20-ാമത് പി. കേശവദേവ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.1 min read

തിരുവനന്തപുരം :ജീവസ്സുറ്റ നിരവധി കഥാപാത്രങ്ങളുടെ വ്യത്യസ്തമായ ആവിഷ്കാരത്തിലൂടെ മലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപിച്ച വിപ്ലവകാരിയും മനുഷ്യസ്നേഹിയുമായ പി.കേശവദേവിന്റെ പേരിൽ കഴിഞ്ഞ 19
വർഷങ്ങളായി നൽകി വരുന്ന പി. കേശവദേവ് സാഹിത്യ-ഡയാബസ്ക്രീൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഈ വർഷത്തെ പി. കേശവദേവ് സാഹിത്യ പുരസ്കാരം വിഖ്യാത തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശ്രീ.അടൂർ ഗോപാലകൃഷ്ണന് സമർപ്പിക്കുന്നതാണ്. സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ അഞ്ചു പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്രരംഗത്തു തിളങ്ങി നിൽക്കുന്ന അതുല്യപ്രതിഭയാണ് ശ്രീ.അടൂർ ഗോപാലകൃഷ്ണൻ. പതിനൊന്ന് ഫീച്ചർ ഫിലിമുകളും മുപ്പതോളം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യ ചിത്രമായ ‘സ്വയംവര’ത്തിലൂടെ അദ്ദേഹം 1970-കളിൽ മലയാളചലച്ചിത്ര രംഗത്തിൽ ഒരു പുതിയ തരംഗത്തിനു തുടക്കമിട്ടു. കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, മതിലുകൾ, അനന്തരം, വിധേയൻ, കഥാപുരുഷൻ എന്നിവ അദ്ദേഹം തിരക്കഥ എഴുതി സംവിധാനം ചെയ്ത മറ്റു പ്രധാനപ്പെട്ട ചിത്രങ്ങളാണ്. ഇന്ത്യൻ
സിനിമയിലെ അമൂല്യമായ സംഭാവനകൾക്കായി രാജ്യവും സംസ്ഥാനവും നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചു. അൻപതിനായിരം രൂപയും ആർട്ടിസ്റ്റ് ശ്രീ.ബി ഡി ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പി. കേശവദേവ് സാഹിത്യ പുരസ്കാരം.
പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്കാരം
പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്കാരം (മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിനായി പ്രശസ്ത മനഃശാസ്ത്രജ്ഞൻ, ഡോ.സി ജെ ജോണിന് സമർപ്പിക്കുന്നതാണ്. മനഃശാസ്ത്ര വിഷയത്തിൽ, വിവിധ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്കായി ആരോഗ്യവിദ്യാഭ്യാസം വർഷങ്ങളായി നൽകി തുടർന്നുവരുന്നതിനാണ് ഈ പുരസ്കാരം, ക്ലിനിക്കൽ സൈക്യാട്രിയിൽ നാൽപ്പതു വർഷത്തെ അനുഭവപാടവമുള്ള ഡോ.സി ജെ ജോൺ നിലവിൽ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റാണ്. മനസ്സിന്റെ കാണാക്കയങ്ങൾ, കുട്ടികൾ എന്താ ഇങ്ങനെ?, കൗമാരം കരുത്തോടെ കരുതലോടെ, ഉൽക്കാടുകൾ ഉലയുമ്പോൾ (റേഡിയോ നാടക സമാഹാരം)

സിനിമാ കാഴ്ചകൾ മനഃശാസ്ത്ര കണ്ണിലൂടെ, മരുന്നും മന്ത്രവും കുറെ മനഃശാസ്ത്ര തന്ത്രങ്ങളും, കിറുക്കും കിറുക്കില്ലായ്മയും, ജീവിതവിജയത്തിന് മനഃശാസ്ത്രപാഠങ്ങൾ എന്നിങ്ങനെ ഒമ്പത് പുസ്തകങ്ങളും വിവിധ ജേണലുകളിൽ നിരവധി ശാസ്ത്ര ലേഖനങ്ങളും അദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയൊമ്പതു വർഷങ്ങളായി കൊച്ചിയിലെ ‘മൈത്രി’ എന്ന ആത്മഹത്യാ പ്രതിരോധ എൻജിഒ യുടെ സ്ഥാപകനും ഉപദേശകനുമാണ് അദ്ദേഹം.
അൻപതിനായിരം രൂപയും ആർട്ടിസ്റ്റ് ശ്രീ.ബി ഡി ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്കാരം.
ജൂൺ 12-ാം തീയതി വൈകുന്നേരം തിരുവനന്തപുരം മുടവൻമുകളിലുള്ള പി.കേശവദേവ് ഹാളിൽ വച്ച് നടക്കുന്ന പി.കേശവദേവ് അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. പി.കേശവദേവ് ട്രസ്റ്റ്, മാനേജിങ് ട്രസ്റ്റി, ഡോ.ജ്യോതിദേവ് കേശവദേവ്, സാഹിത്യ പുരസ്കാര കമ്മിറ്റി ചെയർപേഴ്സൺ, ഡോ.ജോർജ് ഓണക്കൂർ, ആരോഗ്യ-വിദ്യാഭ്യാസ പുരസ്കാര കമ്മിറ്റി ചെയർപേഴ്സൺ, ഡോ.ബാലഗോപാൽ പി ജി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരം.
കേശവദേവ് പുരസ്കാര കമ്മിറ്റി

സാഹിത്യം

ഡോ.ജോർജ് ഓണക്കൂർ (കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സീതാലക്ഷ്മി ദേവ്
ശ്രീ.വിജയകൃഷ്ണൻ
ശ്രീ.ദേശമംഗലം രാമകൃഷ്ണൻ
ശ്രീമതി.സുനിത ജ്യോതിദേവ്

ആരോഗ്യ-വിദ്യാഭ്യാസം

ഡോ.ബാലഗോപാൽ പി ജി കമ്മിറ്റി ചെയർപേഴ്സൺ ഡോ.ജ്യോതിദേവ് കേശവദേവ്
ഡോ.അരുൺ ശങ്കർ
ശ്രീമതി.ഗോപിക കൃഷ്ണൻ
ഡോ.കൃഷ്ണദേവ് ജ്യോതിദേവ്

Leave a Reply

Your email address will not be published. Required fields are marked *