അടുത്ത മാസം 7ന് നടക്കുന്ന ജി 20 – നായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യയിലെത്തും1 min read

വാഷിംഗ്ടണ്‍: ജി 20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെത്തും. വൈറ്റ് ഹൗസ് വക്താവ് കരിൻ ജാണ്‍ പിയര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.

 ജോ ബൈഡന്റെ ഇന്ത്യ യാത്ര  അടുത്ത മാസം ഏഴു മുതല്‍ പത്തു വരെയാകും . നരേന്ദ്ര മോദിയുടെ ജി 20 നേതൃത്വത്തിനുള്ള പ്രശംസ ജോ ബൈഡൻ അറിയിക്കുമെന്ന് വൈറ്റ് ഹൗസ് വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഉച്ചകോടി നടക്കുന്ന എട്ടു മുതല്‍ പത്ത് വരെ ദില്ലി സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൊഹന്നാസ്ബെര്‍ഗിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് 5.15നാണ് പ്രധാനമന്ത്രി വിമാനം ഇറങ്ങിയത്. 2020-ന് ശേഷമാദ്യമായിട്ടാണ് ബ്രിക്സ് ഉച്ചകോടി നേരിട്ട് നടക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ഇതിന് മുമ്പുള്ള ഉച്ചകോടി ഓണ്‍ലൈനായാണ് നടന്നിരുന്നത്. ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, റഷ്യ, ബ്രസീല്‍ എന്നീ 5 രാജ്യങ്ങളാണ് ബ്രിക്സ് അംഗരാജ്യങ്ങള്‍. നാല് രാജ്യങ്ങളിലെ നേതാക്കള്‍ നേരിട്ട് തന്നെ ഈ ഉച്ചകോടിയില്‍ പങ്കെടുക്കുന്നു . ബ്രസീലിന്റെ പ്രസിഡന്റ് ഡി സില്‍വ, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് എന്നിവര്‍ നേരിട്ട് ദക്ഷിണാഫ്രിക്കയില്‍ എത്തുന്നതാണ്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറില്‍ റാംഫോസയാണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

അതേസമയം റഷ്യൻ പ്രസിഡന്റ് വ്ളാദിമിര്‍ പുടിൻ ഉച്ചകോടിയില്‍ പങ്കെടുക്കാൻ എത്തുന്നില്ല. അന്താരാഷ്ട്ര കുറ്റവാളിയെന്ന് പ്രഖ്യാപിച്ച്‌ പുടിനെ അറസ്റ്റ് ചെയ്യണമെന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട് . ഈ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണ് വ്ളാദിമിര്‍ പുടിൻ ദക്ഷിണാഫ്രിക്കയിലേക്ക് എത്താത്തത്. പുടിന് പകരം റഷ്യൻ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കും. വ്ളാദിമിര്‍ പുടിൻ വെര്‍ച്വലായി ഉച്ചകോടിയില്‍ പങ്കെടുത്തേക്കും. ബ്രിക്സ് രാജ്യങ്ങള്‍ക്ക് ഏകീകൃത കറൻസിയെന്ന നിര്‍ദ്ദേശത്തെ ഇന്ത്യ എതിര്‍ക്കുമെന്ന് അറിയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംങുമായി കൂടികാഴ്ച നടത്തുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *