ബാർകോഴ ആരോപണം വ്യാജമെന്ന് സിപിഎം, എൽ ഡി എഫ് ഭരണകാലത്ത് മദ്യ ഉപഭോഗം കുറഞ്ഞെന്നും എം. വി. ഗോവിന്ദൻ1 min read

തിരുവനന്തപുരം :പണപിരിവ് എന്നത് വ്യാജ പ്രചരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

എൽഡിഫ്  അധികത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കുറയുകയാണ് ചെയ്തതെന്നും ഗോവിന്ദൻ വ്യക്തമാക്കി.

‘ബാർ ഉടമകളില്‍ നിന്ന് പണപ്പിരിവ് നടത്തുന്നുവെന്ന് വ്യാജ പ്രചാരണം നടത്തകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരഞ്ഞെടുപ്പിനുശേഷവും ഇത്തരം പ്രചാരണത്തിന് നേതൃത്വം നല്‍കുകയാണ്. യുഡിഎഫിന്റെ സമയത്തെ ആവർത്തനമല്ല എല്‍ഡിഎഫിന്റേത്. സമ്ബന്നരുടെ താല്‍പര്യമല്ല സർക്കാർ സംരക്ഷിക്കുന്നത്. 22 ലക്ഷമായിരുന്ന ബാർ ലൈസൻസ് ഫീസ് 35 ലക്ഷമാക്കി വർദ്ധിപ്പിച്ചു.

മദ്യ ഉപഭോഗം സംസ്ഥാനത്ത് കുറയുകയാണ് ചെയ്തത്. ആരോപണങ്ങളില്‍ അടിസ്ഥാനമില്ല. എക്സൈസ് മന്ത്രി എം ബി രാജേഷ് രാജിവയ്ക്കേണ്ട ആവശ്യമില്ല. ഡ്രൈ ഡേ ഒഴിവാക്കുന്നതില്‍ പാർട്ടി തീരുമാനമെടുത്തിട്ടില്ല. മാദ്ധ്യമങ്ങള്‍ പറഞ്ഞത് കൊണ്ട് ഡ്രൈ ഡേ ഒഴിവാക്കുകയോ ഒഴിവാക്കാതിരിക്കുകയോ ചെയ്യില്ല. ആരുടെയെങ്കിലും പണം വാങ്ങി നയ രൂപീകരണം നടത്തുന്ന പാർട്ടിയല്ല സിപിഎം’- ഗോവിന്ദൻ പറഞ്ഞു.

മദ്യനയവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട ശബ്‌ദരേഖ വളരെ ഗൗരവത്തോടെയാണ്‌ സർക്കാർ കാണുന്നതെന്ന്‌ മന്ത്രി എം ബി രാജേഷും പറഞ്ഞു. മദ്യനയത്തിന്റെ ആലോചനകളിലേക്ക്‌ സർക്കാർ കടന്നിട്ടില്ല. പ്രാരംഭ ചർച്ചകള്‍പോലും ആയിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ മദ്യനയത്തില്‍ ഇങ്ങനെ ചില കാര്യങ്ങള്‍ നടപ്പിലാക്കാം എന്ന്‌ പറഞ്ഞുകൊണ്ട്‌ പണപ്പിരിവിന്‌ ശ്രമിക്കുന്നു എന്നുള്ളത്‌ ഗൗരവമായാണ്‌ കാണുന്നത്‌. അതിശക്തമായിട്ടുള്ള നടപടി അത്തരക്കാർക്കെതിരായി ഉണ്ടാകും – മന്ത്രി പറഞ്ഞു.

ഒരുതരത്തിലും ഇത്തരം കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. മദ്യനയം സർക്കാരാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌. അതിന്റെ ചർച്ചകള്‍ നടക്കാനിരിക്കുന്നതേയുള്ളൂ. ആ ചർച്ച നടക്കുന്നതിന്‌ ഒരുമാസം മുൻപ്‌ തന്നെ മാദ്ധ്യമങ്ങളില്‍ സ്ഥിരമായി വാർത്ത വന്നുകൊണ്ടിരിക്കുന്നുണ്ട്‌. ആ വാർത്തകളുടെ പശ്‌ചാത്തലത്തില്‍ അത്‌ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ആരെങ്കിലും പണപ്പിരിവിന്‌ ശ്രമിച്ചാല്‍ ശക്തമായ നടപടി അക്കാര്യത്തില്‍ ഉണ്ടാകും.

ശബ്‌ദരേഖ കലാപരിപാടി കഴിഞ്ഞ കുറച്ചുകാലമായിട്ടുള്ള സ്ഥിരം പരിപാടിയാണ്‌. തെറ്റായ പ്രവണതകളെ കൈകാര്യം ചെയ്യാൻ സർക്കാരിനറിയാം. തെരഞ്ഞെടുപ്പ്‌ ആയതുകൊണ്ടാണ്‌ ചർച്ചകളിലേക്ക്‌ കടക്കാത്തത്‌. മദ്യനയത്തെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വരുന്ന വാർത്തകളുടെ ഉറവിടം എന്താണെന്ന്‌ അറിയില്ല. ഐടി പാർക്കില്‍ അനുമതി നല്‍കുന്ന കാര്യം കഴിഞ്ഞ മദ്യനയത്തില്‍ ഉള്ളതാണ്‌. തെറ്റായ മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാകാം ചിലർ പണപ്പിരിവിന്‌ ഇറങ്ങിയതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *