കല്‍ സ്ട്രൈക്കിലൂടെ മോദി ദേശീയ വികാരം ഉയർത്തി. ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞും അയോധ്യയിലെ ക്ഷേത്രത്തിൻറെ പ്രതിഷ്ഠ നടത്തിയും അടിസ്ഥാന വോട്ടു ബാങ്കിന് നല്‍കിയ വാഗ്ദാനം മോദി പാലിച്ചു. കൊവിഡ് കാലത്ത് സംസ്ഥാനങ്ങളെ കൂട്ടി യോജിപ്പിച്ച്‌ ടീം ക്യാപ്റ്റനായി മാറാൻ മോദിക്കായി.

Leave a Reply

Your email address will not be published. Required fields are marked *