യൂത്ത് കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം, ഡിസിസി ഓഫീസിൽ കയറാൻ പോലീസ് ശ്രമം, വനിതാ പ്രവർത്തകരുടെ തുണി വലിച്ചു കീറിയെന്ന് പ്രതിപക്ഷ നേതാവ്1 min read

തിരുവനന്തപുരം :യൂത്ത് കോൺഗ്രസ്‌ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പ്രതിഷേധകാർക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. വനിതാ പ്രവർത്തകയുടെ വസ്ത്രം പോലീസ് വലിച്ചു കീറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.വനിതാ പ്രവർത്തകരെ വടികൊണ്ട് കുത്തിയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിനു ശേഷം പിരിഞ്ഞു പോയ പ്രവർത്തകർ ബേക്കറി ജംഗ്ഷനിലെ ഡിസിസി ഓഫിസിൽ പ്രതിപക്ഷ നേതാവിനോപ്പം എത്തിച്ചേർന്നു. തുടർന്ന് പോലീസ് ഡിസിസി ഓഫിസിൽ എത്തിയത് പ്രശ്നങ്ങൾ വഷളാക്കി.ഡിസിസി ഓഫിസിനുള്ളിൽ കയറി പ്രവർത്തകരെ പിടിക്കാനുള്ള ശ്രമത്തെ പ്രതിപക്ഷ നേതാവ് കവചമായി നിന്ന് എതിർത്തു. ഡിസിസി ഓഫീസിൽ നിന്നും പ്രവർത്തകർ പോലീസിനെ കല്ലെറിഞ്ഞു.ഡിസിസി ഓഫിസിനു മുന്നിൽ വൻ പോലീസ് സന്നാഹം നിലകൊള്ളുന്നു.

നേരത്തെ നടത്തിയ പ്രതിഷേധത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വെെസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ അടക്കമുള്ള വനിതാ നേതാക്കളുടെ വസ്ത്രങ്ങള്‍ സംഘര്‍ഷത്തില്‍ കീറി. പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് വാഹനത്തിന്റെ ചില്ലും ഷീല്‍ഡുകളും പ്രവര്‍ത്തകര്‍ വടി കൊണ്ട് അടിച്ചുതകര്‍ത്തു. ബാരിക്കേഡുകള്‍ ചാടിക്കടക്കാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ ചെരിപ്പും കല്ലും എറിഞ്ഞു. പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൂട്ടിയിട്ടെന്ന് ആരോപിച്ച്‌ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. അതിനിടെ പ്രവര്‍ത്തകരെ കടകളില്‍ കയറി പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് വലിയ സംഘര്‍ഷ അവസ്ഥയാണ് ഉണ്ടായത്.

ഇതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരസ്ഥലത്ത് തിരിച്ചെത്തി. തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായത്. വനിതാ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞുവച്ചതായും വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വനിതാ പ്രവര്‍ത്തകരെ അക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *