28/8/23
തിരുവനന്തപുരം :വഴക്കു പറഞ്ഞതിന്റെ വിരോധത്തില്‍ സുഹൃത്തിനെയും കൂട്ടി വൃക്കരോഗിയായ അച്ഛനെ വധിക്കാൻ 15കാരന്റെ ക്രൂര ശ്രമം. മുഖത്ത് മുളക് പൊടി വിതറിയും, തലയിൽ തുരു തുരെ കുത്തിയുമാണ് മകൻ പ്രതികാരം ചെയ്തത്.പൊലീസ് എത്തി പിടികൂടുമെന്നായപ്പോള്‍ കൂട്ടുകാരനെ രക്ഷപ്പെടുത്തിയ ശേഷം ജീവനൊടുക്കാനും മകൻ ശ്രമിച്ചു. അമ്മ ജോലിക്കായി പുറത്തു പോയ സമയത്തായിരുന്നു ആക്രമണം. അച്ഛനും മകനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകട നില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
പോത്തൻകോട് പഞ്ചായത്ത് പരിധിയില്‍ വരുന്ന സ്ഥലത്ത് ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. മറ്റൊരാളിന്റെ ചെരുപ്പിട്ട് മകൻ വീട്ടിലെത്തിയത് അച്ഛൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതാണു പ്രകോപനമെന്ന് അച്ഛൻ പൊലീസിനോട് പറഞ്ഞു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. മകനെ വഴക്കു പറഞ്ഞ ശേഷം വീടിനുള്ളില്‍ കിടക്കുകയായിരുന്നു അച്ഛൻ
ഈ സമയം മകൻ വീടിനകത്തും പുറത്തും പലവട്ടം കയറിയിറങ്ങുന്നുണ്ടായിരുന്നു. അല്പസമയത്തിനു ശേഷം മകൻ സമപ്രായക്കാരനായ മറ്റൊരു കുട്ടിയോടൊപ്പം മുറിക്കുള്ളിലേക്കു വന്നു. സുഹൃത്ത് ടീഷര്‍ട്ട് കൊണ്ടു മുഖം മറച്ചിരുന്നു. ഇരുവരും ചേര്‍ന്ന് മുളകു പൊടി കലക്കിയ വെള്ളം അച്ഛന്റെ മുഖത്തൊഴിച്ച ശേഷം ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് തലയില്‍ തുരുതുരെ കുത്തി. കുതറിമാറിയ പിതാവ് പുറത്തിറങ്ങി കതക് കയര്‍ കൊണ്ടു കെട്ടിയടച്ച ശേഷം നിലവിളിച്ചു പുറത്തേക്കോടുകയായിരുന്നു.
ബഹളത്തിനിടയില്‍ കൂട്ടുകാരനെ മകൻ രക്ഷപ്പെടുത്തി വിട്ടു. പൊലീസ് വരുന്നതുകണ്ട് മകൻ ജനാലക്കമ്ബിയില്‍ തൂങ്ങി മരിക്കാൻ ശ്രമിച്ചു. വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറിയാണ് പൊലീസ് 15കാരനെ രക്ഷപ്പെടുത്തിയത്.