നെടിയാംകോട് – കൊല്ലിയോട് റോഡ് അപകടകരമായി തകർന്ന നിലയിൽ: റോഡ് കനാലിലേക്ക് ഇടിഞ്ഞു താഴ്ന്ന് യാത്രക്കാർ അപകടഭീഷണിയിൽ1 min read

* വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകടഭീഷണി.

* പാലത്തിനോട് ചേർന്ന റോഡിന് അതിരുവേലികൾ ഇല്ല.

* കനാലിൽ വളർന്നുപൊങ്ങിയ പാഴ് മരങ്ങൾ ജലമാലിന്യത്തിന് വഴി വെയ്ക്കുന്നു.

ധനുവച്ചപുരം :നെടിയാംകോട് പാലത്തിന് സമീപത്തായി കൊല്ലിയോട് ഭാഗത്തേക്ക് തിരിയുന്ന പ്രധാന റോഡ് ഇപ്പോൾ വലിയ അപകടാവസ്ഥയിലായിരിക്കുകയാണ്. പാലത്തിനു സമീപം കനാലിനോട്‌ ചേർന്ന് പോകുന്ന ഈ റോഡിന്റെ വലിയൊരു ഭാഗം കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇടിഞ്ഞ് കനാലിൽ പതിച്ചതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇക്കാരണത്താൽ ഈ റോഡ് ഇപ്പോൾ തികച്ചും ഗതാഗതയോഗ്യമല്ലാത്ത നിലയിലേക്ക് മാറിയിരിക്കുകയാണ്. ഈ അപകട സാഹചര്യം നിലനിൽക്കെ മഴക്കാലം ആരംഭിച്ചതും, സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളതും അപകട സാധ്യതയെ കൂടുതൽ ഗുരുതരമാക്കുന്ന ഘടകങ്ങളാണ്.

നേരത്തേയും ഈ റോഡിൽ നിരവധി അപകടങ്ങൾ നടന്നിട്ടുള്ളതായി നാട്ടുകാർ പറയുന്നു. ഗുരുതരമായി തകർന്ന ഈ റോഡ് തന്നെയാണ് നിരവധി സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ യാത്രക്കാർ ദിവസേന ആശ്രയിക്കുന്നത്. ഗുരുതരമായ അപകട സാധ്യത വർദ്ധിപ്പിക്കുന്ന രീതിയിലാണ് ഈ റോഡ് ഇപ്പോൾ തകർന്നു കിടക്കുന്നത്.

അമരവിള-കാരക്കോണം റോഡിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. റോഡ് പണിയുടെ ഭാഗമായി നെടിയാംകോട് പാലം പുതുക്കി പണിയുന്നതിന്റെ ജോലികൾ ആരംഭിച്ചിട്ടുണ്ട്. പാലത്തിന്റെ പുനർനിർമ്മാണവും നെടിയാംകോട് – കൊല്ലിയോട് റോഡിന്റെ ശോച്യാവസ്ഥയും അപകടസാധ്യത വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു.

പാലത്തിനോട്‌ ചേർന്ന് പോകുന്ന ഈ റോഡിന് അതിരുവേലികൾ ഇല്ലാത്തതിനാൽ അപകടസാധ്യത കൂട്ടുമെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്. വാഹനങ്ങൾക്ക്‌ പകൽ പോലും യാത്ര ദുസഹമായ സാഹചര്യത്തിൽ ഈ റോഡ് വഴി രാത്രിയിൽ യാത്ര ചെയ്യുന്നത് അത്യന്തം അപകടകാരമാണെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. അതിരുവേലികളില്ലാത്തതും റോഡിന്റെ ശരിയായ പരിപാലനമില്ലായ്മയുമാണ് ഈ അപകടാവസ്ഥയ്ക്ക് കാരണമായതെന്നും, അധികാരികൾ അടിയന്തരമായി ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യമുന്നയിക്കുന്നു.

റോഡിന്റെ തകർച്ചക്കൊപ്പം, കൊല്ലിയോട് ഭാഗത്തുള്ള ജലശുദ്ധീകരണ പ്ലാന്റിലേക്കുള്ള വെള്ളം ഒഴുക്കിക്കൊണ്ടുപോകുന്ന കനാലിന്റെ സ്ഥിതിയും മോശമായ അവസ്ഥയിലാണ്. കനാലിന്റെ ഉള്ളിൽ പാഴ് മരങ്ങൾ വളർന്നുനിൽക്കുന്ന നിലയിലാണ്. ഇത് പരിസ്ഥിതിയെയും ജലത്തിന്റെ സുഗമമായ ഒഴുക്കിനേയും തടസ്സപ്പെടുത്തുന്നു. ഇവ നീക്കം ചെയ്യുന്നതിൽ അനാസ്ഥ കാണിക്കുന്നതും ജലമാലിന്യത്തിനും, നീരൊഴുക്ക് തടസ്സപ്പെടുന്നതിനും വഴിവെക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

നിലവിലെ ഈ സ്ഥിതിഗതികൾ കണക്കിലെടുത്ത്, നെടിയാംകോട് – കൊല്ലിയോട് റോഡിന്റെ പുനരുദ്ധാരണത്തിനും അതിരുവേലികൾ സ്ഥാപിക്കുന്നതിനും അത്യാവശ്യമായി നടപടികൾ വേണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. കുട്ടികളുടെ സുരക്ഷയും ദൈനംദിന യാത്രക്കാരുടെ ജീവനും കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകൾ ഉടനെ ഇടപെടണം എന്നതാണ് പൊതുജനങ്ങളുടെ ആവശ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *