3/3/23
തൃശ്ശൂർ :വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ മുഖ്യമന്ത്രി ക്കെതിരെ തെളിവുകൾ പുറത്തുവിട്ട് അനിൽ അക്കര. വിദേശ സഹായം മുഖ്യമന്ത്രി യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചാണെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ സിഇഒ യുടെ റിപ്പോർട്ട് ആണ് അദ്ദേഹം പുറത്തുവിട്ടത്.യോഗത്തിൽ റെഡ് ക്രസന്റ് പ്രതിനിധികളും, കോൺസുലേറ്റ് പ്രതിനിധികളും പങ്കെടുത്തു. സുപ്രീം കോടതിയിൽ ഉപഹർജി നൽകി തെളിവുകൾ ഹാജരാക്കുമെന്നും അക്കര പറഞ്ഞു.
ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട് നിയമ ലംഘനം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനില്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടുമെന്നും അനില്‍ പറഞ്ഞിരുന്നു .
നിയമലംഘനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന എല്ലാ രേഖകളും ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തൃശൂര്‍ ഡിസിസിയില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിടുമെന്നാണ് അനില്‍ അക്കര പറഞ്ഞത്. ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പില്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട് (എഫ് സി ആര്‍ എ) നിയമ ലംഘനം നടന്നത് നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനില്‍ അക്കരയുടെ ആരോപണം.
ഇതിനിടെ ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുത് എന്ന ഇഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു.