28/9/22
തിരുവനന്തപുരം :ഒക്ടോബർ 2ഞായറാഴ്ച സ്കൂളുകളിൽ അധ്യാപകരും, വിദ്യാർത്ഥികളും എത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ വ്യാപക പ്രതിഷേധം.സർക്കാർ ഉത്തരവിനെതിരെ കത്തോലിക്കാ സഭയും, പ്രതിപക്ഷ അധ്യാപക സംഘടനകളും രംഗത്തെത്തി.
ഗാന്ധിജയന്തി ദിനം കൂടിയായ അടുത്ത ഞായറാഴ്ച വിദ്യാര്‍ഥികളും അധ്യാപകരും സ്കൂളുകളിലെത്താന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്കി.
ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഓരോ ക്ലാസിലും ഒക്ടോബര്‍ രണ്ടിനു ബോധവത്കരണ ക്ലാസ് നടത്താനാണു നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കളും സ്കൂളുകളിലെത്തി ഈ ക്ലാസുകളില്‍ പങ്കെടുക്കണമെന്നു നിര്‍ദേശമുണ്ട്. ഇതു സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ സ്കൂളുകളിലെത്തി.
സര്‍ക്കാര്‍, എയ്ഡഡ്, അംഗീകാരമുള്ള അണ് എയ്ഡഡ് സ്കൂളുകളിലെ എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ മുഴുവന്‍ സ്കൂളുകളിലും ബോധവത്കരണ ക്ലാസുകള്‍ നടത്തേണ്ടതുണ്ട്. ഒന്നര മണിക്കൂറില്‍ കുറയാത്ത ക്ലാസുകളാണ് ഓരോ സ്കൂളിലും നടത്തേണ്ടത്.
അതതു ക്ലാസുകളുടെ ചുമതലയുള്ള അധ്യാപകര്‍ ക്ലാസ് നയിക്കണം. ഇതിനായി ബ്ലോക്ക് റിസോഴ്സ് സെന്റര്‍ തലത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. രണ്ടു ഘട്ടങ്ങളിലായാണ് അര്‍ധദിന പരിശീലനം നല്‍കിയത്
നേരത്തേ പല ഞായറാഴ്ചകളിലും പ്രവൃത്തിദിനമാക്കിക്കൊണ്ടു സര്‍ക്കാര്‍ ഉത്തരവിറങ്ങിയപ്പോള്‍ വിവിധ കത്തോലിക്കാ രൂപതകളില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
അതേസമയം ഞായറാഴ്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സ്കൂളുകളില്‍ വിളിച്ചുവരുത്തുന്നതു സംബന്ധിച്ച് അധ്യാപക സംഘടനകളുമായി യാതൊരുവിധ കൂടിയാലോചനകളും നടത്തിയിട്ടില്ലെന്ന് കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് കുറ്റപ്പെടുത്തി.