പേട്ട-ആനയറ-ഒരു വാതിൽകോട്ട മാതൃകാ റോഡ് നിർമാണം തുടങ്ങി,നവീകരണം സാധ്യമല്ലെന്ന് കരുതിയ റോഡ് മികച്ച നിലവാരത്തിൽ യാഥാർഥ്യമാകുന്നുവെന്ന് മന്ത്രി പി. എ മുഹമ്മദ് റിയാസ്1 min read

തിരുവനന്തപുരം :നാടിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്ന പേട്ട-ആനയറ-ഒരു വാതിൽകോട്ട മാതൃകാ റോഡ് യാഥാർഥ്യമാകുന്നു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ പേട്ട -ആനയറ – ഒരു വാതിൽക്കോട്ട മാതൃക റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഒരിക്കലും സാധ്യമല്ലെന്ന് പ്രചാരണം നടത്തിയ ഒരു റോഡാണ് ഇന്ന് മികച്ച നിലവാരത്തോടെ യാഥാർഥ്യമാകാൻ പോകുന്നതെന്ന് മന്ത്രി പറഞ്ഞു .പുതിയ റോഡുകളും റോഡ് നവീകരണവും നാടിന് അനിവാര്യമാണ്. പേട്ട -ആനയറ – ഒരു വാതിൽക്കോട്ട മാതൃക റോഡ് തിരുവനന്തപുരം നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാർഗമായി മാറുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

നഗരവത്ക്കരണം വേഗത്തിൽ നടക്കുന്ന സംസ്ഥാനമാണ് കേരളം. കഴക്കൂട്ടം മണ്ഡലത്തിൽ ആക്കുളത്തെ ഗ്ലാസ്‌ ബ്രിഡ്ജ് ഉൾപ്പെടെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ ഉടൻ നടപ്പിലാക്കും. ശ്രീകാര്യം മേൽപ്പാലം കൂടി വരുന്നതോടെ നഗരത്തിലെ ഏറെ നാളത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ മുതൽ ടെക്നോപാർക്ക്, സമീപപ്രദേശങ്ങൾ ഉൾപ്പെടെയുള്ളിടത്ത് മികച്ച നിലവാരത്തിലുള്ള റോഡുകൾ, ഫൂട്ട് പാത്ത്, ഡ്രെയിനേജ്, സോളാർ സ്ട്രീറ്റ് ലൈറ്റ് എന്നീ സൗകര്യങ്ങൾ ഉൾപ്പെടെ സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നാല് കോടി 97 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

സ്പെഷ്യൽ ചെക്കിങ് ടീം 45 ദിവസം കൂടുമ്പോൾ എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് റോഡുകൾ, പാലങ്ങൾ, ജംഗ്ഷൻ ഇമ്പ്രൂവ്മെന്റ്, റോഡ് പരിപാലനം, കെട്ടിട പരിപാലനം തുടങ്ങിയവ പരിശോധിക്കുന്ന സംവിധാനം സംസ്ഥാനത്ത് ഉടൻ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.

കടകംപള്ളി വില്ലേജിലെ പേട്ട -ആനയറ -ഒരു വാതിൽകോട്ട റോഡ് നവീകരണത്തിനായി കിഫ്‌ബി ഫണ്ടിൽ നിന്നും സ്ഥലമെടുപ്പിന് മാത്രം 98 കോടി രൂപയും നിർമാണം പ്രവർത്തനങ്ങൾക്ക് 45 കോടി രൂപയുമാണ് വിനിയോഗിച്ചിരിക്കുന്നത്. 14 മീറ്റർ വീതിയിൽ ഡ്രെയിനേജ്, സ്വിവറേജ്, സിറ്റി ഗ്യാസ്,കുടിവെള്ളവിതരണം, ബസ് ബേ എന്നീ സംവിധാനങ്ങൾ കോർത്തിണക്കി ആധുനികരീതിയിലുള്ള നിർമാണമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

കടകംപള്ളി ജംഗ്ഷനിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കടകംപള്ളി വാർഡ് കൗൺസിലർ പി. കെ ഗോപകുമാർ, മുൻ മേയർ കെ. ശ്രീകുമാർ, നഗരാസൂത്രണകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാ ദേവി,ത്രിതല പഞ്ചായത്ത്‌ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *