തിരുവനന്തപുരം :വൈദ്യശാസ്ത്ര ഉപകരണ- ബയോമെറ്റീരിയൽ സാങ്കേതികവിദ്യകൾ കൈമാറുന്നതിലും അവ വാണിജ്യവത്ക്കരിക്കുന്നതിലും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻ്റ് ടെക്നോളജിക്ക് ദീർഘകാല ചരിത്രമുണ്ട്. വൈദ്യശാസ്ത്ര ഉപകരണങ്ങൾ അടക്കമുള്ള ഉത്പന്നങ്ങൾ രോഗികളിലേക്ക് എത്തുമ്പോഴാണ് ഗവേഷണം പൂർണ്ണതയിൽ എത്തുന്നതെന്ന് ഞങ്ങൾ വിശ്വിസിക്കുന്നു. ശ്രീചിത്ര 90 സാങ്കേതികവിദ്യാ കൈമാറ്റങ്ങൾ നടത്തിക്കഴിഞ്ഞു. 248 ഇന്ത്യൻ പേറ്റൻ്റുകൾ, 28 വിദേശ പേറ്റൻ്റുകൾ, 84 ഡിസൈൻ രജിസ്ട്രേഷനുകൾ എന്നിവയും ശ്രീചിത്രയുടെ പേരിലുണ്ട്. ഈ വർഷം കൈമാറിയ സാങ്കേതികവിദ്യകൾ ഇനിപ്പറയുന്നു.
ഡീപ് ബ്രെയിൻ സ്റ്റിമുലേറ്റർ- ശ്രീ പെയ്സ്ട്രോണിക്സ് ലിമിറ്റഡ്, മധ്യപ്രദേശ്
ഇൻട്രാക്രേനിയൽ- സബ്ഡ്യൂറൽ ഇലക്ട്രോഡുകൾ, പ്ലാസ്മാ പ്രോട്ടീനുകൾ- ഫൈബ്രിനോജൻ, ത്രോംബിൻ ആൽബുമിൻ, ഐവിഐജി- സൈനാപ്റ്റികോർ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്
നിയന്ത്രിതമായ ആൻ്റിബയോട്ടിക് നൽകുന്നതിനുള്ള കൈറ്റസാൻ അടിസ്ഥാന ആൻ്റിഓക്സിഡൻ്റ് പോളിമെറിക് വൂണ്ട് ഡ്രെസ്സിംഗ്- വ്റാനോവ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ
ഗേറ്റോടുകൂടിയ മൈസ് ട്രാൻസ്ഫർ ആൻ്റ് എൻറിച്ച്മെൻ്റ് ബോക്സ്- സിറ്റിസൺ ഇൻഡസ്ട്രീസ്, ഗുജറാത്ത്
ചികിത്സാരംഗത്തെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുക, ചികിത്സകളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുക, ജീവനുകൾ രക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ ശ്രീചിത്രയിലെ ഗവേഷകസംഘം അക്ഷീണം പ്രവർത്തിക്കുകയാണ്.
വൈദ്യശാസ്ത്ര ഉപകരണ വ്യവസായ മേഖലയിലെ സാങ്കേതികവിദ്യാ കൈമാറ്റം/ പരസ്പര സഹകരണം എന്നിവയുമായി ബന്ധപ്പെട്ടവയാണ് ഇനിപ്പറയുന്ന സാങ്കേതികവിദ്യകൾ.
1.സുരക്ഷിത ഗേറ്റോടുകൂടിയ മൈസ് ട്രാൻസ്ഫർ ആൻ്റ് എൻറിച്ച്മെൻ്റ് ബോക്സ്- ടണൽ സംവിധാനം
ഗവേഷണങ്ങളിൽ ഉപയോഗിക്കുന്ന മൃഗങ്ങളിൽ 87 ശതമാനവും എലികളാണ്. കൃത്യവും ആധികാരികവുമായ പരീക്ഷണഫലം ലഭിക്കുന്നതിന് എലികളെ സമ്മർദ്ദരഹിതമായി കൈകാര്യം ചെയ്യാൻ കഴിയണം. സാധാരണയായി എലികളെ വാലിൽ തൂക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇത് മൃഗങ്ങളിൽ ഭയവും സമ്മർദ്ദവും സൃഷ്ടിക്കാം. ഈ പ്രശ്നത്തിന് പരിഹാരം എന്ന നിലയിലാണ് എസ് സി ടി ഐ എം എസ് ടിയിലെ ഡിവിഷൻ ഓഫ് ലബോറട്ടറി സയൻസ് വിഭാഗം സയൻ്റിസ്റ്റ് ഡോ. വി എസ് ഹരികൃഷ്ണനും ഡിവിഷൻ ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റേണൽ ഓർഗൻസ് വിഭാഗം എൻജിനീയർ അരവിന്ദ് കുമാർ പ്രജാപതിയും ചേർന്ന് ഗേറ്റോടുകൂടിയ മൈസ് ട്രാൻസ്ഫർ ആൻ്റ് എൻറിച്ച്മെൻ്റ് ബോക്സ്- ടണൽ സംവിധാനം വികസിപ്പിച്ചെടുത്തത്. അഹമ്മദാബാദിലെ സിറ്റിസൺ ഇൻഡസ്ട്രീസിന് ഇതിൻ്റെ സാങ്കേതികവിദ്യ കൈമാറി. പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന എലികൾ ഉൾപ്പെടെയുള്ളവയെ കൂടുകളിൽ നിന്ന് സുരക്ഷിതമായി മാറ്റുന്നതിനൊപ്പം ഇവ പരസ്പരം ആക്രമിക്കുന്നത് തടയാനും ഈ സംവിധാനം സഹായിക്കുമെന്ന് ഈ ഉപകരണം ഉപയോഗിച്ചുള്ള പഠനഫലങ്ങൾ സൂചിപ്പിക്കുന്നു.
2.പ്ലാസ്മാ പ്രോട്ടീനുകളായ ഫൈബ്രിനോജൻ, ത്രോംബിൻ, ആൽബുമിൻ, ഐവിഐജി
വിവിധ ചികിത്സകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന പ്രോട്ടീനുകളുടെ മികച്ച കലവറയാണ് പ്ലാസ്മ. ഫൈബ്രിനോജൻ, ത്രോംബിൻ, ആൽബുമിൻ, ഇമ്മ്യൂണോഗ്ലോബുലിൻ എന്നീ പ്ലാസ്മാ പ്രോട്ടീനുകൾ വേർതിരിച്ചെടുക്കുന്നതിനുള്ള സാങ്കേതികവിദ്യയാണിത്. നേർപ്പിക്കാത്ത ഫൈബ്രിനോജൻ, ത്രോംബിൻ എന്നിവ ഇക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ടവയാണ്. ഇവ നിശ്ചിത അനുപാതത്തിൽ കൂട്ടിയോജിപ്പിച്ചാൽ രക്തം കട്ടപിടിപ്പിക്കാൻ കഴിയും. വൂണ്ട് ഹീലിംഗ് മെട്രിസുകൾ, ടിഷ്യൂ ആഡ്ഹിസീവ്, ഹീമോസ്റ്റാറ്റ്സ് എന്നിവയുടെ നിർമ്മാണത്തിൽ ഇവ പ്രയോജനപ്പെടുത്താനാകും. അമിതമായ രക്തസ്രാവം, കരൾ രോഗങ്ങൾ, ക്യാൻസർ എന്നിവയുടെ ചികിത്സയിൽ ആൽബുമിന് വലിയ പ്രാധാന്യമുണ്ട്. ആൻ്റിബോഡി കുറവ് മൂലം ബുദ്ധിമുട്ടുന്ന രോഗികളുടെ ചികിത്സയ്ക്കും ഓട്ടോ ഇമ്മ്യൂൺ രോഗികൾക്കും ഐവിഐജി ഉപയോഗിക്കാൻ സാധിക്കും. സൈനാപ്റ്റികോർ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന് ഈ സാങ്കേതികവിദ്യ കൈമാറി.
ഈ പഠനത്തിന് നിലവിൽ നേതൃത്വം നൽകുന്നത് ഡിവിഷൻ ഓഫ് ത്രോംബോസിസ് റിസർച്ചിലെ സയൻ്റിസ്റ്റ് ഡോ. അനുഗ്യഭട്ട് ആണ്. ശ്രീചിത്രയിൽ നിന്ന് വിരമിച്ച ശാസ്ത്രഞ്ജ ഡോ. ലിസ്സി കെ കൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു പഠനം ആരംഭിച്ചത്. സയൻ്റിസ്റ്റ് ഡോ. രഞ്ജിത് പി നായർ, ശ്രീചിത്ര ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വകുപ്പിലെ ഡോ. അമിത ആർ എന്നിവരാണ് ഗവേഷണ സംഘത്തിലെ മറ്റ് അംഗങ്ങൾ.
3.ഡീപ് ബ്രെയിൻ സ്റ്റിമുലേറ്റർ
പാർക്കിൻസൺസ്, ഡിസ്റ്റോണിയ പോലുള്ള ചലനവൈകല്യങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഡീപ് ബ്രെയിൻ സ്റ്റിമുലേറ്റർ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നത് രാജ്യത്തിൻ്റെ വൈദ്യശാസ്ത്ര ഉപകരണ ഗവേഷണരംഗത്തിന് വലിയ മുതൽക്കൂട്ടാകുന്ന മുന്നേറ്റമാണ്. കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിൻ്റെ ടെക്നിക്കൽ റിസർച്ച് സെൻ്ററിൻ്റെ പിന്തുണയോടെ ആരംഭിച്ച ഗവേഷണം രൂപകൽപ്പന ചെയ്തത് ചിലനവൈകല്യ ചികിത്സാരംഗത്തെ വിദഗ്ദ്ധയും എസ് സി ടി ഐ എം എസ് ടിയുടെ മുൻ ഡയറക്ടറുമായ ഡോ. ആശാ കിഷോറാണ്.
ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ ഡിവിഷൻ ഓഫ് ആർട്ടിഫിഷ്യൽ ഓർഗൻസിലെ സീനിയർ സയൻ്റിസ്റ്റ് Er. മുരളീധരൻ സി വി, ഡോ. ജിതിൻ കൃഷ്ണൻ, ആശുപത്രി വിഭാഗത്തിൽ നിന്നുള്ള ഡോ. ശ്യാം കെ, ഡോ. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിലെ വിവിധ മേഖലകളിലെ വിദഗ്ദ്ധരും കൈകോർത്തു. ഭാഭാ അറ്റോമിക് റിസർച്ച് സെൻ്റർ സാങ്കേതികസഹായം നൽകി. രൂപകൽപ്പ, സംയോജനം, ഉപയോഗക്ഷമത ഉറപ്പുവരുത്തൽ എന്നിവയ്ക്ക് ശേഷം ഇന്ത്യുടെ ആവശ്യങ്ങൾ മുന്നിൽ കണ്ടുള്ള ഡീപ് ബ്രെയിൻ സ്റ്റിമുലേറ്ററിൻ്റെ പ്രൂഫ് ഓഫ് കോൺസപ്റ്റ് വിജയകരമായി കൈമാറാൻ ഗവേഷണസംഘത്തിന് കഴിഞ്ഞു.
ശ്രീ പെയ്സ്ട്രോണിക്സ് ഇന്ത്യയ്ക്ക് സാങ്കേതികവിദ്യ കൈമാറി. തദ്ദേശീയമായി പെയ്സ്മേക്കർ നിർമ്മിക്കുന്ന രാജ്യത്തെ മുൻനിര കമ്പനിയാണ് ശ്രീ പെയ്സ്ട്രോണിക്സ്. താരതമ്യേന ചെലവ് കുറഞ്ഞ ഗുണമേന്മയേറിയ ന്യൂറോ സ്റ്റിമുലേഷൻ സംവിധാനങ്ങൾ ലഭ്യമാക്കുക, ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളിലുള്ള ആശ്രയത്വം കുറയ്ക്കുക, രാജ്യത്തെ വൈദ്യശാസ്ത്ര ഉപകരണ വ്യവസായത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുക മുതലായവയാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
4. ഇൻട്രാക്രാന്യൽ- സബ്ഡ്യൂറൽ ഇലക്ട്രോഡുകൾ
കൃത്യമായ കോർട്ടിക്കൽ സ്റ്റിമുലേഷൻ, ഇലക്ട്രോകോർട്ടിക്കോഗ്രാഫി എന്നിവയ്ക്ക് അത്യാവശ്യമായി വേണ്ട അതിപ്രധാന ഉപകരണങ്ങളാണ് ഇൻട്രാക്രാന്യൽ, സബ്ഡ്യൂറൽ ഇലക്ട്രോഡുകൾ. വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇവയ്ക്ക് വലിയ വിലയുണ്ട്. മാത്രമല്ല ലഭ്യതയും കുറവാണ്.
ഈ സാഹചര്യങ്ങൾ മുൻനിർത്തി കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിൻ്റെ ടെക്നിക്കൽ റിസർച്ച് സെൻ്ററിൻ്റെ സഹകരണത്തോടെ ബയോ ടെക്നോളജി വിഭാഗത്തിലെ ഡോ. ജിതിൻ കൃഷ്ണൻ, ഡിവിഷൻ ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റേണൽ ഓർഗൻസിലെ സീനിയർ സയൻ്റിസ്റ്റ് Er. മുരളീധരൻ സി വി, ന്യൂറോളജി വിഭാഗം പ്രൊഫസർ ഡോ. റാംശേഖർ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻട്രാക്രാന്യൽ, സബ്ഡ്യൂറൽ ഇലക്ട്രോഡുകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യൻ ന്യൂറോടെക്നോളജി രംഗത്തെ വലിയൊരു മുന്നേറ്റമായിരുന്നു ഈ സഹകരണം.
ഈ സാങ്കേതികവിദ്യ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈനാപ്റ്റികോർ ടെക്നോളജീസിന് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ന്യൂറോ സംബന്ധമായ ചികിത്സകൾക്ക് ആവശ്യമായ ഉപകരണങ്ങൾ താരതമ്യേന കുറഞ്ഞ ചെലവിൽ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കും.
5.കൈറ്റസാൻ (Chitosan) അടിസ്ഥാന ആൻ്റിഓക്സിഡൻ്റ് പോളിമെറിക് വൂണ്ട് ഡ്രസ്സിംഗ്
ഉണങ്ങാത്ത മുറിവുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന അത്യാധുനിക കൈറ്റസാൻ അടിസ്ഥാന സ്പോഞ്ച് വികസിപ്പിച്ച് ശ്രീചിത്ര. നിയന്ത്രണവിധേയമാക്കാൻ കഴിയാത്ത റിയാക്ടീവ് ഓക്സിജൻ സ്പീഷീസ് ലെവൽ ഉണങ്ങാത്ത മുറിവുകളുടെ പ്രത്യേകതയാണ്. അധികമുള്ള റിയാക്ടീവ് ഓക്സിജൻ സ്പീഷീസിനെ നീക്കം ചെയ്ത് മുറിവിലേക്ക് ആവശ്യാനുസരണം മരുന്ന് എത്തിക്കാൻ ഈ സ്പോഞ്ചിന് കഴിയും. മികച്ച ആഗിരണശേഷിയുള്ള ഇവയ്ക്ക് 48 മണിക്കൂർ വരെ മുറിവിലേക്ക് നേരിട്ട് മരുന്നുകൾ നൽകാനാകും. കൈറ്റസാൻ സ്പോഞ്ചുകളിൽ ഡോക്ടർമാർക്ക് ആവശ്യാനുസരണം അനുയോജ്യമായ മരുന്നുകൾ അനായാസം നിറയ്ക്കാൻ സാധിക്കും. നേരിട്ട് ആൻ്റിബയോട്ടിക്കുകൾ എത്തിക്കാൻ കഴിയുന്നതിനാൽ വേഗത്തിൽ മുറിവുകൾ ഉണങ്ങും. മാത്രമല്ല ആൻ്റിബയോട്ടിക്കുകൾ കഴിക്കുകയും കുത്തിവയ്ക്കുകയും ചെയ്യുന്നത് മൂലമുള്ള മറ്റ് ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയും ചെയ്യാം. മുംബൈയിലെ വ്റാനോവ ബയോടെക്കിന് സാങ്കേതികവിദ്യ കൈമാറി.
ഡിവിഷൻ ഓഫ് ബയോസർഫസ് ടെക്നോളജിയിലെ സയൻ്റിസ്റ്റ് ഡോ. രേഖ എം-ൻ്റെ നേതൃത്വത്തിൽ എക്സ്പെരിമെൻ്റൽ പത്തോളജി വിഭാഗം സയൻ്റിസ്റ്റ് ഡോ. അനിൽകുമാർ ടി വി, ഡിവിഷൻ ഓഫ് മൈക്രോബിയൽ ടെക്നോളജി വിഭാഗം സയൻ്റിസ്റ്റ് ഡോ. മായ നന്ദ്കുമാർ, ഡിവിഷൻ ഓഫ് ലബോറട്ടറി സയൻസ് വിഭാഗം സയൻ്റിസ്റ്റ് ഡോ. ഹരികൃഷ്ണൻ വി എസ് എന്നിവർ അടങ്ങിയ സംഘമാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.
6. ജീവശാസ്ത്രപരമായ മൂല്യനിർണ്ണയത്തിനുള്ള പരിശോധനാ പദാർത്ഥങ്ങൾ (Reference Material)
ഐഎസ്ഒ 10993 അനുസരിച്ച് ജീവശാസ്ത്രപരമായ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി റെഫറൻസ് ബയോമെറ്റീരിയലുകൾ വികസിപ്പിക്കുന്നതിനും അടിസ്ഥാന മാതൃകയ്ക്ക് അനുസരണമായി ക്രമീകരിക്കുന്നതിനും (Standardization) വേണ്ടി എസ് സി ടി ഐ എം എസ് ടിയിലെ കാലിബേറഷൻ സെൽ ടിആർസിക്ക് കീഴിൽ പ്രൂഫ് ഓഫ് കോൺസെപ്റ്റ് പൂർത്തിയാക്കി.
ശ്രീചിത്ര സിഎസ്ഐആർ- എൻപിഎല്ലുമായി സഹകരിക്കുന്നതോടെ വൈദ്യശാസ്ത്ര ഉപകരണ വ്യവസായത്തിനും ഗവേഷകർക്കും ആവശ്യമായ ഗുണമേന്മാ മാനദണ്ഡങ്ങൾ ഭാരതീയ നിർദേശക് ദ്രവ്യ എന്ന പേരിൽ ലഭ്യമാക്കാൻ സാധിക്കും.അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായി മാനദണ്ഡങ്ങൾക്ക് രൂപംനൽകുക, നടപ്പിലാക്കുക, ബന്ധപ്പെട്ട വിവരങ്ങൾ എല്ലാവരിലും എത്തിക്കുക തുടങ്ങിയവ സിഎസ്ഐആർ- എൻപിഎൽ-ൻ്റെ ചുമതലയാണ്. ശ്രീചിത്രയിലെ കാലിബറേഷൻ സെല്ലിലെ സയൻ്റിസ്റ്റ് Er. ലീനാ ജോസഫും സഹപ്രവർത്തകരും സിഎസ്ഐആർ- നാഷണൽ ഫിസിക്കൽ ലബോറട്ടറിയിലെ ഡോ. എസ് പി സിങും സഹപ്രവർത്തകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.