പൂക്കോട് വെറ്റിനറിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം ; ഗുരുതര കണ്ടെത്തലുകളുമായി കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് നൽകി,1 min read

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി ജെ. എസ്. സിദ്ധാർത്ഥിന്റെ മരണത്തെകുറിച്ച് അന്വേഷിക്കാൻ ചാൻസലർ കൂടിയായ ഗവർണർ നിയമിച്ച  കമ്മീഷൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് റിപ്പോർട്ട് സമർപ്പിച്ചു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദാണ് ആണ് അന്വേഷണ കമ്മീഷൻ.

മരണത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ കുറ്റപത്രം ഹൈക്കോടതിയിൽ നൽകിയതിന് പിന്നാലെയാണ് കമ്മീഷന്റെ റിപ്പോർട്ട്.
മെയ് 29നാണ് കമ്മീഷൻ പ്രവർത്തനം ആരംഭിച്ചത്. മൂന്നുമാസമായിരുന്നു റിപ്പോർട്ട് നൽകാൻ  കമ്മീഷന് സമയം അനുവദിച്ചിരുന്നത്.

മൂന്നുമാസം ജയിലിൽ റിമാൻഡിൽ ആയിരുന്ന വിദ്യാർത്ഥികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യം അനുവദിച്ചിരുന്നു. കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏതാനും വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുവാനുള്ള അനുമതിയും ലഭിച്ചു.
വൈസ് ചാൻസലർ സിദ്ധാർത്ഥന്റെ മാതാപിതാക്കൾ സഹപാഠികൾ അധ്യാപകർ വാർഡൻ എന്നിവർ ഉൾപ്പെടെയുള്ളവരിൽ നിന്ന് കമ്മീഷൻ മൊഴിയെടുത്തിരുന്നു.
*കമ്മീഷന്റെകണ്ടെത്തലുകൾ*

വിസിയായിരുന്നു   ഡോ: എം. ആർ. ശശീന്ദ്രനാഥ്, ഹോസ്റ്റൽ വാർഡൻ കൂടിയായ കോളേജ് ഡീൻ  ഡോ: നാരായണൻ എന്നിവർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല.സിദ്ധാർത്ഥന്റെ മരണദിവസം വിസി ക്യാമ്പസിൽ ഉണ്ടായിരുന്നിട്ടും പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി സമയബന്ധിതമായി നടപടികൾ സ്വീകരിച്ചില്ല.

ഹോസ്റ്റൽ മുറികളുടെ ചുവരികളിൽ മുഴുവൻ അശ്ലീലവും രാഷ്ട്രീയ മുദ്രാവാക്യങ്ങളും എഴുതിപിടിപ്പിച്ചിട്ടും ഹോസ്റ്റലിൽ അച്ചടക്കം നടപ്പാക്കാത്തതിൽ വാർഡന് യാതൊരാശങ്കയുമില്ല.

സിദ്ധാർത്ഥന്റെ   മരണ വിവരം അറിഞ്ഞശേഷം പോലും, വിവേകപൂർവ്വം നടപടികൾ കൈക്കൊള്ളാത്തത് സമൂഹത്തിൽ നിശിതമായ വിമർശനങ്ങൾക്ക് ഇടയാക്കി. ഒരു ഡോക്ടർ കൂടിയായ ഡീനിന് സിദ്ധാർത്ഥന്റെ മൃതശരീരം നീല കലർന്നതായിട്ടും, തണുത്തുറഞ്ഞിട്ടും, നാഡിമിടുപ്പില്ലെന്ന് കണ്ടെത്തിയിട്ടും യഥാസമയം പോലീസിന് അറിയിക്കുന്നതിൽ ഗുരുതരമായ വീഴ്ച ഉണ്ടായി. മരണപ്പെട്ടുവെന്ന് കുട്ടികൾക്ക് പോലും അറിയാമായിരുന്നു.

ഹോസ്റ്റലിൽ സിസിടിവി സ്ഥാപിക്കണമെന്നും, സെക്യൂരിറ്റി സംവിധാനം ഏർപ്പെടുത്തണമെന്നും അസിസ്റ്റൻറ് വാർഡൻ പലയാവർത്തി ആവശ്യപ്പെട്ടിട്ടും വി സിയോ, രജിസ്ട്രാറോ, ഡീനോ നടപടിക്കൊണ്ടില്ല.

വാർഡനും അസിസ്റ്റന്റ് വാർഡനും ഹോസ്റ്റൽ സന്ദർശിക്കാറില്ലായിരുന്നു.

വിദ്യാർത്ഥികളുടെ നേരിട്ടുള്ള ചുമതല നൽകിയിട്ടുള്ള സ്റ്റുഡൻസ് അഡ്വൈസർമാർക്ക്, വിദ്യാർത്ഥികളുമായി യാതൊരു ബന്ധവുമില്ല.

ഹോസ്റ്റലിന്റെ നിയന്ത്രണം മുഴുവനും സീനിയർ വിദ്യാർത്ഥികളുടെ ആധിപത്യത്തിലാണ്.

അധ്യാപകരിൽ വലിയൊരു ഭാഗം മണ്ണുത്തി ക്യാമ്പസിൽ കഴിയുവാൻ താല്പര്യപ്പെടുന്നതുകൊണ്ട്  പൂക്കോട് ക്യാമ്പസിൽ, ഉത്തരവാദിത്തപ്പെട്ടവർ ആരും ശ്രദ്ധിക്കാനില്ലാതെ, തികഞ്ഞ അരാജകത്വമാണ്.

വ്യത്യസ്ത രാഷ്ട്രീയ ആശയമുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം സാധാരണ ക്യാമ്പസുകളിൽ അശാന്തിക്ക് കാരണമാവാറുണ്ടെ ങ്കിലും ഇവിടെ സിദ്ധാർത്ഥന്റെ മരണത്തിന് കാരണമായ നിർഭാഗ്യകരമായ സംഭവത്തിന് പിന്നിൽ വിദ്യാർത്ഥി സംഘടന രാഷ്ട്രീയമുള്ളതായി കമ്മീഷന് കണ്ടെത്താനായില്ല.

എന്നാൽ ബാഹ്യശക്തികളുടെ പിന്തുണയോടെ ക്യാമ്പസ്സിൽ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനത്തിലൂടെ കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാനും കുറ്റവാളികളെ നിയമ നടപടികളിൽ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു വെന്നത് ചെറിയ കാര്യമല്ലെന്ന് കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു.

സിദ്ധാർത്ഥന്റെ മരണത്തിന് പിന്നിൽ കുറ്റകൃത്യം ചെയ്തവർ ആരാണെന്നോ, വിദ്യാർത്ഥികൾക്ക് ക്യാമ്പസ്സിനുപുറത്ത് സംരക്ഷണം ഒരുക്കിയതായി പറയുന്ന സംഘടന ഏതാണെന്നോ, ഹോസ്റ്റൽ ചുമരുകളിൽ എഴുതിവച്ചിട്ടുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ആരുടേതെന്നോ റിപ്പോർട്ടിൽ ബോധപൂർവം പരാമർശിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *